മാറിയ ഇന്ത്യയിലേക്ക് സേനാപതി വീണ്ടുമെത്തുമ്പോൾ

മാറിയ ഇന്ത്യയിലേക്ക് സേനാപതി വീണ്ടുമെത്തുമ്പോൾ
Published on

കൊല്ലത്ത് ചിന്നക്കടയിലെ ക്ലോക്ക് ടവറിനടുത്ത് പണ്ട് കുമാർ എന്നൊരു തിയറ്ററുണ്ടായിരുന്നു. പ്രശസ്ത വ്യവസായിയും മലയാളത്തിലെ ഒരു പിടി മികച്ച സിനിമകൾ നിർമിച്ച ജനറൽ പിക്‌ചേഴ്‌സിൻ്റെ സാരഥിയുമായ ശ്രീ. രവീന്ദ്രനാഥൻ നായർ എന്ന രവി മുതലാളിയുടേതായിരുന്നു ആ തിയറ്റർ. ഒരു ഉച്ചനേരത്ത് , ഒച്ചയോടെ കറങ്ങുന്ന ഫാനുകൾക്കു തണുപ്പിക്കാനാവാത്ത ചൂടിൽ, കുഷൻ പിടിപ്പിച്ച തടിക്കസേരയിലിരുന്നാണ് ആ മാറ്റിനി ഷോ കണ്ടത്. കമൽ ഹാസൻ അതുവരെ ചെയ്തിട്ടുള്ളതിൽ നിന്നെല്ലാം വ്യത്യസ്തമായ വേഷത്തിലെത്തുന്ന വമ്പൻ സിനിമ എന്നായിരുന്നു ആ ചിത്രത്തെപ്പറ്റി സിനിമാ മാസികകളിൽ വാർത്തകൾ വന്നിരുന്നത്. എന്നാൽ വലിയ സുരക്ഷയിലാണ് ഷൂട്ടിംഗ് എന്നതുകൊണ്ടും പത്രക്കാരെയൊക്കെ മാറ്റി നിർത്തിയിരുന്നതുകൊണ്ടും എന്താണ് സിനിമയിലുള്ളത് എന്ന് ആർക്കും ഒരു പിടിയുമുണ്ടായിരുന്നുമില്ല. നാനായും വെള്ളിനക്ഷത്രവുമൊക്കെ അവരവരുടെ ഭാവന പോലെ എഴുതി വിട്ടുകൊണ്ടിരുന്ന വാർത്തകൾ വായിച്ച് എരിപിരി കൊണ്ടാണ് ഞാനും കസിനും തിരക്കിട്ട് അന്നാ സിനിമ കാണാൻ പോയത്. ശുഭ്ര വസ്ത്രധാരിയായി കോർപറേഷൻ ഓഫീസിലേയ്ക്ക് നടന്നു വരുന്ന ഒരു വയോവൃദ്ധൻ വെറും വിരലുകൾ ഉപയോഗിച്ച് കമ്മീഷണറെ തളർത്തുന്നതും വീഴ്ത്തുന്നതും ബെൽറ്റിൽ നിന്ന് പഴയ ഒരു കത്തി വലിച്ചൂരി അയാളെ കുത്തി മലർത്തുന്നതിൽ നിന്നും ആരംഭിക്കുന്ന ആ സിനിമയുടെ തുടർന്നുള്ള ഭാഗങ്ങൾ ശ്വാസമടക്കിപ്പിടിച്ചിരുന്നാണ് കണ്ടു തീർത്തത്. തന്റെ ഇഷ്ട വിഷയമായ vigilantism തന്നെയായിരുന്നു ഈ ചിത്രത്തിലും ശങ്കർ തെരഞ്ഞെടുത്തത്. എന്നാലും അതുവരെ കണ്ടിട്ടില്ലാത്ത സാങ്കേതിക വിദ്യകളും മേക്കപ്പും പണം വാരിയെറിഞ്ഞു ചിത്രീകരിച്ച രംഗങ്ങളും ബോളിവുഡിൽ നിന്നും വന്ന നായികമാരും എല്ലാം ചേർന്ന് പുതുമകളുടെയും കൗതുകങ്ങളുടെ ഒരു ഘോഷയാത്രയായിരുന്നു ആ സിനിമ.

അസ്സൽ ഹോളിവുഡ് മേക്കപ്പ്

Mask എന്ന പ്രശസ്തമായ ഹോളിവുഡ് ചിത്രത്തിലെ മേക്കപ്പിന് ഓസ്കർ അവാർഡ് നേടിയ മൈക്കിൾ വെസ്റ്റ്മോർ ആയിരുന്നു ഇതിലെ പ്രധാന കഥാപാത്രങ്ങളായ സേനാപതിയെയും ഭാര്യ അമൃതവല്ലിയെയും അണിയിച്ചൊരുക്കിയത്. സേനാപതി സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ആദ്യമൊന്നും ആർക്കും അത് കമൽ ആണെന്ന് പിടികിട്ടിയിരുന്നില്ല. കമലിന്റെ സ്ഥിരം വോയ്‌സ് മോഡുലേഷനും തല കുലുക്കളും ഒക്കെ കണ്ടപ്പോളാണ് കമൽ ഹാസ്സനാണതെന്ന് പ്രേക്ഷകർ തിരിച്ചറിഞ്ഞത്. പ്രശസ്തമായ സ്റ്റാർട്രെക്ക് സീരിസിലെ ചിത്രങ്ങളുടെയൊക്കെ മേക്കപ്പ് കലാകാരനായ വെസ്റ്റ് മോർ ഇന്ത്യയിലെ ചൂടൻ കാലാവസ്ഥയിൽ ശരിക്കും കഷ്ടപ്പെട്ടു. സേനാപതിയുടെ മുഖത്തൊട്ടിച്ചു വച്ച പ്രോസ്തെറ്റിക് പാളികൾ അലിഞ്ഞു മേക്കപ്പ് പൊളിയാതിരിക്കാൻ ശീതികരിച്ച റൂമുകളിലും വാഹനങ്ങളിലുമാണ് കമൽ കഴിഞ്ഞിരുന്നത്. സേനാപതി മുടി ചീകുന്ന സീനുകളിൽ അത് കൊഴിഞ്ഞു പോവുന്നുണ്ടോ എന്നും പച്ചയ്കിളികൾ തോളോട് എന്ന പാട്ടിൽ കസ്തൂരി അദ്ദേഹത്തിന് ഷേവ് ചെയ്തുകൊടുക്കുന്ന സീനിൽ മുഖത്തുള്ള മേക്കപ്പ് ഇളകി വരുന്നുണ്ടോ എന്നുമൊക്കെ നമ്മൾ പിള്ളേർ സൂക്ഷിച്ചു നോക്കിയിരിക്കുമായിരുന്നു. കമൽ തന്നെ പ്രത്യേക താല്പര്യമെടുത്താണ് ഈ അതുല്യ കലാകാരനെ ഇന്ത്യയിലേക്കും ഇന്ത്യനിലേയ്ക്കും കൊണ്ട് വന്നത്. ആ വർഷം അവസാനമിറങ്ങിയ അവ്വൈ ഷണ്മുഖിയിലും അദ്ദേഹത്തിൻ്റെ സേവനം കമൽ ഉപയോഗപ്പെടുത്തിയിരുന്നു.

മൈക്കിൾ വെസ്റ്റ്മോർ
മൈക്കിൾ വെസ്റ്റ്മോർ

വെങ്കിയുടെ ചെപ്പടിവിദ്യകൾ

സിനിമയിൽ വി എഫ് എക്സ് ഉപയോഗം തീരെയില്ലാതിരുന്ന ഒരു കാലത്താണ് ഇന്ത്യൻ വരുന്നത്. സാധാരണ മട്ടിലുള്ള ഒരു ഗാനരംഗം പ്രതീക്ഷിച്ചിരുന്ന കാഴ്ചക്കാർ "അക്കടാ" എന്ന് തുടങ്ങുന്ന ഗാനത്തിൽ നെവർ എൻഡിങ് ലൂപ്പ് പോലുള്ള കോണിപ്പടികളിൽ കൂടി കയറുകയും ഇറങ്ങുകയും ചെയ്യുന്ന നായികയും കൂട്ടുകാരികളും, സിംഹമായും ഉടുമ്പായുമൊക്കെ ഒക്കെ വേഷം മാറുന്ന മായാവിയായ നായകൻ തുടങ്ങി ഇതിലെ പല കമ്പ്യൂട്ടർ ഗ്രാഫിക്സ് രംഗങ്ങളും കണ്ട് ജനം വായപൊളിക്കുകയായിരുന്നു. ഡബിൾ റോൾ ചിത്രങ്ങളിൽ അഞ്ചടി അകലത്തിൽ നിന്ന് മാത്രം സംസാരിക്കുന്ന ഇരട്ട കഥാപാത്രങ്ങളെ കണ്ടു ശീലിച്ച നമ്മൾക്ക് ഷേക്ക് ഹാൻഡ് ചെയ്യുകയും കെട്ടിപ്പിടിക്കുകയും ഒക്കെ ചെയ്യുന്ന ഇതിലെ ഇരട്ട വേഷങ്ങൾ ഒരു അതിശയമായിരുന്നു. പച്ചയ്ക്കിളികൾ എന്ന പാട്ടിൽ സേനാപതിയ്ക്കു ചുറ്റും കറങ്ങി നടന്നു നൃത്തം ചെയ്യുന്ന ചന്ദ്രുവിനെ കണ്ടു ചൂളം വിളിച്ചവർ വരെ അന്ന് തീയറ്ററിലുണ്ടായിരുന്നു. സേനാപതിയുടെ ഭൂതകാലം കാണിക്കുമ്പോൾ നേതാജി സുഭാഷ് ചന്ദ്രബോസിനൊപ്പം നിൽക്കുന്ന സേനാപതിയുടെ രംഗങ്ങൾ നാഷണൽ ഫിലിം ആർക്കൈവിൽ നിന്ന് ശേഖരിച്ച യഥാർത്ഥ ഫുട്ടേജിൽ കമലിനെ ചേർത്ത് വച്ച് ഉണ്ടാക്കിയതാണ്.

കമൽ ഹാസനും നേതാജിയും
കമൽ ഹാസനും നേതാജിയും

ഇതിലെ അതിശയിപ്പിക്കുന്ന പല രംഗങ്ങളുടെയും പുറകിൽ പ്രവർത്തിച്ച ഒരു കലാകാരനായിരുന്നു വെങ്കി. വെങ്കിയെ പറ്റി എഴുതാൻ ഈ ഒരു പോസ്റ്റ് തികയില്ല. ഒപ്റ്റിക്കൽ ഇഫക്ടുകൾ, അതായത് ലെൻസും ക്യാമറയും ഉപയോഗിച്ചുള്ള ട്രിക്ക് ഫോട്ടോഗ്രാഫിയും സ്പെഷ്യൽ ഇഫക്ടുകളും ഒക്കെ അടക്കി വാണിരുന്ന ഇന്ത്യൻ സിനിമയിൽ കമ്പ്യൂട്ടർ ഗ്രാഫിക്‌സും അത്യന്താധുനിക സാങ്കേതികവിദ്യകളും ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ ആദ്യമായി നടത്തിയ ആളാണ് വെങ്കി. മണിരത്നം സംവിധാനം ചെയ്ത അഞ്ജലി എന്ന ചിത്രത്തിലെ "വേഗം വേഗം ദൂരം പോകും " എന്ന ഗാനരംഗത്തിൽ മാസ്കിങ്ങും ലൈറ്റ് ഇഫക്ടുകളും ഉപയോഗിച്ച് വെങ്കി സൃഷ്ടിച്ച മായാജാലം ഇന്നും ആസ്വാദ്യകരമാണ്. അദ്ദേഹം ചെയ്തതിൽ ഏറ്റവും മികച്ച വർക്ക് കാതലൻ എന്ന ചിത്രത്തിലെ മുക്കാലാ മുഖാബല എന്ന പാട്ടിലേതാണ്. ഏതു മൊബൈലിലും ഇപ്പോൾ ചെയ്യാവുന്ന ഗ്രീൻ മാറ്റ് ടെക്നിക്കാണ് അതിൽ ഉപയോഗിച്ചത്. കൂടുതലായി ചേർത്തത് അല്പം ഭാവന മാത്രം. ആ ഗാനത്തിന്റെ അവസാനം ചടുലമായ ബീറ്റ്സിനൊപ്പം വായുവിൽ ചുവടു വയ്ക്കുന്ന രണ്ടു പാദരക്ഷകൾ ആസ്വദിക്കാൻ വേണ്ടി മാത്രം ഇപ്പോളും ആ ഗാനം കാണുന്ന എത്രയോ പേരുണ്ട്. മുതൽവനിലെ "മുതൽവനെ" എന്ന് തുടങ്ങുന്ന പാട്ടിലെ അസംഖ്യം ഇഫക്ടുകൾ വെങ്കിയുടെ കരവിരുതാണ്. കാലാപാനി , ജീൻസ്, ഇന്ത്യൻ, കാതലൻ എന്നീ സിനിമകളിലൂടെ ഏറ്റവും നല്ല സ്പെഷ്യൽ ഇഫക്ട്സിനുള്ള നാലു ദേശീയ അവാർഡുകൾ നേടിയ ഒരു പ്രതിഭയായിരുന്നു വെങ്കി. പതിനൊന്നു വർഷം മുമ്പ് ഊട്ടിയിൽ വച്ചാണ് അദ്ദേഹം അന്തരിച്ചത്. സ്പെഷ്യൽ ഇഫക്ട്സ് എന്നത് വെറും തക്കിട തരികിട വിദ്യകൾ മാത്രമല്ല, അതും ഒരു കലയാണ് എന്ന് തെളിയിച്ച കലാകാരനായിരുന്നു വെങ്കി. ഇരുപത്തിയെട്ടു വർഷങ്ങൾക്കിപ്പുറം ശങ്കർ ഈ രണ്ടാം ഭാഗത്തിൽ ഏറ്റവും കൂടുതൽ മിസ് ചെയ്യാൻ പോകുന്നത് ഒരുപക്ഷെ വെങ്കിയെ ആയിരിക്കും.

എസ്.ടി വെങ്കി
എസ്.ടി വെങ്കി

ഗാനരംഗങ്ങളിലെ സുന്ദരികളും സുന്ദരന്മാരും

മുഖത്ത് ഒരു ഭാവവ്യത്യാസവുമില്ലാതെ, ഒരു ജോലി തീർക്കുന്നത് പോലെ യാന്ത്രികമായി നൃത്തം വയ്ക്കുന്ന നർത്തകിമാരും ഒറ്റനോട്ടത്തിൽ ഗുണ്ടകളെ പോലെ തോന്നിപ്പിക്കുന്ന നർത്തകന്മാരും ഗ്രൂപ്പായി അണിനിരക്കുന്ന പശ്ചാത്തലത്തിലായിരുന്നു അന്നത്തെ മിക്ക സൗത്ത് ഇന്ത്യൻ സിനിമകളിലെയും നായികാനായകന്മാർ ഡ്യൂയറ്റ് പാടി മരങ്ങൾക്ക് ചുറ്റും വലത്തു വച്ചിരുന്നത്. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായി മുംബയിൽ നിന്നുള്ള പ്രൊഫെഷണൽ മോഡലുകളെ ഉപയോഗിച്ച് ചിത്രീകരിച്ചതായിരുന്നു ഇന്ത്യനിലെ ഗാനങ്ങൾ . സാരിയും ബെഡ്ഷീറ്റുമൊക്കെ വെട്ടി തച്ചുണ്ടാക്കുന്ന വേഷങ്ങൾക്ക് പകരം ഒന്നാംതരം ഡിസൈനർ വസ്ത്രങ്ങൾ അണിഞ്ഞാണ് കമലും ഊർമിളയും മനീഷ കൊയ്‌രാളയുമൊക്കെ അതിൽ പ്രത്യക്ഷപ്പെട്ടത്. കഥയിൽ ഊർമിള അവതരിപ്പിക്കുന്ന കഥാപാത്രം മോഡൽ ആണെന്നതും ശങ്കർ ഒരു എക്സ്ക്യൂസ്‌ ആയി എടുത്തെങ്കിലും തമിഴ് സിനിമാ മേഖലയിലെ ഡാൻസേഴ്സ് അസോസിയേഷനെ ഇത് ചൊടിപ്പിച്ചെന്നും നഷ്ടപരിഹാരം നൽകി അത് ഒത്തുതീർപ്പാക്കുകയായിരുന്നു എന്നും കേട്ടിട്ടുണ്ട്.

A R റഹ്മാൻ

"രംഗീല" എന്ന ചിത്രത്തിലൂടെ മദിരാശിയുടെ അതിരുകൾ വിട്ട് ഇന്ത്യ മുഴുവൻ റഹ്മാൻ തരംഗം അലയടിക്കുന്ന കാലമായിരുന്നു. ബോളിവുഡിലെ വമ്പന്മാരെ ഡേറ്റ് ചോദിച്ചുകൊണ്ട് മദ്രാസിലേക്ക് വരുത്തിക്കാൻ കഴിഞ്ഞുവെന്നതാണ് തൻ്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമായി കാണുന്നതെന്ന് റഹ്മാൻ അക്കാലത്ത് ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. അത്രയ്ക്കായിരുന്നു ബോളിവുഡിന് തെക്കേ ഇന്ത്യൻ സിനിമകളോടും കലാകാരന്മാരോടുമുള്ള പുച്ഛം. ഇന്ത്യന് തൊട്ടുമുമ്പിറങ്ങിയ മുത്തുവും ലവ് ബേർഡ്‌സും ഹിറ്റായിരുന്നുവെങ്കിലും വലിയൊരു സൂപ്പർ ഹിറ്റൊന്നുമായിരുന്നില്ല. പക്ഷെ ആ ക്ഷീണമൊക്കെ ഇന്ത്യൻ തീർത്തു. അനന്യസാധാരണമായ ഗുണമേന്മയുള്ള ശബ്ദമിശ്രണവും ത്രസിപ്പിക്കുന്ന സംഗീതവും കൊണ്ട് എത്ര തവണ കേട്ടാലും മടുക്കാത്ത പാട്ടുകളായി ഇപ്പോളും ഇന്ത്യനിലെ ഗാനങ്ങൾ നിലനിൽക്കുന്നു. വാലിയും വൈരമുത്തുവുമാണ് വരികൾ എഴുതിയത്. ഗാനഗന്ധർവൻ യേശുദാസ് റഹ്മാന് വേണ്ടി പാടിയ "പച്ചൈക്കിളികൾ തോളോട്" എന്ന ഗാനം ഇപ്പോളും പലരുടെയും ഫേവറിറ്റാണ്. സാന്ദർഭികമായി പറയട്ടെ, മലയാളികൾ ദൈവത്തെ പോലെ ആരാധിക്കുന്ന യേശുദാസിനെ പോലൊരു ഗായകനെ റഹ്മാൻ എന്തുകൊണ്ടാണ് വളരെ ചുരുക്കം തവണ മാത്രം ഉപയോഗിച്ചിട്ടുള്ളത് എന്ന് പലപ്പോളും തോന്നിയിട്ടുണ്ട്. "കപ്പലേറി പോയാച്ച്" എന്ന പാട്ടാണ് എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടമായ ഗാനം.

ഷങ്കറും എ.ആർ റഹ്മാനും
ഷങ്കറും എ.ആർ റഹ്മാനും

മിടുക്കന്മാരായ മറ്റു സാങ്കേതിക വിദഗ്ധരും

അന്നത്തെ ഏറ്റവും മികച്ച കലാകാരന്മാരാണ് ഈ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചത്. ജീവ ആയിരുന്നു ഛായാഗ്രഹണം നിർവഹിച്ചത്. ബി ലെനിൻ - വി ടി വിജയൻ ജോഡികളാണ് എഡിറ്റിംഗ് ചെയ്തത്. ദേശീയ അവാർഡ് ജേതാവായ തൊട്ട ധരണിയാണ് കലാസംവിധാനം നിർവഹിച്ചത്. ഏറ്റവും നല്ല സ്പെഷ്യൽ ഇഫക്ടിനു വെങ്കിയ്ക്കും ഏറ്റവും നല്ല കലാസംവിധാനത്തിന് തോട്ടാധരണിയ്ക്കും ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രം കൂടിയാണ് ഇന്ത്യൻ. തോട്ടാ ധരണി പ്രതിഭാശാലിയായ കലാകാരൻ ആണെങ്കിലും ഈ ചിത്രത്തിലെ പല സീനുകളും പെർഫെക്ട് ആയല്ല ചെയ്തിരിക്കുന്നത് എന്നുള്ള വിമർശനം അന്നുണ്ടായിരുന്നു. പ്രത്യേകിച്ച് അവാർഡ് കമ്മിറ്റി പ്രത്യേകം പരാമർശിച്ച ക്ലൈമാക്സ് രംഗങ്ങൾ. സ്‌ഫോടനത്തിൽ കത്തിയമരുന്ന വിമാനവും ഹെലികോപ്ടറും ഒക്കെ സെറ്റാണെന്ന് ആർക്കും ഒറ്റയടിക്ക് മനസ്സിലാവുന്ന രീതിയിലാണ് നിർമിച്ചിരുന്നത്. ബജറ്റ് പരിമിതികൾ കാരണമാണ് വി എഫ് എക്സ് ഉപയോഗിക്കാതെ സെറ്റ് ഇട്ട് ആ സീനുകൾ എടുത്തതെന്ന് കേട്ടിരുന്നു.

ജീവ
ജീവ

മികച്ച അഭിനേതാക്കളുടെ മിന്നുന്ന പ്രകടനം

സേനാപതിയെയും ചന്ദ്രുവിനെയും അവതരിപ്പിച്ചതിലെ മികവിന് കമൽ ഹാസ്സന് ഏറ്റവും നല്ല അഭിനേതാവിനുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു. കമൽ ഇതിൽ മൂന്നു റോളുകളാണ് ചെയ്തത്. ചെറുപ്പക്കാരനായ സേനാപതി, വയോധികനായ സേനാപതി , പിന്നെ ചന്ദ്രുവും. പക്ഷെ വ്യക്തിപരമായി പറഞ്ഞാൽ അദ്ദേഹത്തിന്റെ അഭിനയം ചില രംഗങ്ങളിലെങ്കിലും വളരെ നാടകീയമായിരുന്നു. രംഗീലയിലെ പ്രകടനത്തിലൂടെ ഇന്ത്യ മുഴുവൻ പിടിച്ചു കുലുക്കിയ ഊർമ്മിളയെയും മനീഷ കൊയ്‌രാളയെയും ഒരു വർണക്കൊഴുപ്പിനു വേണ്ടിയാണു ഇതിൽ ഉപയോഗിച്ചിരിക്കുന്നത് തോന്നി. സേനാപതിയുടെ ഭാര്യയായ അമൃതവല്ലിയെ അവതരിപ്പിച്ച സുകന്യയുടെ അഭിനയം മുകളിൽ പറഞ്ഞ എല്ലാവരെയും കടത്തിവെട്ടുന്നതായിരുന്നു. രാധികയെയും ഉർവശിയെയും ആയിരുന്നു ഈ റോൾ ചെയ്യാൻ വേണ്ടി ശങ്കർ ആദ്യം സമീപിച്ചത്. ഉർവശിയെ വച്ച് കുറെ ഷൂട്ട് ചെയ്യുകയും ചെയ്‌തിരുന്നു. സാങ്കേതിക കാരണങ്ങളാൽ അവർക്കു രണ്ടുപേർക്കും ഷൂട്ടിങ്ങിൽ സഹകരിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായപ്പോളാണ് സുകന്യ ചിത്രത്തിലേക്ക് വരുന്നത്. അതുപോലെ തന്നെ നെടുമുടി വേണു ചെയ്ത റോൾ ചെയ്യാനിരുന്നത് നാസ്സർ ആയിരുന്നു. പക്ഷെ നാസറിനേക്കാൾ നന്നായി നെടുമുടി ആ വേഷം ചെയ്തു . കസ്തൂരി, മനോരമ, ഗൗണ്ടമണി, സെന്തിൽ തുടങ്ങി ഒട്ടേറെ അഭിനേതാക്കൾ മൂന്നു മണിക്കൂറോളമുള്ള ഈ ചിത്രത്തിലുണ്ട്.

പുതിയ ഇന്ത്യൻ വരുമ്പോൾ

അന്നത്തെ കാലത്ത് പതിനഞ്ചു കോടി രൂപയോളം മുടക്കി നിർമിച്ച ഒരു തട്ടുപൊളിപ്പൻ ചിത്രമായിരുന്നു ഇന്ത്യൻ. അഴിമതിക്കെതിരെ ഒറ്റയ്ക്ക് പൊരുതുന്ന നായകൻ എന്ന ശങ്കറിന്റെ എക്കാലത്തെയും പ്രിയപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്ന സിനിമകളിൽ ഏറ്റവും നല്ല ഒന്നായിട്ടാണ് ഈ ചിത്രത്തെക്കുറിച്ചു തോന്നിയിട്ടുള്ളത് . ഇരുപത്തിയെട്ടു വർഷങ്ങൾക്ക് ശേഷം ഈ സിനിമയുടെ രണ്ടാം ഭാഗം വരുമ്പോൾ ആദ്യഭാഗത്തിന്റെ ആണിക്കല്ലായിരുന്ന പലരും നമ്മളോടൊപ്പമില്ല. ശങ്കറിന്റെ ആദ്യകാല സിനിമകളുടെ രചയിതാവായിരുന്ന സുജാത രംഗരാജനായിരുന്നു അതിലെ ഡയലോഗുകൾ എഴുതിയിരുന്നത്. ഇത്തവണ ശങ്കറിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ജയമോഹനും കബിലൻ വൈരമുത്തുവും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ലക്ഷ്മി ശരവണകുമാറും ചേർന്നാണ്. ആദ്യഭാഗത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ച ജീവയും സ്പെഷ്യൽ ഇഫക്ടുകൾ ചെയ്ത വെങ്കിയും കുറച്ചു വർഷങ്ങൾക്കു മുമ്പ് ഈ ലോകത്തോട് വിട പറയുകയുണ്ടായി. ജീവയുടെ സ്ഥാനത്ത് രവി വർമ്മനാണ് ഈ ഭാഗത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ബാഹുബലി, എന്തിരൻ, അന്യൻ തുടങ്ങിയ വമ്പൻ ചിത്രങ്ങളിലെ അത്ഭുതങ്ങൾ തീർത്ത ശ്രീനിവാസ് മോഹനാണ് ഈ സിനിമയുടെ VFX സൂപ്പർവൈസർ. ബി ലെനിൻ - വി ടി വിജയൻ ജോഡികളുടെ സ്ഥാനത്ത് ഇന്ത്യയിൽ ഇപ്പോളുള്ള ഏറ്റവും മികച്ച എഡിറ്റർമാരിലൊരാളായ ശ്രീകർ പ്രസാദ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. എ ആർ റഹ്മാൻ സംഗീതം പകർന്ന പാട്ടുകളും പിടിച്ചിരുത്തുന്ന പശ്ചാത്തല സംഗീതവും ഇന്ത്യന്റെ നട്ടെല്ലായിരുന്നു. സേനാപതിയുടെ ഭൂതകാലവും ചന്ദ്രുവിന്റെയും ഐശ്വര്യയുടെയും പ്രണയവുമൊക്കെ ഇത്രയും മനോഹരമായതിൽ റഹ്മാന്റെ സംഗീതത്തിന് നല്ല റോളുണ്ട്. അതിലെ അഞ്ചു പാട്ടുകളും കാലമിത്ര കഴിഞ്ഞിട്ടും ലഹരി കുറയാത്ത വീഞ്ഞ് പോലെ മധുരിക്കുന്നതാണ്. അവിടേക്കാണ് അനിരുദ്ധ് രവിചന്ദർ വരുന്നത്. അഭിനേതാക്കൾ മിക്കവരും പുതിയതാണ്. അന്ന് വെറും നാൽപതു വയസ്സ് മാത്രമുണ്ടായിരുന്ന നായകന്റെ പ്രായം ഇപ്പോൾ എഴുപതിനോടടുക്കുന്നു. ഊർമ്മിള, മനീഷ, സുകന്യ എന്നിവർ ഇപ്പോൾ അഭിനയിക്കുന്നു തന്നെയില്ല. ആദ്യ ഭാഗത്തിൽ നിന്ന് ആവർത്തിച്ച് വരുന്നത് കമലും നെടുമുടി വേണുവും മാത്രമാണ് എന്നാണ് എന്റെയറിവ്. നെടുമുടിയുടെ ഭാഗങ്ങളൊക്കെ നേരത്തെ തന്നെ ചിത്രീകരിച്ചിരുന്നുവെന്നും കുറച്ചു ഭാഗങ്ങൾ സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂട്ടിച്ചേർത്തിട്ടുണ്ടെന്നും അണിയറക്കാർ അവകാശപ്പെടുന്നു.

ബ്രാൻഡ് ന്യൂ ഇന്ത്യനും പുതിയ ഇന്ത്യയും

മുകളിൽ പറഞ്ഞത് പോലെ അണിയറയിൽ മാറ്റങ്ങൾ ഒരുപാടുള്ളത് പോലെ ഇന്ത്യയും ഒരുപാടുമാറിയിട്ടുണ്ട്. ഇരുപത്തിയെട്ടു വർഷം മുമ്പുള്ള ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ. അഴിമതിയെക്കാൾ ഭയപ്പെടുത്തുന്ന ഒരുപാടു വിഷയങ്ങൾ കത്തി നിൽക്കുന്ന ഒരു കാലഘട്ടമാണിത്. ജാതിയും മതവും വോട്ടിങ് മെഷീനും എല്ലാം ചേർന്ന് ഒരു മസാല ചിത്രം പോലെയാണ് ഇപ്പോളത്തെ ഭാരതം. കംസനും കൃഷ്ണനും ഭീഷ്മരും എല്ലാം നിറഞ്ഞാടുന്ന ഒരു പടക്കളമാണ് അത്. ഓരോ തെരഞ്ഞെടുപ്പും ഇന്ത്യ എത്രത്തോളം മാറിയിട്ടുണ്ടെന്ന സൂചനകൾ വ്യക്തമായി തരുന്നുണ്ട്. കൗതുകമുള്ള ഒരു കാര്യം പറഞ്ഞോട്ടെ. നമ്മൾ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷിൻ ഉണ്ടാക്കിയ ടീമിലെ ഒരു പ്രധാനിയായിരുന്നു ഇന്ത്യൻ ഒന്നാം ഭാഗത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയ സുജാത രംഗരാജൻ എന്ന എഞ്ചിനീയർ. വർഷങ്ങൾക്ക് ശേഷം തെരഞ്ഞെടുപ്പ് പരാജയങ്ങളെ ന്യായീകരിക്കാൻ അതെ മെഷീൻ തന്നെ രാഷ്ട്രീയക്കാർ ആയുധമാക്കുമെന്നു അന്നദ്ദേഹം വിചാരിച്ചിരുന്നോ എന്തോ. ശങ്കറിനെപ്പറ്റി പറയുമ്പോൾ സുജാതയെക്കുറിച്ച് പറയാതിരിക്കാൻ കഴിയില്ല. അത്രയ്ക്ക് വിജയമായിരുന്നു ആ കോംബോ. ശങ്കറിന്റെ ആശയങ്ങൾക്ക് യുക്തിപരമായും ശാസ്ത്രീയമായും ഒരു വിശ്വാസ്യത കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ശിവാജി, അന്നിയൻ , മുതൽവൻ തുടങ്ങിയ ചിത്രങ്ങളിലെ ഡയലോഗുകൾ ഇപ്പോളും നമ്മൾ ഓർത്തിരിക്കുന്നതും സുജാതയുടെ രചനാ വൈഭവം കൊണ്ടാണ്. അദ്ദേഹത്തിന്റെ അഭാവം ശങ്കറിനെ എങ്ങനെയാണ് ബാധിച്ചിട്ടുള്ളത് എന്നറിയണമെങ്കിൽ എന്തിരൻ, 2.0 എന്നീ രണ്ടു സിനിമകൾ മാത്രം നോക്കിയാൽ മതി. വ്യക്തമായ ശാസ്ത്ര യുക്തികളുടെ അടിത്തറയുള്ള സിനിമയായിരുന്നു സുജാത എഴുതിയ എന്തിരനെങ്കിൽ ശങ്കർ അതിനു രണ്ടാം ഭാഗം സൃഷ്ടിച്ചപ്പോൾ പോസിറ്റീവ് എനർജി , ദുഷ്ടാത്മാവ് തുടങ്ങിയ ചേരുവകൾ ഉപയോഗിച്ച് ഒടുവിൽ അതൊരു വിക്രം-വേതാ ലെവലിലെത്തിക്കുകയായിരുന്നു. സുജാതയെപ്പോലുള്ള ഒരു എഴുത്തുകാരന്റെ അഭാവം ശങ്കർ ഇതിൽ എങ്ങനെ വിജയകരമായി മറികടക്കും എന്ന് എനിക്ക് ആശങ്കയുണ്ട്. കാലത്തിനനുസരിച്ചു സിനിമാ സാങ്കേതികവിദ്യകളിൽ വരുന്ന മാറ്റങ്ങൾ പഠിച്ചും പ്രയോഗിച്ചും ശങ്കർ ഒരുപാടു വളർന്നിട്ടുണ്ട്. പക്ഷെ ഇന്ത്യയിലെ ഏറ്റവും പണം മുടക്കി ഉണ്ടാക്കുന്ന ചിത്രങ്ങളിലൂടെ ഒരു ഷോമാൻ ആയിട്ടാണ് ആ വളർച്ച എന്ന് മാത്രം . ശങ്കറിലെ കലാകാരനായ സംവിധായകൻ എന്നേ മരിച്ചിരിക്കുന്നു എന്നാണ് എൻ്റെ അഭിപ്രായം. കയ്യിലൊതുങ്ങുന്ന മൊബൈൽ ഫോണുകളിൽ സാധാരണക്കാർ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ഇക്കാലത്ത് ഇത്തരം ടെക്നിക്കൽ തൊങ്ങലുകൾ കാണിച്ചു മാത്രം പ്രേക്ഷകരെ ഞെട്ടിക്കാനാവില്ല.

സുജാത രംഗരാജൻ
സുജാത രംഗരാജൻ

എന്തായാലും സേനാപതിയുടെയും അമൃതവല്ലിയുടെയും ജീവിതം ഇപ്പോൾ എവിടെ എത്തി നിൽക്കുന്നു എന്നറിയാൻ കൗതുകമുണ്ട്. ഇതിന്റെ ട്രെയിലറിന് കിട്ടിയ തണുത്ത സ്വീകരണവും ട്രോളുകളും വെറുതെയാവട്ടെ എന്നാഗ്രഹിക്കുന്നു. എല്ലാവരെയും പോലെ ഞാനും കാത്തിരിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in