Jyothirmayi's Stunning Comeback: The Magic of 'Sthuthi'

ബോഗയ്ൻ വില്ലയിലെ സ്തുതി എന്ന ഗാനം പുറത്തു വന്നതിന് പിന്നാലെ ജ്യോതിർമയിയോട് എവിടെയായിരുന്നു ഇത്ര നാൾ എന്ന് ചോദിക്കുകയാണ് സോഷ്യൽ മീഡിയ മുഴുവനും. ജ്യോതിർമയി നെയിൽഡ് ഇറ്റെന്ന് ഗാനം കണ്ടവരെല്ലാം ഒരുമിച്ച് പറയുമ്പോൾ ഇത്രനാൾ ഇല്ലാതിരുന്നൊരു സ്വീകാര്യതയാണ് ആ ഒരൊറ്റ ഗാന രംഗത്തിലൂടെ ജ്യോതിർമയിയെ തേടിയെത്തുന്നത്. രണ്ടായിരങ്ങളിൽ മലയാള സിനിമയിലേക്ക് കടന്നു വന്ന ജ്യോതിർമയിയുടെ ആദ്യ സൂപ്പർ ഹിറ്റ് ഗാനമല്ല സ്തുതി. ഗാനത്തിലും അഭിനയത്തിലും ജ്യോതിർമയിയെ അടയാളപ്പെടുത്തിയ ചിത്രങ്ങളും ഗാനങ്ങളും നിരവധി സംഭവിച്ചിട്ടുണ്ട്.

‌‌

മീശമാധവനിലെ ചിങ്ങമാസവും, പട്ടാളത്തിലെ ഡിങ്കിരി പട്ടാളവും, ആലിലക്കാവിലെ തെന്നലെയും, വാവാ വോ വാവേയും തുടങ്ങി രണ്ടായിരത്തിന്റെ തുടക്കത്തിൽ തന്നെ ജ്യോതിർമയിയും അവരുടെ സ്ക്രീൻ പ്രസൻസും നമുക്ക് പരിചിതമാണ്. ജ്യോതിർമയിയുടെ കല്യാണം നടത്തിയാൽ സിനിമ ഹിറ്റാകും എന്ന് ചിന്തിച്ചിരുന്നൊരു കാലഘട്ടം പോലും മലയാള സിനിമയിൽ നിലനിന്നിരുന്നു എന്ന് പറഞ്ഞാൽ വിശ്വിസിക്കാനാവുമോ? മീശമാധവനും, കല്യാണ രാമനും ഇഷ്ടവും, പട്ടാളവും തുടങ്ങി നിരവധി സിനിമകൾ ഈ വിശ്വാസത്തിന് ഉദാഹരണമാണ്. എന്റെ വീട് അപ്പുവിന്റെയും എന്ന ഒരൊറ്റ ചിത്രം മതി മലയാളിക്ക് ജ്യോതിർമയി എന്ന നടിയുടെ കാലിബറിനെ തിരിച്ചറിയാൻ എന്നിരിക്കിലും, മലയാളത്തിലെ എ ലിസ്റ്റ് ആക്ടേഴ്സ് ലിസ്റ്റിൽ ഒരിക്കൽ പോലും ജ്യോതിർമയി എത്തിയിരുന്നില്ലെന്നത് ശ്രദ്ധേയമാണ്.

മലയാളത്തിലെ മികച്ച നടി എന്ന് ജഗതി ഒരിക്കൽ ജ്യോതിർമയിയെ അഭിസംബോധന ചെയ്യുന്നുണ്ട്. ഇമേജ് കോൺഷ്യസ് അല്ല അവർ, പക്ഷേ ടാലന്റഡായിട്ടുള്ളവരെ അധികം പ്രിഫർ ചെയ്യുന്ന ടെൻടന്റൻസി മലയാള സിനിമയ്ക്കില്ല എന്നത് കൊണ്ടാണ് ജ്യോതിർമയിയെപ്പോലെയുള്ളവർക്ക് സിനിമയിൽ അവസരം കുറയുന്നത് എന്ന് അതേ വേദിയിൽ തന്നെ ജഗതി വ്യക്തമാക്കിയിരുന്നു. നാടൻ കഥാപാത്രങ്ങളും അമ്മ വേഷങ്ങളും ഗ്ലാമറസ് റോളുകളും മാറി മാറി പതിഞ്ഞൊരു ഫിലിമോഗ്രഫിയാണ് ജ്യോതിർമയിയുടേത്. സാഗർ ഏലിയാസ് ജാക്കിയിലെ ഓസമ എന്ന ഗാനം ജ്യോതിർമയിക്ക് നേടിക്കൊടുത്ത വിമർശനങ്ങൾ ചില്ലറയല്ല. തമിഴിലും തെലുങ്കിലും കടന്നയിലുമടക്കം സാന്നിദ്ധ്യം അറിയിച്ചെങ്കിലും ജ്യോതിർമയിയുടെ സിനിമയിലെ വളർച്ച അത്ര വേഗമുള്ളൊന്നായിരുന്നില്ല.

കുഞ്ചാക്കോ ബോബൻ ഡാൻ‌സ് കളിച്ചു തുടങ്ങിയാൽ അതിന്റെ ഓളത്തിലാണ് പാട്ടിന്റെ ഒഴുക്ക്. ഒപ്പം നൃത്തം ചെയ്യുന്നവരിലേക്ക് പ്രേക്ഷകന്റെ ശ്രദ്ധ ക്ഷണിക്കപ്പെടുക കഷ്ടിയാണ് അവിടെ. ആ സ്വാഭാവികതയെ തിരുത്തിക്കുറിച്ചുകൊണ്ടാണ് സ്തുതിയിൽ പ്രേക്ഷകൻ ജ്യോതിർ‌മയിയിലേക്ക് ആകർഷിക്കപ്പെടുന്നത്. ചടുലമായ നൃത്ത ചുവടകളും ക്ലീഷേ നായികയുടെ അറ്റയറുമില്ലാതെ അവർ ഒരു പാട്ടിന് ചുവട് വയ്ക്കുമ്പോൾ അതിലേക്ക് പ്രേക്ഷകൻ അറിയാതെ തന്നെ എത്തിപ്പെടുകയാണ്. മലയാള സിനിമ എക്സ്പ്ലോർ ചെയ്യാത്ത അല്ലെങ്കിൽ ചെയ്യാൻ ആഗ്രഹിക്കാഞ്ഞ ഒരു നടിയാണ് ജ്യോതിർമയി. വിവാഹ ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന നായികമാരുടെ കം ബാക്ക് ഫിലിം ഫോർമുലയിലല്ല ജ്യോതിർമയിയുടെ വരവ് എന്നതും ശ്രദ്ധേയമാണ്. കാലത്തിനൊത്ത് മാറിയ സ്റ്റൈലും സ്വാഗും ഒപ്പം മേക്ക് ഓവറും അവരെ വേറിട്ട് നിർത്തുന്നുണ്ട്. നല്ല കഥാപാത്രമാണെങ്കിൽ അത് നെഗറ്റീവ് ആണോ പോസ്റ്റീവ് ആണോ എന്ന നോക്കാതെ അതിലേക്ക് കടക്കാനുള്ള ഒരു ആർട്ടിസ്റ്റെന്ന തരത്തിലെ അവരുടെ കഴിവ് മുമ്പ് ജഗതി എടുത്ത് പറഞ്ഞിട്ടുണ്ട്. മരണ വരെ നീയോർക്കാൻ എന്ന വരിക്കപ്പുറം ധ്രുതഗതിയിൽ ചുവടു വയ്ക്കുന്ന ജ്യോതിർമയി ഇന്ന് ചർച്ചയായവുകയാണ്. വെറും മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള പാട്ടിൽ ജ്യോതിർമയിക്ക് ആരാധകരേറുന്നു. നേരിട്ട വിമർശനങ്ങൾക്കിപ്പുറം സ്തുതിയിൽ വാട്ട് ആൻ അറ്റിറ്റ്യൂഡെന്ന് പ്രേക്ഷകരെ തിരുത്തി പറയിപ്പിക്കുന്നുണ്ട് ജ്യോതിർമയി.

Related Stories

No stories found.
logo
The Cue
www.thecue.in