'ലാപത്താ ലേഡീസ്' എങ്ങനെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി? തിരഞ്ഞെടുപ്പ് എങ്ങനെ? Explainer

'ലാപത്താ ലേഡീസ്' എങ്ങനെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി? തിരഞ്ഞെടുപ്പ് എങ്ങനെ? Explainer
Published on

കലാമൂല്യവും സാങ്കേതിക മികവും പ്രേക്ഷക പ്രീതിയും നേടിയ നിരവധി ചിത്രങ്ങള്‍ക്കിടയില്‍ നിന്ന് ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി 'ലാപത്താ ലേഡീസ്' തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. നെറ്റ്ഫ്ളിക്സ് റിലീസിലൂടെ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായ സിനിമയുടെ സംവിധാനം നിര്‍വഹിച്ചത് കിരണ്‍ റാവു ആയിരുന്നു. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് ചിത്രത്തെ അക്കാദമി അവാര്‍ഡുകള്‍ക്ക് വേണ്ടി തിരഞ്ഞടുത്തത്. ദേശീയ അവാര്‍ഡ് നേടിയ ആട്ടവും സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ ആടുജീവിതവും ഉള്‍പ്പെടെ 29 സിനിമകള്‍ ജൂറിക്ക് മുന്‍പില്‍ ഉണ്ടായിരുന്നുവെങ്കിലും 'ലാപത്താ ലേഡീസ്' തിരഞ്ഞെടുക്കപ്പെട്ടത് എന്തുകൊണ്ടായിരിക്കാം? ഓസ്‌കാര്‍ പരിഗണനയ്ക്കായി ഇന്ത്യന്‍ സിനിമകള്‍ അയക്കാന്‍ ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യക്ക് ചില മാനദണ്ഡങ്ങളുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.

എന്തുകൊണ്ട് 'ലാപത്താ ലേഡീസ്'?

'ലാപത്താ ലേഡീസ്' ഓസ്‌കാര്‍ എന്‍ട്രിയായി തെരഞ്ഞെടുത്തതിന്റെ കാരണങ്ങള്‍ എഫ്എഫ്‌ഐ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചിരുന്നു. ഇന്ത്യയിലെ സ്ത്രീകളെ മാത്രല്ല, ലോകമെമ്പാടുമുള്ളവരെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സിനിമയാണ് ലാപത്താ ലേഡീസ് എന്നാണ് പ്രധാന നിരീക്ഷണം. ഒരേസമയം കുടുംബിനികളും റിബലുകളുമാകാനും സംരംഭകരാകാനും കഴിയുന്നവരാണ് സ്ത്രീകളെന്ന് ചിത്രം കാണിച്ചു തരുന്നുവെന്നും ജൂറി വ്യക്തമാക്കി.

ഓസ്‌കാര്‍ എന്‍ട്രിക്കുള്ള മാനദണ്ഡങ്ങള്‍

ഓസ്‌കാര്‍ എന്‍ട്രിക്ക് സമര്‍പ്പിക്കുന്ന ചിത്രങ്ങള്‍ ഓസ്‌കാര്‍ അക്കാദമിയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതാകണം. 40 മിനിറ്റ് എങ്കിലും ദൈര്‍ഘ്യമുള്ളതും അമേരിക്കയ്ക്ക് പുറത്ത് നിര്‍മ്മിച്ചതുമാകണം ചിത്രം. 50% ശതമാനം സംഭാഷണങ്ങളും ഇംഗ്ലീഷ് ഇതര ഭാഷയിലുള്ളതാകണം. 2023 നവംബര്‍ 1നും 2024 സെപ്റ്റംബര്‍ 30നും ഇടയില്‍ തിയറ്ററില്‍ റിലീസ് ചെയ്തതും കുറഞ്ഞത് 7 ദിവസമെങ്കിലും പ്രദര്‍ശിപ്പിച്ചതും ആയ സിനിമകളാണ് അയക്കേണ്ടത്. ചിത്രത്തിന്റെ വിശദാംശങ്ങള്‍, അണിയറപ്രവര്‍ത്തകരുടെ പേരുകള്‍ എന്നിവ ഉള്‍പ്പെടെയാണ് ഫെഡറേഷന് സമര്‍പ്പിക്കേണ്ടത്. അതിനൊപ്പം 1.25 ലക്ഷം രൂപയും എഫ്എഫ്ഐക്ക് നല്‍കണം. ഇന്ത്യയുടെ സാമൂഹികാവസ്ഥയെയും പൈതൃകത്തെയും സൂചിപ്പിക്കുന്ന ചിത്രങ്ങളാണ് പരിഗണിക്കുന്നതെന്ന് ഇത്തവണ ചെയര്‍മാനായ ജാനു ബറുവ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

എന്താണ് ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ?

ഇന്ത്യയിലെ മുഴുവന്‍ സിനിമാ സംഘടനകളുടെയും മാതൃസംഘടനയാണ് ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ (FFI). ഇന്ത്യയിലെ സിനിമാ വ്യവസായത്തിന്റെ വളര്‍ച്ച ലക്ഷ്യമിട്ടാണ് അസോസിയേഷന്‍ പ്രവര്‍ത്തിക്കുന്നത്. നിര്‍മാതാക്കള്‍, വിതരണക്കാര്‍, തിയറ്റര്‍ ഉടമകള്‍ എന്നിവരുടെയും ചലച്ചിത്ര വ്യവസായത്തിന്റെയും അനുബന്ധ വ്യവസായങ്ങളുടെയും താല്‍പ്പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള സംഘടനയാണിത്. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്‌കാര്‍ അവാര്‍ഡുകളിലേക്ക് സിനിമ നാമനിര്‍ദ്ദേശം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തവും സംഘടനയ്ക്കുണ്ട്. 13 അംഗങ്ങളാണ് ഇക്കുറി ഓസ്‌കാര്‍ എന്‍ട്രിക്ക് വേണ്ടിയുള്ള ജൂറിയില്‍ ഉണ്ടായിരുന്നത്. കലാമേഖലയില്‍ കഴിവ് തെളിയിച്ച മുതിര്‍ന്ന വ്യക്തിത്വങ്ങളാണ് ജൂറിയുടെ ഭാഗമാകാന്‍ നോമിനേറ്റ് ചെയ്യപ്പെടുക. അസമീസ് സംവിധായകനായ ജാനു ബറുവയായിരുന്നു ഇത്തവണ ജൂറിയുടെ അധ്യക്ഷന്‍. രവി കൊട്ടാരക്കരയാണ് FFIയുടെ നിലവിലെ ചെയര്‍മാന്‍.

Related Stories

No stories found.
logo
The Cue
www.thecue.in