സീൻ മാറ്റി ഹനുമാൻകൈൻഡ്

ഇരുപത് മിനുട്ടുകൾ കൊണ്ടെഴുതിയ, ഇരുപത് മിനുട്ട് കൊണ്ട് റെക്കോഡ് ചെയ്ത ഒരു റാപ് സോങ് ഇന്ന് ലോകത്തിന്റെ നെറുകെയിലാണ്. കെൻഡ്രിക് ലാമേറെയും പിന്തള്ളി ഹനുമാൻകൈന്റിന്റെ ബിഗ് ഡോഗ്‌സ് സ്‌ട്രീമിംഗ്‌ പ്ലാറ്റ്ഫോമുകൾ ഭരിക്കുന്നു. സ്പോട്ടിഫൈ ഗ്ലോബൽ ടോപ്പ് ചാർട്ടിൽ ഒൻപതാം സ്ഥാനത്താണ് ഇപ്പോൾ ബിഗ് ഡോഗ്‌സ്. പുറത്തിറങ്ങി ഒരു മാസം കഴിയുമ്പോഴും ഹനുമാൻകൈൻഡും, ബിഗ് ഡോഗ്‌സും ചർച്ചയാണ്. മരണക്കിണറിൽ ഓടുന്ന ബൈക്കിലും കാറിലും ലൈവ് സ്റ്റണ്ട് നടത്തിക്കൊണ്ട് ഹനുമാൻകൈൻഡ് അവതരിപ്പിച്ച റാപ് സോങ് ഇതിനോടകം 34 മില്യൻ പ്രേക്ഷകർ യൂട്യൂബിൽ മാത്രം കണ്ടു കഴിഞ്ഞു.

കേരളത്തിൽ അലയടിക്കുന്ന ഹിപ് ഹോപ് കൾച്ചർ ഗ്ലോബൽ സ്പെസിലേക്ക് എത്തിക്കാൻ ഹനുമാൻകൈന്റിന് കഴിഞ്ഞു എന്ന് തന്നെ പറയാം. പൊന്നാനിക്കാരൻ മലയാളി സൂരജ് ചെറുകാട്ടിന് അഞ്ചു വർഷങ്ങൾ കൊണ്ട് ഉണ്ടായ ഫാൻ ബേസ്. ആദ്യമേ പറയട്ടെ ഹനുമാൻ എന്ന പേരും, ഹനുമാൻകൈൻഡും തമ്മിൽ ബന്ധമൊന്നുമില്ല. ഉള്ളിലുണ്ടായിരുന്ന രണ്ട് വാക്കുകളെ ചേർത്തു വച്ചു എന്ന് മാത്രം. നൈജീരിയയിൽ ജനിച്ച് ലോകത്തിന്റെ പല ഭാഗങ്ങളിലായി വളർന്ന സൂരജിന്, തന്റെ റൂട്ട് എന്താണ് എന്ന സംശയമുണ്ടായിരുന്നു. തന്റെ വേര് അയാൾ കണ്ടെത്തുന്നത് കുറച്ച് വർഷങ്ങൾക്ക് മുൻപ് മാത്രമാണ്. മലയാളികൾ, പ്രത്യേകിച്ചും genz റാപ്പ് ഫോളോ ചെയ്യാൻ തുടങ്ങുമ്പോഴേ ഹനുമാൻകൈൻഡും കൂടെയുണ്ട്. കേരളത്തിന്റെ ഹിപ് ഹോപ് സീനിൽ അയാൾ അഞ്ചു വർഷമായുണ്ട്. 2019-ൽ പുറത്തിറക്കിയ കളരി മുതൽ തുടങ്ങുന്നു ഹനുമാൻകൈൻഡ്. നെറ്റ്ഫ്ലിക്‌സ് സൗത്ത് സൈഡ് കൊണ്ട് വരുമ്പോൾ അവിടെയും ഹനുമാൻകൈൻഡ് ഉണ്ടായിരുന്നു. ബീർ ആന്റ് ബിരിയാണി, ജെങ്കിസ്, ഡാംസൺ, റഷ് അവർ, ഗോ ടു സ്ലീപ് തുടങ്ങിയ ട്രാക്കുകളും റാപ് പ്രേമികൾക്കിടയിൽ തരംഗമാണ്.

സ്വയം ലൈവ് പെർഫോർമർ ആണ് എന്നാണ് ഹനുമാൻ കൈൻഡ് പറയുന്നത്. Hanumankind -നെ ലൈവ് ആയി കണ്ടിട്ടുള്ളവർ അത് ആവർത്തിക്കുന്നുണ്ട്. കോംപ്രമൈസ് ചെയ്യാത്ത, ഹോണസ്റ്റ് ആയ വർക്കുകൾ ആണ് ഹനുമാൻകൈന്റിന്റെ ഐഡന്റിറ്റി. എഴുതുന്ന വരികളിൽ അയാൾ ജീവിച്ച ജീവിതവും, തന്നെ ബാധിക്കുന്ന കാര്യങ്ങളും ഹനുമാൻകൈൻഡ്‌ സ്വാഭാവികമായി മാത്രമേ എഴുതിയിട്ടുള്ളൂ എന്ന് സാക്ഷ്യം പറയുന്നു. In school I used to fight the bullies, now I'm fightin' with the law, എന്നെല്ലാം എഴുതുമ്പോൾ അതിൽ ഏച്ചു കെട്ടലിലെന്ന് പറയുന്നു. റൂട്ടഡ് ആയ വർക്കുകൾ ആണ് ഹനുമാൻ കൈന്റിന്റേത്. ബിഗ് ഡോഗ്‌സ് വിഡിയോയിലേക്ക് വരുമ്പോൾ നമ്മൾ കണ്ടു വളർന്ന മരണ കിണറിൽ നിന്നു കൊണ്ട് അയാൾ റാപ്പ് ചെയ്യുമ്പോൾ,അത് തനതാവുന്നത് കൊണ്ടല്ലേ ഐഡന്റിഫൈ ചെയ്യപ്പെടുന്നത്? പൊന്നാനിക്കാരൻ പൊന്നാനിയിൽ സർക്കസ് കൂടാരം കെട്ടി ചിത്രീകരിച്ച ആ വീഡിയോയുടെ മെറിറ്റ് അത് തന്നെയല്ലേ? മലയാളിയുടെ നൊസ്റ്റാൾജിയ കൂടെയെടുത്തു കൊണ്ട് ഇന്റർനാഷണൽ സ്പെസിലേക്ക് അയാൾ ചേക്കേറുന്നു.

Accent പോലും ജനുവിൻ ആവുന്നത് കൊണ്ട് കൂടെയാണ് ഹനുമാൻകൈന്റിന് ഈ ഫാൻബേസ് ഉള്ളത് എന്ന് തോന്നുന്നു. നിരന്തരം പലയിടങ്ങളിലേക്ക് പറിച്ചു നടപെടുന്ന ഒരാളെ സംബന്ധിച്ചിടത്തോളം റൂട്ട് എന്ന് പറയുന്നത് തന്റെ നാട് തന്നെയാണ് എന്നാണ് സൂരജ് പറയുന്നത്. എങ്കിൽ തന്നെയും മലയാളി കാണുന്ന, കേൾക്കുന്ന ഹനുമാൻകൈൻഡ് ഇന്റർനാഷണൽ ക്വാളിറ്റിയുള്ള, മലയാളിതത്തിന്റെ ഭാരമില്ലാത്ത റാപ്പർ ആണ്.

മലയാളിയും റാപ്പും ഇന്നും അത്രമാത്രം സമരസപ്പെട്ടിട്ടില്ല. ഇൻഡിപെൻഡന്റ് മ്യൂസിക് സാധാരണക്കാരായ മലയാളി ശ്രോതാക്കകളെ സംബന്ധിച്ചിടത്തോളം കേൾവിയുടെ പരിസരത്ത് എതിയിട്ടുണ്ടോ എന്നത് സംശയമാണ്. പക്ഷെ മലയാളി മലയാള സിനിമയിലും ഇയാളെ കേട്ടിട്ടുണ്ട്. ആവേശത്തിൽ ലാസ്റ്റ് ഡാൻസ് കൊണ്ട് വരുമ്പോഴും ഹനുമാൻ കൈൻഡ് ഐഡന്റിറ്റി വിട്ടിട്ടില്ല. പകരം അത് ആവേശം കൊള്ളിക്കുന്ന രംഗയിലേക്ക് കാമഫ്ലോജ് ചെയ്യപ്പെടുന്നു.

പ്രത്യേകിച്ചൊന്നും പ്രതീക്ഷിക്കാതെ ഇരുപത് മിനുട്ടിൽ അയാളൊരുക്കിയ ആ റാപ്പ് ഇന്ന് സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിൽ ട്രെൻഡിങ്. തന്നെ ഇൻസ്‌പൈർ ചെയ്ത മ്യുസിഷ്യൻസിന്റെ പാട്ടുകൾക്കൊപ്പം റിലീസ് ചെയ്ത ആ പാട്ട് ഇന്ന് അവരെയും വെട്ടിച്ച് ഒന്നാം സ്ഥാനത്തേക്ക്. കേരളത്തിലെ റാപ് സീൻ അയാൾ ഉയർത്തുകയാണ്. അയാളുടെ തന്നെ വരികൾ കടമെടുത്താൽ How you be like this?

How you live like this?

Related Stories

No stories found.
logo
The Cue
www.thecue.in