മനസ്സുകൊണ്ട് തന്നെ വിട്ടുപോകാത്ത ചിത്രമാണ് ദേവദൂതൻ എന്ന് സംവിധായകൻ സിബി മലയിൽ. പല കഥകൾ ആലോചിച്ചെങ്കിലും ആദ്യ ചിത്രമായി സംവിധാനം ചെയ്യാൻ ആഗ്രഹിച്ചത് ദൈവദൂതൻ ആണെന്നും അതുകൊണ്ട് തന്നെ ആ സിനിമ തന്നിൽ നിന്നും വിട്ടു പോകുന്നില്ലന്നും ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സിബി മലയിൽ പറഞ്ഞു. ആദ്യം എഴുതിയ ദേവദൂതന്റെ കഥയെ ആധാരമാക്കി ഇനിയും സിനിമ ചെയ്യാമെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. രഘുനാഥ് പലേരിയുടെ തിരക്കഥയിൽ മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ദേവദൂതൻ റീ റിലീസിനൊരുങ്ങുകയാണ്. 24 വർഷങ്ങൾക്ക് ശേഷം ഈ വരുന്ന ജൂലൈ 26 നാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്.
സിബി മലയിൽ പറഞ്ഞത്:
എന്നെ വിട്ടുപോകാത്ത ചിത്രമാണ് ദേവദൂതൻ. ആദ്യം കണ്ട സ്വപ്നം എന്ന് പറഞ്ഞതിൽ കാര്യമുണ്ട്. സ്വന്തമായി ചെയ്യുന്ന ഒരു സിനിമയെക്കുറിച്ച് എല്ലാവർക്കും ഒരു ചിന്തയുണ്ടാകും. ഞാൻ മറ്റ് പല കഥകൾ ചിന്തിച്ചെങ്കിലും, എന്റെ ആദ്യ സിനിമയ്ക്ക് വേണ്ടത് ഇതാണ് എന്ന ധാരണ തന്നത് ദേവദൂതന്റെ കഥയാണ്. പിന്നീട് ആ കഥയുടെ കൂടെയുള്ള സഞ്ചാരമായിരുന്നു. അതുകൊണ്ട് തന്നെ ആ സിനിമയ്ക്ക് എന്നിൽ നിന്നും വിട്ടു പോകൽ സംഭവിക്കുന്നില്ല. ഇനിയും അത് തെളിയിക്കണം എന്ന് ചിന്തിക്കുന്നിടത്താണ് ദേവദൂതൻ റീ റിലീസ് ചെയ്യുന്നത്. ഇനിയും ഈ കഥ സിനിമയായി സംഭവിച്ചേക്കാം. എനിക്ക് ഈ കഥയുടെ ആദ്യത്തെ വേർഷൻ സിനിമയാക്കാൻ കഴിയും. ഒരു പേടിപ്പെടുത്തുന്ന സിനിമയാണെങ്കിലും ആസ്വാദ്യകരമായ സിനിമ തന്നെയായിരിക്കും അതും.
വിശാൽ കൃഷ്ണമൂർത്തിയെന്ന ലോകപ്രശസ്തനായ മ്യൂസിക് കമ്പോസറും അയാളിലേക്ക് സംഗീതം നിറച്ച കോളേജും പശ്ചാത്തലമായ ചിത്രമായിരുന്നു ദേവദൂതൻ. വിശാൽ കൃഷ്ണമൂർത്തിയിലെ സംഗീതജ്ഞന്റെ പിറവിക്കും വളർച്ചക്കും കാരണമാകുന്ന സെവൻ ബെൽസ് എന്ന സംഗീതോപകരണവും അതിനെ ബന്ധിപ്പിച്ച് നിൽക്കുന്ന അനശ്വരമായൊരു പ്രണയകഥയുമായിരുന്നു ദേവദൂതന്റെ ഇതിവൃത്തം. 2000-ൽ പുറത്തിറങ്ങിയ ദേവദൂതൻ കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കറായിരുന്നു നിർമിച്ചത്. വിദ്യാസാഗർ ദേവദൂതന് വേണ്ടിയൊരുക്കിയ പാട്ടുകളും സന്തോഷ് തുണ്ടിയിലിന്റെ ഛായാഗ്രഹണവും സിനിമയുടെ അവതരണ മികവിനൊപ്പം പിൽക്കാലത്ത് ചർച്ച ചെയ്യപ്പെട്ടിരുന്നു. ചിത്രത്തിന്റെ റീ എഡിറ്റ് ചെയ്ത പകർപ്പാണ് ഇപ്പോൾ റിലീസ് ചെയ്യുന്നത്. 4k ദൃശ്യമികവിൽ ചിത്രം തിയറ്ററിൽ ആസ്വദിക്കാനാകും.