'പാരഡെെസിന്റെ ആദ്യ ഡ്രാഫ്റ്റ് വായിച്ചപ്പോൾ ചോക്ഡുമായി സാദൃശ്യമുണ്ടാകുമോ എന്ന് പേടിച്ചിരുന്നു'; പാരഡെെസിനെക്കുറിച്ച് റോഷൻ മാത്യു

'പാരഡെെസിന്റെ ആദ്യ ഡ്രാഫ്റ്റ് വായിച്ചപ്പോൾ ചോക്ഡുമായി സാദൃശ്യമുണ്ടാകുമോ എന്ന് പേടിച്ചിരുന്നു'; പാരഡെെസിനെക്കുറിച്ച് റോഷൻ മാത്യു
Published on

പാരഡെെസ് എന്ന ചിത്രം ചെയ്യണമെന്ന് തീരുമാനിച്ച് തന്നെയാണ് ആദ്യമായി ആ ചിത്രത്തിന്റെ സ്ക്രിപ്റ്റ് വായിച്ചത് എന്ന് നടൻ റോഷൻ മാത്യു. ഗീതു മോഹൻദാസും രാജീവ് രവിയും വഴിയാണ് പാരഡെെസ് സിനിമയിലേക്ക് സംവിധായകൻ പ്രസന്ന വിത്താനാഗെ തന്നെ ക്ഷണിച്ചത് എന്നും അദ്ദേഹത്തോട് ആദ്യമായി സംസാരിക്കുമ്പോൾ അദ്ദേഹം ഇന്ത്യയിൽ ഉണ്ടായിരുന്നില്ല എന്നും റോഷൻ പറയുന്നു. എന്നാൽ സ്ക്രിപ്റ്റ് വായിച്ചു കഴിഞ്ഞപ്പോൾ തന്റെ മുൻ ചിത്രമായ ചോക്ക്ഡുമായി സമ്യതയുണ്ടെന്ന് തോന്നുകയും താൻ ഇത് ചെയ്താൽ ആ സിനിമയുടെ ആവർത്തനമായി ഇത് മാറുമോ എന്ന് കരുതിയിരുന്നുവെന്നും റോഷൻ പറഞ്ഞു. ഒപ്പം അദ്ദേഹം പറയുന്ന കാര്യങ്ങൾ എങ്ങനെ ഈ സ്ക്രിപ്റ്റ് വച്ച് സാധ്യമാകുമെന്ന ആശങ്കയും എങ്ങനെ ഈ കഥാപാത്രത്തെ അവതരിപ്പിക്കേണ്ടത് എന്ന യാതൊരു തരത്തിലുമുള്ള സൂചനയില്ലായ്മയും ഈ ചിത്രത്തോട് എക്സെെറ്റ്മെന്റുണ്ടാക്കാൻ കാരണമായിരുന്നുവെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ റോഷൻ മാത്യു പറഞ്ഞു.

റോഷൻ മാത്യു പറഞ്ഞത്:

പ്രസന്ന സാർ എന്ന കോണ്ടാക്ട് ചെയ്യാൻ പോകുന്നു എന്ന് എന്നോട് പറയുന്നത് ​ഗീതുവാണ്. ​ഗീതും രാജിവേട്ടനും വഴിയാണ് എന്റെ നമ്പർ അദ്ദേഹം എടുത്തത്. ഞാൻ ആ സമയത്ത് പ്രസന്ന സാറിന്റെ സിനിമകൾ ഒന്നും കണ്ടിട്ടുണ്ടായിരുന്നില്ല. അറിഞ്ഞു കഴിഞ്ഞപ്പോൾ പെട്ടെന്ന് തന്നെ അദ്ദേഹത്തിന്റെ പടങ്ങൾ എവിടെ ലഭിക്കും എന്ന് നോക്കി. അദ്ദേഹത്തെക്കുറിച്ച് വായിച്ച് തുടങ്ങി. അദ്ദേഹത്തിന്റെ ജേർണി വായിച്ചു, അപ്പോൾ നാടകങ്ങൾ ചെയ്താണ് അദ്ദേഹം സിനിമയിലേക്ക് വന്നത് എന്ന് മനസ്സിലായി. അങ്ങനെ അദ്ദേഹം എന്ന ഫിലിം മേക്കറിനോട് എനിക്ക് വളരെ എക്സെെറ്റ്മെന്റ് തോന്നി. അങ്ങനെ ഞങ്ങൾ സംസാരിച്ചു. അന്ന് അദ്ദേഹം ഇന്ത്യയിൽ ഉണ്ടായിരുന്നില്ല. അദ്ദേഹം എനിക്ക് സ്ക്രിപ്റ്റ് അയച്ചു തന്നു. രാജീവേട്ടാനാണ് സിനിമ ഷൂട്ട് ചെയ്യുന്നത് എന്ന് ഞാൻ അപ്പോഴേക്ക് അറിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ തൊട്ട് മുമ്പത്തെ സിനിമയും രാജീവേട്ടൻ തന്നെയാണ് ഷൂട്ട് ചെയ്തിരുന്നത്. ഈ സിനിമ ചെയ്യണം എന്ന് വിചാരിച്ചു കൊണ്ടാണ് ഞാൻ ഈ സ്ക്രിപ്റ്റ് വായിക്കാൻ തുടങ്ങിയത് തന്നെ. അത് വായിച്ച് കഴിഞ്ഞപ്പോൾ എനിക്ക് ചോക്ഡുമായിട്ട് ചെറിയ സാമ്യത തോന്നിയിരുന്നു. ആദ്യം ഞാൻ സ്ക്രിപ്റ്റ് വായിക്കുമ്പോൾ‌ ഒരു നോർത്ത് ഇന്ത്യൻ ഭാര്യയും മലയാളിയായ ഭർത്താവും ആയിരുന്നു അതിലെ കഥാപാത്രങ്ങൾ. അതുകൊണ്ട് തന്നെ ഞാൻ ഇത് ചെയ്ത കഴിഞ്ഞാൽ ആ സിനിമയുമായി സാമ്യതയുള്ളത് പോലെ തോന്നുമെന്ന് എനിക്ക് തോന്നി. ഇത് അദ്ദേഹത്തെ കണ്ട് നേരിട്ട് പറയാം എന്ന് കരുതി ഞാൻ അദ്ദേഹത്തെ മീറ്റ് ചെയ്യാൻ പോയി. ഇക്കാര്യം തന്നെയാണ് ഞാൻ അദ്ദേഹത്തോട് ആദ്യം പറയുന്നതും. അപ്പോൾ അദ്ദേഹം പറഞ്ഞു ഞാൻ ചോക്ഡ് കണ്ടിട്ടുണ്ട് എന്ന്. ഞാൻ ചെയ്ത് കഴിഞ്ഞാൽ അതിൽ നിന്ന് വ്യത്യസ്തമാവില്ല ഇതും എന്ന് ഞാൻ പറഞ്ഞു. എന്നാൽ ഇത് എങ്ങനെ വ്യത്യസ്തമാക്കാം എന്നതിനെക്കുറിച്ച് സംസാരിച്ചലോ എന്ന് ചോദിച്ച് ഞങ്ങൾ കുറേ നേരം സംസാരിച്ചു. ആ സമയത്ത് ഞങ്ങൾ രണ്ട് പേരും സംസാരിച്ചത് ഞങ്ങളുടെ വ്യക്തിജീവിതത്തിലെ പാർട്ട്ണർ എന്ന കോൺസെപ്റ്റിനെക്കുറിച്ചായിരുന്നു. അങ്ങനെ സംസാരിച്ച് വന്നപ്പോഴാണ് ഇതിൽ ഒരുപാട് പുതിയ കാര്യങ്ങളുണ്ട് എക്സ്പ്ലോർ ചെയ്യാൻ എന്ന് മനസ്സിലാവുന്നത്. പിന്നെ അദ്ദേഹം ഈ പറയുന്ന കാര്യങ്ങളൊക്കെ എങ്ങനെ ഈ സ്ക്രിപ്റ്റ് വച്ച് സാധ്യമാകും എന്നും എനിക്ക് മനസ്സിലായിരുന്നില്ല. ഇത് എങ്ങനെ പ്രേക്ഷകർക്ക് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കാം എന്നതിൽ എനിക്ക് ഒരു ഐഡിയയും ഉണ്ടായിരുന്നില്ല. അതിൽ എനിക്ക് ഒരു എക്സെെറ്റ്മെന്റ് തോന്നിയിരുന്നു. അങ്ങനെയാണ് ഇത് ചെയ്യാം എന്ന് തീരുമാനിക്കുന്നത് പിന്നെ സാറിനും ആ​ഗ്രഹമുണ്ടായിരുന്നു ഞാൻ ഇത് ചെയ്യണമെന്ന്. അദ്ദേഹത്തിന് എന്നെക്കൊണ്ട് ചെയ്യിപ്പിക്കാൻ പറ്റുമായിരിക്കും എന്ന വിശ്വാസത്തിലാണ് ഞാൻ ഇതിലേക്ക് കയറിയത്. പിന്നീടാണ് സ്ക്രിപ്റ്റ് കുറേ മാറി, മലയാളി കപ്പിൾ ആയതും ദർശന ഈ സിനിമയിലേക്ക് വരുന്നതും.

ദർശന രാജേന്ദ്രൻ, റോഷൻ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രസന്ന വിത്താനാഗെ സംവിധാനം ചെയ്ത ചിത്രമാണ് പാരഡെെസ്. ഫാമിലി, ലാലന്നാസ് സോങ്ങ്, കിസ്സ് എന്നീ സിനിമകൾക്ക് ശേഷം ന്യൂട്ടൻ സിനിമാസ് നിർമിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് സംവിധായകൻ മണിരത്നത്തിന്റെ നിർമ്മാണസ്ഥാപനമായ മദ്രാസ് ടാക്കീസാണ്. ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള കിം ജിസോക് പുരസ്ക്കാരം നേടിയ ചിത്രമായ പാരഡെെസ് ജൂൺ 28 ന് തിയറ്ററുകളിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in