'ഒരു പുലർകാലത്ത് കരഞ്ഞുകൊണ്ടാണ് ഞാൻ ആ ക്ലൈമാക്സ് എഴുതിയത്'; ബ്ലെസി

'ഒരു പുലർകാലത്ത് കരഞ്ഞുകൊണ്ടാണ് ഞാൻ ആ ക്ലൈമാക്സ് എഴുതിയത്'; ബ്ലെസി
Published on

രമേശൻ നായർ എന്ന കഥാപാത്രത്തിലൂടെ അൽഷിമേഴ്സ് എന്ന രോ​ഗത്തിന്റെ തീവ്രത പ്രേക്ഷകരിലേക്ക് എത്തിച്ച ബ്ലെസി ചിത്രമാണ് തന്മാത്ര. ഒരു പുലർകാലത്ത് കരഞ്ഞുകൊണ്ടാണ് താൻ തന്മാത്രയുടെ ക്ലൈമാക്സ് എഴുതിയത് എന്ന് ബ്ലെസി പറയുന്നു. എഴുതുമ്പോൾ അനുഭവിക്കുന്ന ഒരു സീനിന്റെ തീവ്രത സിനിമ സെറ്റിലും താൻ നിലനിർത്താറുണ്ടെന്നും തന്മാത്രയുടെ കൈമാക്സ് ഷൂട്ട് ചെയ്യുമ്പോൾ ഒരു മരണത്തിന്റെ അവസ്ഥ നിലനിർത്തിയാണ് അത് ഷൂട്ട് ചെയ്തത് എന്നും ബ്ലെസി ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ബ്ലെസി പറഞ്ഞത്:

എന്റെ സിനിമയുടെ സീനുകൾ നൽകുന്ന ഒരു ചൂടും സങ്കർഷവും എല്ലാം ഞാൻ എന്റെ സെറ്റിലും നിലനിർത്താൻ ശ്രമിക്കാറുണ്ട്. ആ സമയത്ത് മറ്റൊരാൾ അതിൽ നിന്ന് വ്യതിചലിച്ച് നിൽക്കുന്നത് കണ്ടാൽ ചിലപ്പോൾ ഞാൻ അയാളുടെ ചെവിക്ക് പിടിക്കാറുണ്ട്. ഇത് നൽകുന്ന വലിയൊരു ഫീലുണ്ട്. അത് എല്ലാവർക്കും ഒരു കരുത്തുണ്ടാക്കും. ഞാൻ ഇപ്പോഴും തന്മാത്രയിലെ അർജുൻ ലാൽ ചെയ്ത കഥാപാത്രം അർജുൻ ലാൽ ഐഎഎസ് ഇന്റർവ്യൂവിന് വിളിച്ചു എന്ന് അച്ഛന്റെ അടുത്ത് ചെന്ന് പറയുമ്പോൾ സാർ ആരാണ് എന്ന് അച്ഛൻ തിരിച്ച് ചോദിക്കുകയും അത് കേട്ട് മകൻ ആ ഇറയത്ത് പോയി നിന്ന് അഴികളിൽ പിടിച്ച് നിന്ന് കരയുകയും ചെയ്യുന്നുണ്ട്. എനിക്ക് തോന്നുന്നു ഒരു വെളുപ്പാങ്കാലത്താണ് ഞാൻ അത് എഴുതുന്നത്. ഞാൻ കരഞ്ഞുകൊണ്ടാണ് ഞാൻ അത് എഴുതിയത്. അത് ഷൂട്ട് ചെയ്യുമ്പോഴും അതേ തീവ്രതയിലാണ് ഞാൻ അത് ഷൂട്ട് ചെയ്തത്. ഒരു മരണത്തിന്റെ അവസ്ഥ സെറ്റിൽ നിലനിർത്തിക്കൊണ്ടു തന്നെയാണ് ഞാൻ അത് ഷൂട്ട് ചെയ്തതും.

2005 ഡിസംബർ 16 നാണ് തന്മാത്ര തിയറ്ററുകളിലേക്ക് എത്തിയത്. മോഹൻലാൽ, മീരാ വാസുദേവ്, നെടുമുടി വേണു, ജഗതി ശ്രീകുമാർ, അർജുൻ ലാൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ഓർമ്മകൾ നഷ്ടമാകുന്ന അൽഷിമേഴ്സ് രോഗം ബാധിച്ച ഒരു വ്യക്തിയും അത് അയാളുടെ കുടുംബത്തിൽ വരുത്തുന്ന മാറ്റങ്ങളുമായിരുന്നു ചർച്ച ചെയ്തത്. 2005ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിൽ അഞ്ചോളം പുരസ്‌കാരങ്ങളായിരുന്നു തന്മാത്ര കരസ്ഥമാക്കിയത്. മികച്ച ചിത്രത്തിനുള്ള അവാർഡിനൊപ്പം മികച്ച സംവിധായകൻ, നടൻ, തിരക്കഥ എന്നീ പുരസ്‌കാരങ്ങളും അർജ്ജുൻ ലാൽ പ്രത്യേക ജൂറി പുരസ്‌കാരത്തിനും അർഹനായി.

Related Stories

No stories found.
logo
The Cue
www.thecue.in