ഒന്നാം ഭാഗത്തെക്കാൾ രാഷ്ട്രീയ പരാമർശങ്ങളും വിവാദമായേക്കാവുന്ന രംഗങ്ങളും നിറച്ചാണ് യാത്ര സെക്കൻഡ് എന്ന് സൂചനയുമായി ട്രെയിലർ. കോൺഗ്രസ് നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായിരുന്ന വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിതവും രാഷ്ട്രീയവും പറയുന്ന യാത്ര എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് യാത്ര സെക്കൻഡ്. വൈ.എസ്.ആറിനെ രണ്ടാം ഭാഗത്തിലും മമ്മൂട്ടി അവതരിപ്പിക്കുന്നു. ജീവയാണ് മകൻ ജഗൻ മോഹൻ റെഡ്ഡിയുടെ റോളിൽ. ആന്ധ്രയുടെ മുഖ്യമന്ത്രി പദത്തിലേക്കുള്ള വൈ.എസ് ആറിന്റെ മകൻ ജഗന്റെ യാത്രയും, കോൺഗ്രസിൽ നിന്ന് വൈ.എസ്.ആർ കോൺഗ്രസിലേക്കുള്ള ചുവടുമാറ്റവും രാഷ്ട്രീയ എതിരാളികളുടെ നീക്കവുമെല്ലാം രണ്ടാം ഭാഗത്തിലുണ്ടെന്ന് ട്രെയിലർ സൂചന നൽകുന്നുണ്ട്.
വൈ.എസ്.ആറിന്റെ പിൻഗാമിയായും ജഗൻ എത്തുന്നതിനെ തടയാൻ കോൺഗ്രസ് നടത്തുന്ന നീക്കങ്ങളെ പരാമര‍്ശിക്കുന്ന ഡയലോഗുകളും സോണിയാ ഗാന്ധിയെ എതിരാളിയായി ചിത്രീകരിക്കുന്ന രംഗവുമെല്ലാം ട്രെയിലറിലുണ്ട്. ചന്ദ്രബാബു നായിഡുവിനോട് സാമ്യമുള്ള കഥാപാത്രത്തെയും കാണാം. ജഗൻ മോഹൻ റെഡ്ഡിയും വൈ.എസ് ആർ കോൺഗ്രസും ഇലക്ഷൻ പ്രചരണ തന്ത്രമെന്ന നിലയിലാണ് യാത്ര ആദ്യഭാഗം ഒരുക്കിയതെന്ന് നേരത്തെ വിമര്ശനമുണ്ടായിരുന്നു. യാത്ര രണ്ടാം ഭാഗം ഇലക്ഷന് മുന്നോടിയായി റിലീസ് ചെയ്യുന്നത് ജഗൻ റെഡ്ഡിയുടെ രാഷ്ട്രീയ തന്ത്രമാണെന്ന് പ്രതിപക്ഷവും വിമർശിക്കുന്നുണ്ട്. യാത്ര സിനിമയുടെ റിലീസ് 2019ലെ തെരഞ്ഞെടുപ്പിൽ ജഗൻ മോഹൻ റെഡ്ഡിയെ തുണച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. വൈ.എസ്.ആർ എന്ന ജനകീയ നേതാവിന്റെ സവിശേഷതകളിലൂന്നിയായിരുന്നു ആദ്യ ചിത്രം. മേയിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് യാത്ര രണ്ടാം ഭാഗമെന്ന് നേരത്തെ തന്നെ വിമർശനമുയർന്നിരുന്നു. മഹി വി രാഘവാണ് യാത്രയുടെ രണ്ടാം ഭാഗവും സംവിധാനം ചെയ്തിരിക്കുന്നത്.
വൈ.എസ്.ആറിന് ശേഷം ജഗൻ റെഡ്ഡി താഴേക്കിടയിലുള്ള മനുഷ്യരിലേക്കിറങ്ങി ജനകീയ നേതാവാകുന്നതാണ് സിനിമയുടെ തീം. വൈ.എസ് ആറിന്റെ മരണശേഷം സിനിമയിലെ രംഗങ്ങൾ ട്രെയിലറിൽ വരുമ്പോൾ പ്രതിമയായും പോസ്റ്ററായും യഥാര‍്ത്ഥ വൈ.എസ് ആറിനെയാണ് രംഗങ്ങളിൽ കാണാനാകുന്നത്.