മുലപ്പാൽ ദാനം പ്രമേയമാക്കി മാധ്യമപ്രവർത്തകനും സംവിധായകനുമായ വിനു ജനാർദനൻ ഒരുക്കിയ ഡോക്യുമെന്ററി കേരള രാജ്യാന്തര ഡോക്യുമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ. മുലപ്പാൽ മിൽക്ക് ബാങ്കിലേക്ക് ദാനം ചെയ്ത് ശ്രദ്ധേയയായ ഹന്ന ഷിന്റോയെക്കുറിച്ചുള്ള ഡോക്യുമെന്ററിയാണ് വിനു ജനാർദനൻ തയ്യാറാക്കിയിരിക്കുന്നത്. ഹന്ന എന്ന് തന്നെയാണ് ഡോക്യുമെന്ററിക്ക് പേരും നൽകിയിരിക്കുന്നത്. ഷോർട്ട് ഡോക്യുമെന്ററി മത്സരവിഭാഗത്തിൽ ജൂലൈ 30 ന് ഉച്ചക്ക് 2.30 ഓടെ ഡോക്യുമെന്ററിയുടെ ആദ്യ പ്രദർശനം നടത്തും.
എറണാകുളം ജനറൽ ആശുപത്രിയിൽ ജോലി ചെയ്യുന്ന പെരുമ്പാവൂർ പുല്ലുവഴി സ്വദേശിനി ഹന്ന ഷിന്റോ തന്റെ മുലപ്പാൽ മിൽക്ക് ബാങ്കിലേക്ക് ഡൊണേറ്റ് ചെയ്തിന് പിന്നാലെ ആദരമേറ്റ് വാങ്ങിയിരുന്നു. മുലപ്പാൽ ദാനത്തിന്റെ പ്രാധാന്യം ഹന്നയിലൂടെ അവതരിപ്പിക്കുകയാണ് ഡോക്യുമെന്ററിയിൽ സംവിധായകൻ വിനു ജനാർദനൻ. എറണാകുളം ജനറൽ ആശുപത്രിയില്‍ ചികിത്സയിലുള്ള പല കുഞ്ഞുങ്ങളും വയറു നിറയ്ക്കുന്നത് ഹന്നയുടെ പാൽ കുടിച്ചാണെന്ന മലയാള മനോരമ ഫീച്ചറിന് പിന്നാലെ ഹന്നയും ഹന്നയുടെ ഈ മാതൃകാ പ്രവർത്തനവും ചർച്ചയായിരുന്നു.
പതിനേഴ് മിനുട്ടും ഏഴ് സെക്കൻഡും ദൈർഘ്യമുള്ള ഡോക്യുമെന്റി മുലപ്പാൽ ദാനത്തിന്റെ പ്രാധാന്യത്തിലൂന്നിയാണ് മുന്നോട്ട് പോകുന്നത്. ദേശീയ പുരസ്കാരം നേടി ചെമ്പൈ മൈ ഡിസ്കവറി ഓഫ് എ ലെജൻഡ് എന്ന ഡോക്യുമെന്ററിയുടെ സഹരചയിതാവ് കൂടിയാണ് വിനു ജനാർദനൻ. റോസ് ബൗൾ ചാനലിൽ ഹിയർ ആൻഡ് നൗ എന്ന അഭിമുഖ പരമ്പരയിലൂടെയും ഇദ്ദേഹം ശ്രദ്ധേയനാണ്.
ലീഫീ സ്റ്റോറീസിന്റെ പ്രൊഡക്ഷനിൽ അനൂപ് രവീന്ദ്രനും വിനു ജനാർദനനും ചേർന്നാണ് ഡോക്യുമെന്ററിയുടെ നിർമാണം നിർവഹിച്ചിരിക്കുന്നത്. സുമേഷ് ലാൽ ആണ് കോ പ്രൊഡ്യൂസർ. ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത് അനീഷ് ചന്ദ്രൻ. എഡിറ്റിംഗ് സുധീഷ് എം.സ്. മ്യൂസിക് മധുവന്തി നാരായൺ. സൗണ്ട് ഡിസെെനർ ആന്റ് ഫെെനൽ മിക്സ് ദീപു ശശിധരൻ. കളറിസ്റ്റ് ആൽബി നടരാജ്, അസോസിയേറ്റ്- റിസർച്ച് ആന്റ് ഡയറക്ഷൻ സൗമ്യ ആർ കൃഷ്ണൻ, ഡിസെെനർ ആന്റ് ഗ്രാഫിക്സ് അരുൺ കാളിദാസ്, സബ്ടെെറ്റിൽസ് ശ്യമ ശാരങ്കധരൻ, അഡീഷ്ണൽ സിനിമാറ്റോഗ്രഫി മഹേഷ് എസ്ആർ, ജയ് , അഖിൽ സുന്ദരം