'മലയാള സിനിമകളുടെ റേഞ്ച് വളരെ വലുതാണ്' ; മലയാള സിനിമയെ പ്രശംസിച്ച് ഓൾ വി ഇമാജിൻ ആസ് ലൈറ്റ് സംവിധായിക പായൽ കപാഡിയ

'മലയാള സിനിമകളുടെ റേഞ്ച് വളരെ വലുതാണ്' ; മലയാള സിനിമയെ പ്രശംസിച്ച് ഓൾ വി ഇമാജിൻ ആസ് ലൈറ്റ് സംവിധായിക പായൽ കപാഡിയ
Published on

മലയാള സിനിമയെ പ്രശംസിച്ച് കാന്‍ ചലച്ചിത്രോത്സവത്തിലെ ഗ്രാൻഡ് പ്രീ പുരസ്കാരം സ്വന്തമാക്കിയ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റിൻ്റെ സംവിധായിക പായൽ കപാഡിയ. കേരളത്തിൽ നിർമിക്കപ്പെടുന്ന സിനിമകളുടെ റേഞ്ച് വളരെ വലുതാണ്. ആർട്ട് സിനിമകൾക്ക് പോലും കേരളത്തിൽ ഡിസ്ട്രിബ്യൂഷൻ ലഭിക്കുന്നു, അത് മറ്റൊരു രാജ്യത്തും സംഭവിക്കാത്ത കാര്യമാണെന്ന് പായൽ കപാഡിയ. കേരളത്തിലെ പ്രേക്ഷകർ എല്ലാ തരത്തിലുള്ള സിനിമകളെയും സ്വീകരിക്കുന്നുണ്ട്. കാരണം അവർ വലിയ വൈവിധ്യമുള്ള സിനിമകളുടെ ഭാഗമാണെന്നും പായൽ പറഞ്ഞു. പുരസ്കാരം നേടിയതിന് ശേഷം സംസാരിക്കുകയായിരുന്നു പായൽ. അഭിനേതാക്കളായ കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം എന്നിവരും ഒപ്പമുണ്ടായിരുന്നു.

ഇന്തോ-ഫ്രഞ്ച് സംയുക്ത നിർമാണ സംരംഭമാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്. ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ ചിത്രത്തിന് കാനില്‍ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം ലഭിക്കുന്നത്. അമേരിക്കന്‍ നടിയും എഴുത്തുകാരിയുമായ ഗ്രേറ്റ ഗെര്‍വിക് അധ്യക്ഷയായ ജൂറിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 80 ശതമാനവും മലയാള ഭാഷയിലുള്ള ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത് കനി കുസൃതിയും ദിവ്യ പ്രഭയുമാണ്. അസീസ് നെടുമങ്ങാടും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഗോൾഡൻ പാം (പാം ദോർ) വിഭാഗത്തിലാണ് ചിത്രം മത്സരിച്ചത്.

മുംബൈയിലും രത്‌നഗിരിയിലും 40 ദിവസം ചിത്രീകരിച്ച സിനിമയുടെ തിരക്കഥാകൃത്തും പായല്‍ കപാഡിയയാണ്. ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ പൂര്‍വ വിദ്യാര്‍ഥിയായ പായല്‍ കപാഡിയയുടെ ഡോക്യുമെന്ററി 'എ നൈറ്റ് ഓഫ് നോയിങ് നത്തിങ്ങി'ന് 2021-ല്‍ കാനിലെ 'ഗോള്‍ഡന്‍ ഐ' പുരസ്‌കാരം ലഭിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in