വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടിയുമൊത്തുള്ള കാർ യാത്രാനുഭവം പങ്കുവെച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. മദ്രാസ് മെയിലിൽ കയറാൻ മമ്മൂട്ടിയോടൊപ്പം റെയിൽവേ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു. റോഡ് വളരെ മോശമായിരുന്നത് കൊണ്ട് കാറിന്റെ അടിഭാഗം ഇടയ്ക്ക് തട്ടുന്നുണ്ടായിരുന്നു. അങ്ങനെ തട്ടിയപ്പോൾ ഹൃദയം ഉരയുന്ന പോലെ തനിക്ക് തോന്നി. നേരത്തേ തിലകൻ പരിചയപ്പെടുത്തിത്തന്ന 'ലവ് യുവർ കാർ' എന്നൊരു പുസ്തകമുണ്ട്, അത് വായിക്കണം എന്ന് താൻ പറഞ്ഞപ്പോൾ, ഇറങ്ങി ഓട്ടോയോ ബസോ പിടിച്ച് വന്നോളാൻ മമ്മൂട്ടി പറഞ്ഞെന്ന് സുരേഷ് ഗോപി ഓർമ്മിച്ചു. അന്ന് അത് മമ്മൂട്ടിയുടെ കുഴപ്പം അല്ലായിരുന്നുവെന്നും ട്രെയിൻ കിട്ടുന്നതിനായി സമയത്ത് എത്തുക മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിൽ സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപി പറഞ്ഞത്:
വണ്ടിയിലിരുന്ന് ഉണ്ടായ ഒരു സംഭവമാണ് അത്. അദ്ദേഹത്തിന് ഡ്രൈവിംഗ് വളരെ ഇഷ്ടമാണ്. പക്ഷെ അന്ന് അദ്ദേഹത്തിന്റെ കുഴപ്പം അല്ലായിരുന്നു കാര്യം. റോഡ് മോശമായിരുന്നു. അതുകൊണ്ട് കാറിന്റെ അടിവശം തട്ടിക്കൊണ്ടിരുന്നു. അതങ്ങനെ തട്ടിയപ്പോൾ 'എന്റെ ഹൃദയം ഉരഞ്ഞ പോലെ'യെന്ന് ഞാൻ പറഞ്ഞു. കാറിന് ആത്മാവുണ്ടെന്ന് പറഞ്ഞപ്പോൾ ആണോ എന്ന് അദ്ദേഹം തിരിച്ച് എന്നോട് ചോദിച്ചു. തിലകൻ ചേട്ടൻ മുൻപ് പരിചയപ്പെടുത്തിയ 'ലവ് യുവർ കാർ' എന്ന ഒരു ബുക്കുണ്ടെന്നും അത് വായിക്കണം എന്നും ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം വണ്ടി ചവിട്ടി നിർത്തി. നീ ഇവിടെയിറങ്ങി ലവ് മൈ ഓട്ടോ, ലവ് മൈ ബസ് എന്ന് പറയുന്ന സംവിധാനം ഉണ്ടെങ്കിൽ അതിൽ കേറി റെയിൽവേ സ്റ്റേഷനിലേക്ക് വന്നാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു. മദ്രാസ് മെയിൽ അങ്ങ് പോകുമെന്നും പറഞ്ഞു. അപ്പോൾ അദ്ദേഹത്തിന്റെ ലക്ഷ്യം മദ്രാസ് മെയിലിനെത്തുക എന്നതായിരുന്നു. പിന്നീട് എന്നെ എത്തിച്ചു.
ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള യും വരാഹവുമാണ് സുരേഷ് ഗോപിയുടെ വരാനിരിക്കുന്ന മലയാള ചിത്രങ്ങൾ. കൂടാതെ മണിയൻ ചിറ്റപ്പൻ എന്ന ചിത്രവും പണിപ്പുരയിലാണ്.