'സാഹചര്യം മനസ്സിലാക്കി പ്രതികരിച്ചതിൽ ആസിഫിന് നന്ദി, മതപരമായ രീതിയിലേക്ക് ഈ ചർച്ചയെ കൊണ്ടു പോകരുത്'; രമേശ് നാരായൺ

'സാഹചര്യം മനസ്സിലാക്കി പ്രതികരിച്ചതിൽ ആസിഫിന് നന്ദി, മതപരമായ രീതിയിലേക്ക് ഈ ചർച്ചയെ കൊണ്ടു പോകരുത്'; രമേശ് നാരായൺ
Published on

ആസിഫ് അലിക്ക് നന്ദി അറിയിച്ച് സംഗീതസംവിധായകൻ രമേശ് നാരായൺ. തന്റെ അവസ്ഥ മനസ്സിലാക്കി ആസിഫ് പ്രതികരിച്ചതിൽ ഒരു കലാകാരൻ എന്ന നിലയിൽ തനിക്ക് നന്ദിയുണ്ട് എന്നും അത്തരമൊരു സാഹചര്യം സൃഷ്ടിച്ചതിൽ തനിക്കും വിഷമമുണ്ട് എന്നും രമേശ് നാരായൺ പറഞ്ഞു. ഇതൊരിക്കലും മതപരമായ രീതിയിൽ ആരും ചർച്ച ചെയ്യാൻ പാടില്ല എന്നും താൻ ഉപാസിക്കുന്ന ഹിന്ദുസ്ഥാനി സം​ഗീതത്തിൽ മിക്കവരും മുസ്ലീങ്ങൾ ആണെന്നും വർ​ഗീയ പരമായി തരത്തിൽ ഈ ചർച്ച പോകരുതെന്നാണ് ആ​ഗ്രഹമെന്നും രമേശ് നാരായൺ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.

രമേശ് നാരായൺ പറഞ്ഞത്:

എനിക്ക് വളരെ നന്ദിയുണ്ട് ആസിഫിനടുത്ത്, എന്റെ സാഹചര്യം മനസ്സിലാക്കി ആസിഫ് പ്രതികരിച്ചതിൽ ഒരു കലാകാരൻ എന്ന നിലയിൽ ഞാനും ആസിഫിനെ മനസ്സിലാക്കുന്നു. ഒരുപാട് നന്ദിയുണ്ട് ആസിഫ്. ഇത്തരമൊരു സാഹചര്യം ഉണ്ടായതിൽ വിഷമമുണ്ട്. ആസിഫ് എന്നെ രാവിലെ വിളിച്ചു. കുറെനേരം സംസാരിച്ചു. ഞങ്ങൾ വെെകാതെ നേരിട്ട് കാണും. ഇപ്പോൾ നടക്കുന്ന സെെബർ അറ്റാക്കുകൾ ഒഴിവാക്കിത്തന്നാൽ സന്തോഷം. അതുതന്നെയാണ് ആസിഫും പറഞ്ഞത്. ഇതേ കുറിച്ച് ഒരു സംഘടനകളും എന്നോട് സംസാരിച്ചിട്ടില്ല. അവർ എന്നെ ഫോണിൽ വിളിക്കുകയോ ഒന്നും തന്നെ ചെയ്തിട്ടില്ല ഇതുവരെ, പോസ്റ്റുകൾ കുറേ വരുന്നുണ്ട്. ഇത് ഒരിക്കലും മതപരമായി മാറാൻ പാടില്ല എന്ന് ഞാൻ ആഗ്രഹിക്കുന്നു. അതെല്ലാവർക്കും ബുദ്ധിമുട്ടാകും. നമ്മൾ എല്ലാവരും മനുഷ്യരാണ് എന്നും. നമുക്ക് എപ്പോഴും മെെത്രിയാണ് വേണ്ടത്. ഞാൻ പഠിച്ച സം​ഗീതം മുതൽ നോക്കുകയാണെങ്കിൽ ഹിന്ദുസ്ഥാനി സം​ഗീതത്തിൽ എല്ലാവരും മുസ്ലീം ആണ്. അവരുടെ സം​ഗീതമാണ് ഞാൻ ഇപ്പോഴും ഉപാസിക്കുന്നത്. അങ്ങനെ ഒരു വർ​ഗീയതയ്ക്ക് നമ്മുടെ ജീവിതം നമ്മൾ വിട്ടു കൊടുക്കാൻ പാടില്ല. അതേ എനിക്ക് പറയാനുള്ളൂ. ആസിഫിന്റെ ആരാധകർക്ക് വിഷമം ഉണ്ടായി‌ട്ടുണ്ടാകാം. അദ്ദേഹം വലിയൊരു നടനാണ്.

സംഭവത്തില്‍ കഴിഞ്ഞ ദിവസം തന്നെ രമേശ് നാരായണന്‍ പരസ്യമായി മാപ്പപേക്ഷയുമായി രംഗത്ത് വന്നിരുന്നു.ആസിഫ് അലിയെ താൻ അപമാനിക്കാൻ ശ്രമിച്ചു എന്നത് തെറ്റിദ്ധാരണയാണ് എന്നും ആസിഫ് അലി തനിക്ക് അവാർഡ് തരാനാണ് വരുന്നത് എന്ന് പോലും തനിക്ക് മനസ്സിലായിരുന്നില്ല എന്നും രമേശ് നാരായൺ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ആന്തോളജി ചിത്രമായ 'മനോരഥങ്ങൾ' ട്രെയ്‌ലർ ലോഞ്ചിലായിരുന്നു സംഭവം നടന്നത്. പരിപാടിയിൽ പങ്കെടുത്ത രമേഷ് നാരായണ് പുരസ്‌കാരം സമ്മാനിക്കാൻ സംഘാടകർ ആസിഫ് അലിയെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. എന്നാൽ ആസിഫ് അലിയിൽ നിന്ന് പുരസ്കാരം വാങ്ങിയ രമേഷ് നാരായൺ ജയരാജിനെ അടുത്തേക്ക് വിളിക്കുകയും അദ്ദേഹത്തിന്റെ കയ്യിലേക്ക് പുരസ്കാരം നൽകി അദ്ദേഹത്തിൽ നിന്നും വീണ്ടും വാങ്ങുകയുമായിരുന്നു. ഇതോടെ മോശം പെരുമാറ്റമാണ് രമേശ് നാരായണിൽ നിന്ന് ഉണ്ടായതെന്നും മാപ്പ് പറയണമെന്നും സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങൾ ഉയർന്നിരുന്നു

Related Stories

No stories found.
logo
The Cue
www.thecue.in