ഭൂമിയിലെ ഏറ്റവും വലിയ മണൽ മരുഭൂമിയിലെ അതി ജീവനത്തിന്റെ കഥ പറഞ്ഞ അനീഷ് അൻവർ ചിത്രം രാസ്ത തിയറ്ററുകളിൽ പ്രദർശനം തുടരുന്നു. സർവൈവൽ ത്രില്ലെർ ആയി എത്തിയ ചിത്രം റുബൽ ഖാലി മരുഭൂമിയിൽ പെട്ടു പോകുന്ന നാല് പേരുടെ ദിവസങ്ങളുടെ അതിജീവനവും അവരെ കണ്ടെത്താൻ ഇറങ്ങി തിരിക്കുന്ന ഒമാൻ പോലീസും,റെസ്ക്യൂ ടീമും മരുഭൂമിയിൽ നേരിടുന്ന വെല്ലുവിളികളും ആണ് പറയുന്നത്. ജിസിസി യിൽ നിന്നും കേരളത്തിൽ നിന്നും മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നതെന്ന് അണിയറ പ്രവർത്തകർ.
നായകൻ ആയി എത്തിയ സർജനോ ഖാലിദ്, കേന്ദ്ര കഥാപാത്രമായി എത്തിയ അനഘ നാരായണൻ എന്നിവരും പ്രകടനമാണ് സിനിമയുടെ ഹൈലൈറ്റ്. ഒമാനി ആക്ടർ കമിസ് അൽ റവാഹി, അനീഷ് അൻവർ, സുധീഷ്, ഇർഷാദ് അലി, ടി ജി രവി, ആരാധ്യ ആൻ,റെസ്ക്യൂ ക്യാമ്പ് ഓഫീസാറായിപാകിസ്താനി ആക്ടർ സമി സാരംഗ് എന്നിവരും ചിത്രത്തിലുണ്ട്. 2011 സൗദിയിലെ റുബൽ ഖാലി മരുഭൂമിയിൽ നടന്ന യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സർജാനോ ഖാലിദ് പറഞ്ഞത്:
ഞാൻ നന്നായിട്ട് ബുദ്ധിമുട്ടിയിരുന്നു രാസ്തയുടെ ഷൂട്ടിൽ. വലിയ രീതിയിലുള്ള ഛർദ്ദിലും മറ്റുമൊക്കെയുണ്ടായിരുന്നു ആ ടെെമിൽ. എനിക്ക് മാത്രമല്ല സെറ്റിലുണ്ടായിരുന്ന പലർക്കും ഈ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കൂടാതെ നിർത്താതെ എനിക്ക് ഹിക്ക് അപ്പ്സ് വരുമായിരുന്നു. രാത്രി മുതൽ രാവിലെ വരെ എത്ര വെള്ളം കുടിച്ചാലും നിൽക്കുന്നുണ്ടായിരുന്നില്ല അത്. രണ്ട് ദിവസം തുടർച്ചായി ഇത് ഇങ്ങനെ വന്നുകൊണ്ടിരുന്നു,. ഇത് നിൽക്കാതെയായപ്പോൾ പതിയെ ഞങ്ങൾ ഇതിനെ കഥാപാത്രത്തിന്റെ ഒരു ഭാഗമാക്കുകയാണ് ചെയ്തത്. പിന്നെ എനിക്ക് തോന്നിയത് ആർട്ടിസ്റ്റുകൾക്ക് കുറച്ചു കൂടി എളുപ്പമായിരുന്നു എന്നാണ്. ക്യാമറ, ഡയറക്ഷൻ തുടങ്ങി യൂണിറ്റുള്ള ആളുകളാണ് കൂടുതലും കഷ്ടപ്പെട്ടിട്ടുള്ളത്. നമ്മൾ ഒരു ചെറിയ ടീമായിട്ടാണ് പോയത്, എനിക്ക് തോന്നുന്നത് ഈ സിനിമയുടെ നൂറ് ശതമാനം പ്രയത്നവും ബുദ്ധിമുട്ടും അവരായിരിക്കണം അനുഭവിച്ചിട്ടുണ്ടാവുക.