ഓൺലൈൻ മാധ്യമങ്ങൾക്ക് അക്രെഡിറ്റേഷൻ നിർബന്ധമാക്കും; ഫെഫ്കയ്ക്ക് കത്ത് നൽകി നിർമാതാക്കളുടെ സംഘടന

ഓൺലൈൻ മാധ്യമങ്ങൾക്ക് അക്രെഡിറ്റേഷൻ നിർബന്ധമാക്കും; ഫെഫ്കയ്ക്ക് കത്ത് നൽകി നിർമാതാക്കളുടെ സംഘടന
Published on

ഓൺലൈൻ മാധ്യമങ്ങൾക്ക് അക്രെഡിറ്റേഷൻ നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് ഫെഫ്കയ്ക്ക് കത്ത് നൽകി നിർമാതാക്കളുടെ സംഘടന. നിയന്ത്രണമില്ലാത്ത രീതിയിൽ പ്രവർത്തിക്കുന്ന ചില ഓൺലൈൻ മാധ്യമങ്ങൾ സിനിമകളെ ദോഷകരമായി ബാധിക്കുന്നു. അതിന്റെ അടിസ്ഥാനത്തിൽ സിനിമ പ്രമോഷന്റെ ഭാഗമായുള്ള എല്ലാ പരിപാടികൾക്കും പങ്കെടുക്കാനുള്ള ഓൺലൈൻ മാധ്യമങ്ങൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഫെഫ്കയ്ക്ക് കത്ത് നൽകിയിരിക്കുന്നത്. അക്രെഡിറ്റേഷൻ ഇല്ലാത്തവർക്ക് നിർമാതാക്കളാരും തന്നെ പ്രൊമോഷന് വേണ്ടി പണം നൽകില്ല എന്നും, അവരെ പത്രസമ്മേളനത്തിന് ഉൾപ്പെടുത്താൻ പറ്റില്ല എന്നും, ഒരു ആർട്ടിസ്റ്റും, ഒരു ടെക്സനീഷ്യനും അക്രെഡിറ്റേഷൻ ഇല്ലാത്തവരുമായി സഹകരിക്കില്ല എന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സന്ദീപ് സേനൻ ക്യു സ്റ്റുഡിയോട് പറഞ്ഞു. ഇതാരെയും ഉപദ്രവിക്കാനുള്ളതല്ല എന്നും, മാധ്യമങ്ങളെ തിരിച്ചറിയാനുള്ള ഉപാധിയാണെന്നും സന്ദീപ് സേനൻ കൂട്ടിച്ചേർത്തു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ മുന്നോട്ട് വയ്ക്കുന്ന നിബന്ധനകൾ;

*സിനിമ നിർമാതാവുമായ ചേർന്ന് പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കേന്ദ്രസർക്കാരിന്റെ കീഴിലുള്ള Udhyam Portal-ൽ രജിസ്‌ട്രേഷൻ എടുക്കണം

*സിനിമയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഇത്തരം പ്ലാറ്റ്‌ഫോമുകൾക്ക് നിർബന്ധമായും GST Registration Certificate, TAN Numberഎന്നിവ ഉണ്ടായിരിക്കണം

*സ്ഥാപനത്തിന്റെ ലോഗോ,ട്രേഡ് മാർക്ക് രജിസ്റ്റർ ചെയ്തിരിക്കണം (ആയത് ലഭ്യമാക്കാൻ 6 മാസം വരെ സമയം അനുവദിക്കുന്നതാണ്)

*സ്ഥാപനത്തിന്റെ പ്രവർത്തിക്കുന്ന വെബ്സൈറ്റിന്റെ വിശദവിവരം നൽകണം

*സ്ഥാപനത്തിന്റെ പ്രവർത്തനം സംബന്ധിച്ച് വിശദമായ പ്രൊഫൈൽ നൽകേണ്ടതാണ്

a) കമ്പനിയുടെ സ്വഭാവം പ്രൊപൈറ്റർ/പാർട്ണർ/ഡയറക്റ്റർ എന്നിവരുടെ വിശദാംശങ്ങൾ

b) സിനിമാവ്യവസായത്തിൽ പ്രവർത്തിക്കുന്ന അംഗീകൃത പിആർഒയുടെ കവറിങ് ലെറ്റർ ഹാജരാക്കണം

*ഒന്നിൽക്കൂടുതൽ ചാനലുകൾ ഒരു കമ്പനി/ ഫേമിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ, ആയതിന്റെ വിശദാംശങ്ങൾ

അസോസിയേഷൻ ആവശ്യപ്പെട്ടുള്ള വിശദാംശങ്ങൾ അടങ്ങിയ അപേക്ഷ 2024 ജൂലൈ 20 മുൻപ് കേരളം ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. പിആർഓയുടെ കവറിങ് ലെറ്റെറോട് കൂടെയാണ് സമർപ്പിക്കാൻ പറഞ്ഞിരിക്കുന്നത്. പിആർഓ അംഗീകരിക്കുന്ന ഏതൊക്കെ ഓൺലൈൻ മാധ്യമങ്ങളും, പോർട്ടലുകളും ഉണ്ടോ, അവരെ മാത്രമാണ് തങ്ങൾ സ്‌ക്രൂട്ടിനൈസ് ചെയ്യാൻ ആയി എടുക്കുന്നത് എന്നും സന്ദീപ് സേനൻ അറിയിച്ചു.

സന്ദീപ് സേനൻ പറഞ്ഞത്;

അഞ്ച് മാസങ്ങൾക്ക് മുൻപ് തന്നെ ഓൺലൈൻ മീഡിയകളെയും, ഓൺലൈൻ പോർട്ടലുകളെയും, പിആർഒകളെയും പ്രത്യേകം പ്രത്യേകം മീറ്റിങ് വിളിച്ചു ചേർത്തിരുന്നു. ഓൺലൈൻ മാധ്യമങ്ങൾക്ക് അക്രെഡിറ്റേഷൻ കൊണ്ട് വരുമെന്ന് അവർക്ക് നേരത്തെ സൂചന കൊടുത്തിരുന്നു. എന്തൊക്കെയാണ് നിബന്ധനകൾ എന്നുള്ളത് ഞങ്ങൾ തീരുമാനമെടുത്ത് അവരെ അറിയിക്കാമെന്ന് പറഞ്ഞതാണ്. പല കാരണങ്ങളാൽ അത് നീണ്ട് പോയതാണ് എന്ന് മാത്രം.

മലയാള സിനിമയിൽ ഒരുപാട് ഓൺലൈൻ പോർട്ടലുകളും, യൂട്യൂബ് ചാനലുകളും ഒരുപാട് പേർക്കായിട്ടുണ്ട്, ഒരാൾക്ക് തന്നെ പലതുണ്ട്. ഇതൊക്കെ ആരുടേതാണ് എന്ന് തിരിച്ചറിയാൻ സാധിക്കാത്ത സാഹചര്യം ഇവിടെയുണ്ട്. ഇതിലൊക്കെ നല്ല വാർത്തകളും, മോശം വാർത്തകളും, തെറ്റായ വർത്തകളുമൊക്കെ വരാറുണ്ട്. ഇതിനെല്ലാം അക്കൗണ്ടബിലിറ്റിയും റെസ്പോൺസിബിലിറ്റിയും ആവശ്യമാണ്. ഇത് സിനിമയ്ക്കും സമൂഹത്തിനും വേണ്ടിയുള്ള ഒരു മൂവ്മെന്റ് ആണ്. പിആർഓയുടെ കവറിങ് ലെറ്റെറോട് കൂടെയാണ് അപേക്ഷ സമർപ്പിക്കാൻ പറഞ്ഞിരിക്കുന്നത്. പിആർഓ അംഗീകരിക്കുന്ന ഏതൊക്കെ ഓൺലൈൻ മാധ്യമങ്ങളും, പോർട്ടലുകളും ഉണ്ടോ അവരെ മാത്രമാണ് ഞങ്ങൾ സ്‌ക്രൂട്ടിനൈസ് ചെയ്യാൻ ആയി എടുക്കുന്നത്. ആ സ്‌ക്രൂട്ടിനിയ്ക്ക് ശേഷമാണ് അവർക്ക് അക്രെഡിറ്റേഷൻ നൽകുന്നത്. ഇതാരെയും ഉപദ്രവിക്കാനല്ല, കെവൈസി എന്ന് പറയുന്ന, നോ യുവർ കസ്റ്റമർ എന്നത് പോലെയേ ഇതുള്ളൂ. നിർമാതാക്കളുടെ കയ്യിൽ നിന്ന് കാശ് വാങ്ങുന്ന എല്ലാവർക്കും ഇത് ബാധകമാണ്. അക്രെഡിറ്റേഷൻ ഇല്ലാത്തവർക്ക് നിർമാതാക്കളാരും തന്നെ പ്രൊമോഷന് വേണ്ടി പണം നൽകില്ല, അവരെ പത്രസമ്മേളനത്തിന് ഉൾപ്പെടുത്താനോ പറ്റില്ല. ഒരു ആർട്ടിസ്റ്റും, ഒരു ടെക്സനീഷ്യനും അക്രെഡിറ്റേഷൻ ഇല്ലാത്തവരുമായി സഹകരിക്കില്ല.

Related Stories

No stories found.
logo
The Cue
www.thecue.in