വൈകല്യത്തെ നിശ്ചയദാർഢ്യത്തോടെ നേരിട്ട് മുന്നേറുന്ന മലപ്പുറം സ്വദേശി ജസ്ഫർ കോട്ടക്കുന്നിനെ മലയാളിക്ക് പരിചിതമാണ്. ഇഷ്ട താരത്തിന് ഏറെ സ്നേഹത്തോടെ സ്വയം ഡിസെെൻ ചെയ്ത നൽകിയ സമ്മാനം അദ്ദേഹം പൊതുവേദിയിൽ ധരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ജസ്ഫർ. ഇടിയൻ ചന്തു എന്ന ചിത്രത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ നടൻ മമ്മൂട്ടി ധരിച്ചെത്തിയ ഷർട്ട് ജസ്ഫർ മമ്മൂട്ടിക്ക് നൽകിയ സ്നേഹ സമ്മാനമാണ്. സമ്മാനം നൽകി ഒരു മാസത്തിന് ശേഷമാണ് ഒരു പൊതുവേദിയിൽ മമ്മൂട്ടി ജസ്ഫർ സമ്മാനിച്ച ഷർട്ട് ധരിച്ച് എത്തിയത്. മസ്കുലാർ ഡിസ്ട്രോഫി എന്ന രോഗം ബാധിതനായി കഴുത്തിന് താഴെ തളർന്ന ജസ്ഫർ ചുണ്ടുകൾക്കിടയിൽ ബ്രഷ് കടിച്ചാണ് ചിത്രങ്ങൾ വരയ്ക്കുന്നത്. അത്തരത്തിൽ സ്വന്തമായി ഡിസെെൻ ചെയ്ത ഷർട്ടാണ് ജസ്ഫർ മമ്മൂട്ടിക്ക് സമ്മാനിച്ചതും. തന്നിലെ കലാകാരന് നൽകിയ ഈ അംഗീകാരത്തിനും ഒരു മാസത്തിനുപ്പറവും തന്നെ ഓർമ്മിച്ചതിനും ജസ്ഫർ ഇൻസ്റ്റഗ്രാമിലൂടെ മമ്മൂട്ടിക്ക് നന്ദിയും അറിയിച്ചിട്ടുണ്ട്. ഒപ്പം ഷർട്ട് ഡിസെെൻ ചെയ്യുന്നതിന്റെ വീഡിയോയും ജസ്ഫർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
ജസ്ഫറിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്:
നന്ദി മമ്മൂക്കാ...
എന്നിലെ കലാകാരന് നൽകിയ ഈ അംഗീകാരത്തിന് ...
എൻറെ പരിശ്രമത്തിന് വില നൽകിയതിന്...
പിന്നെ ഒരു മാസം കഴിഞ്ഞിട്ടും എന്നെ ഓർമിച്ചതിന്
ഷർട്ട് തീർച്ചയായും ധരിക്കുമെന്ന് മമ്മൂട്ടി പറഞ്ഞിരുന്നെങ്കിലും മറന്നുപോയിട്ടുണ്ടാകുമെന്നാണ് ജസ്ഫർ കരുതിയത് എന്നാൽ ജസ്ഫറിനെ ഞെട്ടിച്ചു കൊണ്ട് കഴിഞ്ഞ ദിവസം ഇടിയൻ ചന്തു സിനിമയുടെ പാട്ടിന്റെ ലോഞ്ചിൽ മമ്മൂട്ടി ഈ ഷർട്ട് ധരിച്ച് എത്തിയത്. ലിനൻ തുണിയിൽ മമ്മൂട്ടിയുടെ അളവിൽ തുന്നിയെടുത്ത് പിന്നീട് അക്രലിക്ക് പെയിന്‍റിലെ ബ്ലൂ പാലറ്റ് മാത്രം ഉപയോഗിച്ച് ഡിസൻ വരച്ചെടുത്തത്ത ഷർട്ടായിരുന്നു ജസ്ഫർ മമ്മൂട്ടിക്ക് സമ്മാനം നൽകിയത്.
കഴിഞ്ഞ മാസം ‘ടർബോ’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മമ്മൂട്ടി ദുബായിൽ എത്തിയപ്പോഴായിരുന്നു മമ്മൂട്ടി ജസ്ഫറിനെ കണ്ടത്. മമ്മൂട്ടിയുടെ വലിയ ആരാധകനായ ജസ്ഫറിന് അദ്ദേഹത്തെ ഒന്ന് നേരിട്ട് കാണുക എന്നത് വലിയ ആഗ്രഹമായിരുന്നു. ആ കൂടിക്കാഴ്ചയിലാണ് സ്വന്തമായി ഡിസെെൻ ചെയ്ത ഷർട്ടും മമ്മൂട്ടിയുടെ വരച്ചെടുത്ത ഒരു ചിത്രവും ജസ്ഫർ സമ്മാനമായി നൽകിയത്. ദുബായിൽവച്ച് കണ്ടപ്പോൾ ജസ്ഫറിന്‍റെ ചിത്രരചനയെക്കുറിച്ചാണ് മമ്മൂട്ടി ഏറെയും ചോദിച്ചറിഞ്ഞത് എന്ന് ജസ്ഫർ മനോരമ ന്യൂസിനോട് പറഞ്ഞു. എന്നാൽ ഏറെ കൗതുകത്തോടെ ചോദിച്ചത് കുടുംബത്തെക്കുറിച്ചാണെന്ന് ജസ്ഫർ പറയുന്നു.