10 വർഷങ്ങൾക്ക് മുമ്പുള്ള അനുഭവമാണ് പറഞ്ഞത്, സിനിമ മേഖലയിലുള്ളവരുമായി അതിന് ബന്ധമില്ല, കാസ്റ്റിം​ഗ് കൗച്ച് അനുഭവത്തിൽ മാളവിക ശ്രീനാഥ്

10 വർഷങ്ങൾക്ക് മുമ്പുള്ള അനുഭവമാണ് പറഞ്ഞത്, സിനിമ മേഖലയിലുള്ളവരുമായി അതിന് ബന്ധമില്ല, കാസ്റ്റിം​ഗ് കൗച്ച് അനുഭവത്തിൽ മാളവിക ശ്രീനാഥ്
Published on

മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയമിച്ച ഹേമ കമ്മറ്റി റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ സിനിമയിലെ ലൈം​ഗിക ചൂഷണങ്ങളെക്കുറിച്ചും കാസ്റ്റിം​ഗ് കൗച്ചിനെക്കുറിച്ചുമുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാവുകയാണ്. ഇതിന് പിന്നാലെയാണ് കാസ്റ്റിം​ഗ് കൗച്ചുമായി ബന്ധപ്പെട്ട് നടി മാളവിക ശ്രീനാഥ് മുമ്പ് നൽകിയ അഭിമുഖത്തിന്റെ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. എന്നാൽ പ്രചരിക്കുന്ന വീഡിയോയിൽ 10 വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തെക്കുറിച്ചാണ് താൻ പറഞ്ഞത് എന്നും അതിലുൾപ്പെട്ടവർക്ക് സിനിമ മേഖലയുമായി യാതൊരു തരത്തിലുള്ള ബന്ധമില്ലെന്നും മാളവിക പറഞ്ഞു. നിലവിലുള്ള പ്രശ്നങ്ങളുമായി താൻ പറഞ്ഞ കാര്യത്തിന് യാതൊരു ബന്ധമില്ലെന്നും ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ മാളവിക പറഞ്ഞു.

മാളവിക പറഞ്ഞത്:

മഞ്ജു വാര്യരുടെ സിനിമയിൽ മകളായി അഭിനയിക്കാൻ ഒരു അവസരം എന്ന തരത്തിൽ ഒരു കാസ്റ്റിം​ഗ് കോൾ വന്നു. ആരായാലും അതിൽ വീണ് പോകും, ആ സമയത്ത് എനിക്ക് സിനിമയിൽ യാതൊരു തരത്തിലുമുള്ള കോൺടാക്ടുകൾ ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ഞാൻ ഓഡീഷനിൽ പങ്കെടുക്കാൻ പോകുന്നത്. ഞാനും അമ്മയും അനിയത്തിയും കൂടിയാണ് ഓഡീഷന് പോയത്. തൃശ്ശൂർ ഭാ​ഗത്തായിരുന്നു ഓഡീഷൻ, അരമണിക്കൂറോളം നീണ്ട ഓഡീഷൻ കഴിഞ്ഞപ്പോൾ മുടി ഒന്നു കൂടി നന്നാക്കിയിട്ട് വരാൻ അയാൾ എന്നോട് ആവശ്യപ്പെട്ടു. ഇവിടെ തന്നെ ഡ്രസ്സിം​ഗ് റൂം ഉണ്ട് എന്നു പറഞ്ഞു. ഡ്രസ്സിം​ഗ് റൂമിൽ നിന്ന് മുടി നന്നാക്കിക്കൊണ്ടിരിക്കുമ്പോഴാണ് അയാൾ എന്നെ പിന്നിലൂടെ വന്ന് കയറിപ്പിടിച്ചത്. നിങ്ങൾക്ക് പ്രതികരിച്ചൂടെ എന്നൊക്കെ നമുക്ക് പറയാൻ പറ്റും എന്നാൽ അത്തരത്തിലുള്ള സമയങ്ങളിൽ നമുക്ക് പലപ്പോഴും പ്രതികരിക്കാൻ സാധിക്കാതെ വിറങ്ങലിച്ച് പോകും. അന്ന് ഞാൻ വളരെ ചെറുതാണ്. ഞാൻ അയാളെ തട്ടിമാറ്റാൻ ശ്രമിച്ചിട്ടും അത് സാധിക്കുന്നുണ്ടായിരുന്നില്ല, മാളവിക ഇപ്പോൾ ഒന്ന് മനസ്സ് വച്ചു കഴിഞ്ഞാൽ മാളവികയെ ഇനി ആൾക്കാർ കാണാൻ പോകുന്നത് മഞ്ജു വാര്യരുടെ മകളായിട്ട് ആയിരിക്കും എന്ന് അയാൾ പറഞ്ഞു. മാളവിക ഒന്നും അറിയേണ്ട അമ്മയും അനിയത്തിയും ഒക്കെ പുറത്ത് ഇരുന്നോട്ടെ ഒരു പത്ത് മിനിറ്റ് മാളവിക ഇവിടെ ഒന്ന് നിന്നാൽ മതി എന്ന് പറഞ്ഞു. പെട്ടെന്ന് ഞാൻ കരയാൻ തുടങ്ങി വിറയ്ക്കാൻ തുടങ്ങി, അയാളുടെ കയ്യിൽ അപ്പോൾ ഒരു ക്യാമറയുണ്ടായിരുന്നു, ഞാൻ അത് തട്ടിതാഴെയിടാൻ ശ്രമിച്ചപ്പോൾ അയാൾ അത് പിടിക്കാൻ നോക്കിയ ​ഗ്യാപ്പിൽ ഞാൻ വാതിൽ തുറന്ന് അന്ന് ഇറങ്ങിയോടി.

പണം തട്ടാനായി നടത്തിയ ഒരു വ്യാജ ഓ‍ഡീഷനായിരുന്നു അതെന്ന് പറഞ്ഞ മാളവിക ഹേമ കമ്മറ്റിയുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകളിലേക്ക് തന്റെ അഭിമുഖത്തിൽ ക്ലിപ്പ് പങ്കുവയ്ക്കുന്നത് അവസാനിപ്പിക്കണം എന്നും പറഞ്ഞു.

മാളവികയുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റ്:

ദയവായി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തുക. ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പ് എന്റെ അഭിമുഖത്തിലെ ചെറിയ ഭാഗം മാത്രമാണ്, പലരും മുഴുവൻ അഭിമുഖവും കണ്ടിട്ടില്ല, യഥാർത്ഥ സംഭവത്തെക്കുറിച്ച് അറിയുകയും ഇല്ല. 10 വർഷങ്ങൾക്ക് മുമ്പ് നടന്ന അനുഭവമാണ് പങ്കുവെച്ചത്, ഞാൻ സിനിമയിൽ പ്രവേശിക്കുന്നതിന് മുമ്പ്. അതിൽ പങ്കെടുത്തവർക്ക് സിനിമയുമായി യാതൊരു ബന്ധവുമില്ല, അവർ പണം നേടാൻ വേണ്ടി നടത്തിയ വ്യാജ ഓഡീഷൻ ആയിരുന്നു. ഇപ്പോഴത്തെ പ്രശ്നങ്ങളുമായി എന്റെ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല. ദയവായി ഈ ക്ലിപ്പ് ശ്രദ്ധ നേടാൻ വേണ്ടി ഷെയർ ചെയ്യുന്നത് നിർത്തുക, വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തുക. ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങളിൽ എനിക്ക് യാതൊരു പങ്കുമില്ല

Related Stories

No stories found.
logo
The Cue
www.thecue.in