നെറ്റ്ഫ്ലിക്സിൽ ഈ വർഷം ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള ഇന്ത്യൻ സിനിമയായി 'മഹാരാജ', പിന്നിലായി ബോളിവുഡ് ചിത്രങ്ങൾ

നെറ്റ്ഫ്ലിക്സിൽ ഈ വർഷം ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള ഇന്ത്യൻ സിനിമയായി 'മഹാരാജ', പിന്നിലായി ബോളിവുഡ് ചിത്രങ്ങൾ
Published on

നെറ്റ്ഫ്ലിക്സിൽ ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇന്ത്യൻ ചിത്രമായി വിജയ് സേതുപതി നായകനായി എത്തിയ 'മഹാരാജ'. നിതിലൻ സ്വാമിനാഥൻ തിരക്കഥയും സംവിധാനവും നിർമ്മിച്ച ചിത്രമാണ് ഇപ്പോൾ സുപ്രധാന നേട്ടത്തിലേക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞ ജൂലൈ 12 നാണ് 'മഹാരാജ' നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചത്. 18.6 മില്യൺ കാഴ്ചക്കാരെയാണ് ഇതുവരെ ചിത്രത്തിന് ലഭിച്ചത്. ക്രൂ, ലാപ്ത ലേഡീസ് എന്നീ ബോളിവുഡ് സിനിമകളാണ് കാഴ്ചക്കാരുടെ ലിസ്റ്റിൽ തൊട്ടുപിന്നിലുള്ളത്. ഷാരൂഖ് ഖാൻറെയും റിഥ്വിക് റോഷന്റേയും ചിത്രങ്ങളെ മറികടന്നാണ് ചിത്രം ഒന്നാമത് എത്തിയിരിക്കുന്നത്. ശൈത്താൻ, ഫൈറ്റർ, അനിമൽ, മഹാരാജ്, ഡങ്കി, ഭക്ഷക്, ബഡേ മിയാൻ ഛോട്ടാ മിയാൻ എന്നീ സിനിമകളാണ് കൂടുതൽ ആളുകൾ കണ്ട മറ്റ് ഇന്ത്യൻ ചിത്രങ്ങൾ. മഹാരാജ സിനിമയുടെ നിർമ്മാതാക്കൾ തന്നെയാണ് നേട്ടത്തെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

തിയറ്റർ റിലീസിൽ തന്നെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. വിജയ് സേതുപതി അഭിനയിക്കുന്ന അമ്പതാമത്തെ ചിത്രം എന്ന സവിശേഷതയും ചിത്രത്തിനുണ്ടായിരുന്നു. പ്രശസ്ത ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപാണ് ചിത്രത്തിലെ സെൽവം എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചത്. വിജയ് സേതുപതി നായകനായി 100 കോടി ക്ലബ്ബിൽ എത്തിയ ആദ്യ ചിത്രം കൂടിയായിരുന്നു മഹാരാജ. ആക്ഷൻ ത്രില്ലർ ഴോണറിൽ ഒരുക്കിയ ചിത്രം ഈ വർഷം ജൂൺ 14 നാണ് തിയറ്ററുകളിലെത്തിയത്. തമിഴ് നടൻ വിജയ് ഉൾപ്പെടെയുള്ള പ്രമുഖർ ചിത്രത്തിന് അഭിനന്ദങ്ങളുമായി എത്തിയിരുന്നു. കേരളത്തിൽ നിന്ന് മാത്രം 8 കോടി രൂപയാണ് ചിത്രം നേടിയത്.

സചന നമിദാസ്, മംമ്ത മോഹന്‍ദാസ്, നട്ടി (നടരാജ്), ഭാരതിരാജ, അഭിരാമി, സിംഗംപുലി, കൽക്കി എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. പാഷൻ സ്റ്റുഡിയോസിന്റെയും ദ റൂട്ടിന്റെയും ബാനറിൽ സുദൻ സുന്ദരവും ജഗദീഷ് പളനിസ്വാമിയുമാണ് ചിത്രത്തിന്റെ നിർമ്മാണം. ദിനേശ് പുരുഷോത്തമന്‍ ഛായാഗ്രഹണവും ഫിലോമിന്‍ രാജ് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. സംഗീതം ബി അജനീഷ് ലോക്നാഥ്. ചിത്രം നെറ്റ്ഫ്ലിക്സില്‍ തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ കാണാം

Related Stories

No stories found.
logo
The Cue
www.thecue.in