ലൈംഗികതയ്ക്ക് അമിത പ്രാധാന്യം നൽകിയ പ്രൊപ്പ​ഗാണ്ട ചിത്രം, 'കാതലിന്' പുരസ്കാരം നൽകുന്നതിലൂടെ സർക്കാർ നൽകുന്ന സന്ദേശം എന്ത്? കെസിബിസി

ലൈംഗികതയ്ക്ക് അമിത പ്രാധാന്യം നൽകിയ പ്രൊപ്പ​ഗാണ്ട ചിത്രം, 'കാതലിന്' പുരസ്കാരം നൽകുന്നതിലൂടെ സർക്കാർ നൽകുന്ന സന്ദേശം എന്ത്? കെസിബിസി
Published on

ജിയോ ബേബി സംവിധാനം ചെയ്ത കാതൽ ദ കോറിന് മികച്ച ചിത്രത്തിനുള്ള പുരസ്കാരം നൽകിയതിനെതിരെ കെസിബിസി ജാഗ്രതാ സമിതി. ജനപ്രീതിയും കലാമേന്മയുമാണ് മികച്ച ചലച്ചിത്രത്തിനുള്ള മാനദണ്ഡം എന്നിരിക്കേ ആ വിഭാ​ഗത്തിലേക്ക് പരിഗണിക്കാൻ കഴിയുന്ന ഒട്ടേറെ ചലച്ചിത്രങ്ങൾ വേറെയുണ്ടായിരുന്നു എന്നും എന്നാൽ ആ ചിത്രങ്ങളെയെല്ലാം അവ​ഗണിച്ച് കാതലിന് മികച്ച ചിത്രം എന്ന ബഹുമതി നൽകിയ സർക്കാർ‌ ഈ സമൂഹത്തിന് നൽകുന്ന സന്ദേശം എന്തെന്ന് വ്യക്തമാക്കേണ്ടതുണ്ട് എന്നും കെസിബിസി പറഞ്ഞു.

കെസിബിസിയുടെ പോസ്റ്റ്:

മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചതിനാൽ "കാതലിന്റെ" പ്രമേയം സ്വീകാര്യമാകുമോ?

"പരമ്പരാഗത മാനുഷിക ബന്ധങ്ങൾക്ക് അതീതമായി, മാറുന്ന സാമൂഹിക യാഥാർഥ്യങ്ങളെ അതിസൂക്ഷ്മമായും അതിപ്രധാനമായും അവതരിപ്പിച്ചുകൊണ്ട് വൈവിധ്യങ്ങളെ സ്വീകരിക്കാനും ഉൾക്കൊള്ളാനും പ്രേരിപ്പിക്കുന്ന പ്രമേയത്തിന്റെ ശക്തമായ ആവിഷ്കാരം." മമ്മൂട്ടി കമ്പനി നിർമ്മിച്ച് ജിയോ ബേബി സംവിധാനം ചെയ്‌ത് മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'കാതൽ ദ കോർ' എന്ന ചലച്ചിത്രത്തിന് സംസ്ഥാനത്തെ ഏറ്റവും പ്രധാന അംഗീകാരമായ മികച്ച ചിത്രമെന്ന അവാർഡ് പ്രഖ്യാപിച്ചുകൊണ്ട് ബഹു. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞ വാക്കുകളാണിവ. അതേ ചലച്ചിത്രത്തിന്റെ രചയിതാവായ ആദർശ് സുകുമാരനാണ് മികച്ച കഥാരചനയ്ക്കുള്ള അവാർഡ്. "ബഹുസ്വരമായ ഒരു സമൂഹത്തിലേയ്ക്ക് ഉൾച്ചേരുന്ന മനുഷ്യബന്ധങ്ങളുടെ വ്യത്യസ്തമായ കഥ പറഞ്ഞ രചനാ ചാതുരി." എന്നാണ് അവാർഡ് പ്രഖ്യാപനവേളയിൽ ശ്രീ സജി ചെറിയാൻ രചനയെ വിശേഷിപ്പിച്ചത്.

സ്വവർഗാനുരാഗം ഒരു സ്വാഭാവിക പ്രതിഭാസമാണെന്നും, ചുറ്റുവട്ടത്തുള്ളവരും സമൂഹവും സ്വവർഗ്ഗാനുരാഗികളുടെ അവകാശങ്ങൾ അംഗീകരിക്കണമെന്നുമുള്ള ആശയമാണ് കാതൽ എന്ന സിനിമയുടെ കഥാ തന്തു. ലൈംഗികതയ്ക്ക് നൽകപ്പെടുന്ന അമിത പ്രാധാന്യം ഈ ചലച്ചിത്രത്തിന്റെ മറ്റൊരു സവിശേഷതയാണ്. ഇടതുപക്ഷ രാഷ്ട്രീയ പ്രത്യയശാസ്ത്രവുമായി സ്വവർഗ്ഗ ലൈംഗികത എന്ന "പുരോഗമനപരമായ" ആശയത്തെ ബന്ധപ്പെടുത്തിയാണ് കഥ മുന്നോട്ടുപോകുന്നത്. മറ്റെല്ലാവരും സ്വവർഗ്ഗ ലൈംഗികതയെ അസ്വാഭാവികമായി കാണുമ്പോൾ ഇടതുപക്ഷ രാഷ്ട്രീയ നേതൃത്വം നായകനെ ചേർത്തുപിടിക്കുകയാണ്. ആ നിലപാടിന്റെ വിജയവും "മഹത്വ"വുമാണ് ഈ സിനിമയിലെ അടിസ്ഥാന ആശയം. ഇത്തരം കാരണങ്ങളാൽ റിലീസ് ചെയ്‌യപ്പോൾ തന്നെ വിമർശനങ്ങൾ നേരിട്ട ഒരു ചലച്ചിത്രമാണ് "കാതൽ ദ കോർ".

ആരംഭ ഘട്ടത്തിൽ ചലച്ചിത്ര പ്രവർത്തകരും സാംസ്‌കാരിക ബൗദ്ധിക രംഗങ്ങളിൽ പ്രശസ്തരായ ചിലരും വിമർശനങ്ങളെ പ്രതിരോധിക്കുകയും ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് വാദിക്കുകയും ചെയ്തിരുന്നുവെങ്കിലും, സംവിധായകനായ ജിയോ ബേബി അക്കാലങ്ങളിൽത്തന്നെ താൻ ചലച്ചിത്രംകൊണ്ട് ലക്ഷ്യമാക്കിയത് LGBTQIA + കമ്മ്യൂണിറ്റിയെ പിന്തുണയ്ക്കുകയും അവർക്ക് സാമാന്യ സമൂഹത്തിന്റെ പിന്തുണ സമ്പാദിക്കുകയുമായിരുന്നു എന്ന് ചില അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു. താരമൂല്യമുള്ള മമ്മൂട്ടിയെയും മറ്റും ഈ സിനിമയിൽ അഭിനയിപ്പിക്കാൻ തീരുമാനിച്ചത് പോലും ജനങ്ങളെ പരമാവധി തിയറ്ററിൽ എത്തിക്കാനും, അങ്ങനെ സിനിമ മുന്നോട്ടു വെയ്ക്കുന്ന ആശയങ്ങൾക്ക് സമൂഹത്തിൽ സ്വാധീനം സൃഷ്ടിക്കാനും വേണ്ടി തന്നെയാന്നും സംവിധായകൻ തുറന്നു പറഞ്ഞിരുന്നു. അതിനാൽത്തന്നെ, "കാതൽ ദ കോർ" എന്ന ചലച്ചിത്രം ഒരു പ്രൊപ്പഗാന്ത സിനിമയാണെന്ന് വ്യക്തമാണ്. ഈ പശ്ചാത്തലത്തിലാണ് ഇടതുപക്ഷ സർക്കാർ ആ സിനിമയ്ക്ക് ഏറ്റവും ഉയർന്ന അംഗീകാരം നൽകിയിരിക്കുന്നതിനെ കാണേണ്ടത്. ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ കലാലയങ്ങളിൽ വഴിവിട്ടതും, പ്രകൃതിവിരുദ്ധവുമായ ലൈംഗിക ആശയപ്രചാരണങ്ങൾ നടന്നുവരുന്ന ഈ കാലഘട്ടത്തിൽ കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയം സ്വവർഗ്ഗാനുരാഗികളുടെ അവകാശങ്ങൾക്ക് വേണ്ടി വാദിക്കുന്നു എന്ന ആശയം സിനിമ മുന്നോട്ടുവച്ചിരിക്കുന്നതും ഇപ്പോൾ അവാർഡുകൾ ലഭിച്ചിരിക്കുന്നതും യാദൃശ്ചികമായിരിക്കാനിടയില്ല.

ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചലച്ചിത്രത്തിനുള്ള പ്രത്യേക "സമാശ്വാസ" അവാർഡ് ബ്ലെസി സംവിധാനം ചെയ്ത് പ്രിത്വി രാജ് പ്രധാന വേഷത്തിലെത്തിയ "ആടുജീവിത"ത്തിന് കൊടുത്തപ്പോൾ മികച്ച ചലച്ചിത്രത്തിനുള്ള അവാർഡ് "കാതൽ ദ കോർ" എന്ന സിനിമയ്ക്കാണ്. ജനപ്രീതിയും കലാമേന്മയുമാണ് മികച്ച ചലച്ചിത്രത്തിനുള്ള അവാർഡിനുള്ള മാനദണ്ഡം എന്നതിൽ ആർക്കും സംശയമുണ്ടാകാനിടയില്ല. എന്നാൽ, രണ്ട് പേരിലുള്ള അവാർഡുകൾ രണ്ടു സിനിമകൾക്ക് ഇത്തരത്തിൽ കൊടുക്കുമ്പോൾ അതിലൊന്നിന് അവാർഡ് കമ്മിറ്റി നിർബന്ധിതമായിട്ടുണ്ട് എന്നതിൽ സംശയമില്ല. ധാർമ്മിക മൂല്യംകൂടി പരിഗണിച്ചാൽ മികച്ച സിനിമയായി പരിഗണിക്കാൻ കഴിയുന്ന ഒട്ടേറെ ചലച്ചിത്രങ്ങൾ ഉണ്ടായിരിക്കെ, സ്വവർഗ്ഗാനുരാഗത്തിനുവേണ്ടി വാദിക്കുന്ന ഒരു ചലച്ചിത്രത്തിന് മികച്ച ചലച്ചിത്രമെന്ന ബഹുമതി നൽകിയ സംസ്ഥാന സർക്കാർ ഈ സമൂഹത്തിന് നൽകുന്ന സന്ദേശം എന്തെന്ന് വ്യക്തമാക്കേണ്ടതുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in