'മോഹൻലാൽ തന്നെ സംഘടനയുടെ തലപ്പത്ത് തിരിച്ചെത്തും, റിപ്പോർട്ട് പൂഴ്ത്തിവെച്ച് വലിയ കുറ്റകൃത്യം ചെയ്തത് സാംസ്‌കാരിക മന്ത്രി';ജോയ് മാത്യു

'മോഹൻലാൽ തന്നെ സംഘടനയുടെ തലപ്പത്ത് തിരിച്ചെത്തും, റിപ്പോർട്ട് പൂഴ്ത്തിവെച്ച് വലിയ കുറ്റകൃത്യം ചെയ്തത് സാംസ്‌കാരിക മന്ത്രി';ജോയ് മാത്യു
Published on

മോഹൻലാൽ തന്നെ സംഘടനയുടെ തലപ്പത്ത് തിരിച്ചെത്തുമെന്ന് നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യു. 'അമ്മ' സംഘടനയുടെ ഭരണസമിതി പിരിച്ചു വിട്ടതിനെ തുടർന്ന് പ്രതികരിക്കുകയായിരുന്നു ഭരണസമിതിയിലെ എക്സിക്യൂട്ടീവ് അംഗം കൂടിയായിരുന്ന ജോയ് മാത്യു. സർക്കാർ നടത്തുന്ന കോൺക്ലേവ് ഒരു തട്ടിക്കൂട്ട് പരിപാടിയാണ്. വർഷങ്ങളോളം റിപ്പോർട്ട് പൂഴ്ത്തിവെച്ചവരാണ് കോൺക്ലേവ് നടത്തുന്നത്. ഇക്കാര്യത്തിൽ റിപ്പോർട്ട് മറച്ചുവെച്ച് വലിയ കുറ്റം ചെയ്തത് സാംസ്കാരിക മന്ത്രിയാണ്. ഇരകൾക്ക് കിട്ടേണ്ട നീതിയാണ് വൈകിയതെന്ന് ജോയ് മാത്യു മാധ്യമങ്ങളോട് പ്രതികരിച്ചു.

ജോയ് മാത്യു പറഞ്ഞത്:

കോൺക്ലേവിൽ പങ്കെടുക്കണോ വേണ്ടയോ എന്നുള്ളത് ഉത്തരവാദിത്തമുള്ള ആളുകൾ എടുക്കേണ്ട തീരുമാനമാണ്. ഞാൻ കോൺക്ലേവിന് എതിരാണ്. കോൺക്ലേവിൽ വലിയ കാര്യമൊന്നുമില്ല. ഒരു കാണിക്കൽ മാത്രമാണ് അത്. അമ്മയിലെ ചില അംഗങ്ങൾക്ക് വീഴ്ച്ച സംഭവിച്ചിട്ടുണ്ട്. സംഘടനയിലുള്ള 506 അംഗങ്ങളും കുറ്റാരോപിതർ ഒന്നുമല്ല. അതുകൊണ്ട് അമ്മയ്ക്ക് വീഴ്ച്ച സംഭവിച്ചു എന്ന് പറയാനാകില്ല. ഇനി സംഘടനയിൽ വരുന്ന നേതൃത്വം ഇതിനേക്കാൾ ഉഷാറായിരിക്കും.

മോഹൻലാൽ തന്നെ സംഘടനയുടെ തലപ്പത്തേക്ക് വീണ്ടും വരും. അതിൽ ഒരു ബുദ്ധിമുട്ടുമില്ല. അദ്ദേഹം ആവശ്യപ്പെട്ടിട്ടല്ല ആ ആസ്ഥാനം കൊടുത്തത്. ഞങ്ങൾ ആവശ്യപ്പെട്ടാണ് അദ്ദേഹം പ്രസിഡന്റ് പദവിയിൽ എത്തിയത്. ഒരു സ്റ്റേജ് ഷോയോ മറ്റ് പരിപാടികളോ നടക്കുമ്പോൾ ഞങ്ങളെ പോലുള്ള ഇടത്തരം അഭിനേതാക്കൾ അവിടെ നിന്നാൽ മാധ്യമങ്ങൾ എടുക്കില്ല. മമ്മൂട്ടിയും മോഹൻലാലും തന്നെ അവിടെ വേണം. വളരെ കുറഞ്ഞ പ്രതിഫലത്തിൽ ജീവിക്കുന്ന വളരെ പാവപ്പെട്ട കലാകാരന്മാരുണ്ട്. ഇവരുടെയൊക്കെ സാമ്പത്തിക ക്ഷേമം പരിഗണിക്കുന്നത് മമ്മൂട്ടിയെയും മോഹൻലാലിനെയും പോലുള്ള വലിയ താരങ്ങൾ നമ്മുടെ ഒപ്പം നിൽക്കുന്നതുകൊണ്ടാണ്. അങ്ങനെയാണ് റവന്യു ഉണ്ടാകുന്നത്. മെമ്പർഷിപ്പ് മാത്രമല്ല.

നാലര കൊല്ലത്തോളം റിപ്പോർട്ട് പൂഴ്ത്തിവെച്ച ആളുകളാണ് കോൺക്ലേവ് നടത്തുന്നത്. ഇതിൽ ഏറ്റവും വലിയ കുറ്റം ചെയ്തിട്ടുള്ളത് സാംസ്കാരിക മന്ത്രിയാണ്. റിപ്പോർട്ടിൽ പറയുന്ന ഇരകൾക്കു കിട്ടേണ്ട നീതിയാണ് ഇത്രയും കൊല്ലം വൈകിപ്പിച്ചത്. അല്ലെങ്കിൽ, റിപ്പോർട്ടിൽ നിർദ്ദേശമുള്ള പരിഷ്‌കാരങ്ങൾ നടപ്പിലാക്കാൻ വൈകിപ്പിച്ചു എന്നുള്ളതാണ്. ഈ കാര്യങ്ങളിൽ ഉത്തരവാദിത്തമുള്ളത് സാംസ്കാരിക മന്ത്രിയ്ക്കാണ് എന്ന് യാതൊരു സംശയവുമില്ല. അദ്ദേഹം വിളിച്ചു കൂട്ടുന്ന കോൺക്ലേവിൽ ഞാൻ പങ്കെടുക്കില്ല. അമ്മയുടെ ഭാരവാഹി ആണെങ്കിൽ പോലും ഞാൻ പങ്കെടുക്കില്ല.

Related Stories

No stories found.
logo
The Cue
www.thecue.in