'പേരു തെറ്റിച്ചുവിളിച്ചതിനാണ് ദേഷ്യമെങ്കിൽ അതെന്നോടാകാമായിരുന്നല്ലോ, എന്നെപ്പറ്റി പരാതിപ്പെടാമായിരുന്നല്ലോ. എന്തിന് ആസിഫ് ?; ജൂവൽ മേരി

'പേരു തെറ്റിച്ചുവിളിച്ചതിനാണ് ദേഷ്യമെങ്കിൽ അതെന്നോടാകാമായിരുന്നല്ലോ, എന്നെപ്പറ്റി പരാതിപ്പെടാമായിരുന്നല്ലോ. എന്തിന് ആസിഫ് ?; ജൂവൽ മേരി
Published on

'മനോരഥങ്ങൾ' എന്ന ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ചിൽ സംഘാടനപ്പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടിയും പരിപാടിയുടെ അവതാരകയുമായ ജുവൽ മേരി. ഇൻസ്റ്റ​ഗ്രാം സ്റ്റോറി വീഡിയോയിൽ ആസിഫ് അലി–രമേശ് നാരായൺ പ്രശ്നത്തെക്കുറിച്ചും പേര് തെറ്റിവിളിച്ചതിനെക്കുറിച്ചും ജുവൽ‌ മേരി വിശദീകരിച്ചു. സം​ഘാടകർ നൽകിയ ലിസ്റ്റിൽ രമേശ് നാരായണിന്റെ പേരുണ്ടായിരുന്നില്ല. പേര് തെറ്റിവിളിച്ചത് തനിക്ക് സംഭവിച്ച പിഴവാണ്. ആസിഫ് അലി തൊട്ടടുത്ത് ഇരിക്കുന്നത് കണ്ട് ഷോ ഡയറക്ടറാണ് ആസിഫ് അലിയെക്കൊണ്ട് അദ്ദേഹത്തിന് പുരസ്കാരം കൊടുക്കൂ എന്നു പറഞ്ഞത്. ആസിഫിനോടുള്ള ഇഷ്ടം കൊണ്ടുമാത്രമാണ് ആ സമയത്ത് അദ്ദേഹത്തെക്കൊണ്ട് പുരസ്കാരം കൊടുപ്പിച്ചത്. അതിൽ ഒരു വലിപ്പച്ചെറുപ്പവും നോക്കിയിട്ടില്ലെന്നും അതിനെ അങ്ങനെ കാണുന്നത് ദുഃഖകരമാണെന്നും ജുവൽ മേരി കൂട്ടിച്ചേർത്തു.

ജുവൽ മേരി പറഞ്ഞത്:

ഒരുപാട് സമയം ആലോചിച്ചിട്ടാണ് ചില കാര്യങ്ങൾക്ക് വ്യക്തത തരണം, ഞാൻ കണ്ട കാര്യങ്ങൾ നിങ്ങളോടു കൂടി പങ്കുവയ്ക്കണം എന്ന ചിന്തയിലേക്ക് എത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന മനോരഥങ്ങൾ എന്ന പരിപാടിയുടെ ലോഞ്ചിന്റ അവതാരക ഞാനായിരുന്നു. എംടി സർ എഴുതിയ കഥകളുടെ ചലച്ചിത്രാവിഷ്കാരമായിട്ടുള്ള ഒൻപത് സിനിമകളുെട ആന്തോളജിയാണ് ‘മനോരഥങ്ങൾ’. അതിന്റെ ട്രെയിലർ ലോഞ്ച് ആയിരുന്നു നടന്നത്. ഒരു സിനിമയല്ല, ഒൻപത് ചെറു സിനിമകളാണ്. ഈ ഒൻപത് സിനിമകളുടെയും താരങ്ങൾ, സംവിധായകർ, സംഗീത സംവിധായകർ, മറ്റ് സാങ്കേതിക വിദഗ്ധർ അങ്ങനെ പ്രതിഭാധനരായിട്ടുള്ള ഒരുപാട് പേരുടെ വലിയ നിര അവിടെ ഉണ്ടായിരുന്നു.ഇത്രയധികം പ്രമുഖർ ഉള്ളതുകൊണ്ടുതന്നെ ഇതില്‍ ആരൊക്കെ വരും, വരില്ല എന്നതിന്റെ കൃത്യതക്കുറവ് സംഘാടകരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. എനിക്ക് തന്ന ലിസ്റ്റിൽ പലതും അപൂർണമായിരുന്നു. ഇതിനിടയിൽ തന്നെ അതിനുള്ളിലുള്ള പേരുകൾ നീക്കം ചെയ്യപ്പെടുകയും പുതിയത് ചേർക്കുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. ജയരാജ് സർ സംവിധാനം ചെയ്ത സിനിമയ്ക്കാണ് രമേശ് നാരായണൻ സർ സംഗീതം നൽകിയിരിക്കുന്നത്. . ഈ ഒൻപത് സിനിമകളിലെയും ആളുകളുടെയും ലിസ്റ്റ് നമുക്ക് കാണാതെ പഠിക്കാൻ പറ്റില്ല. ലിസ്റ്റ് നോക്കി പേരു വായിക്കുകയാണ് ചെയ്യുക. ആ ലിസ്റ്റിൽ രമേശ് നാരായണൻ സാറിന്റെ പേരില്ലായിരുന്നു. എനിക്ക് ലിസ്റ്റ് തന്ന സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് അത്. പക്ഷേ സ്റ്റേജിൽ കയറിയ ആ സിനിമയുടെ ഭാഗത്തുനിന്നുള്ളവർ അത് ശ്രദ്ധിച്ചുമില്ല. അത് സംഘാടകരുടെ തന്നെ വീഴ്ചയാണ്. ആ പരിപാടിയുടെ അവതാരക എന്ന നിലയിൽ ഞാനും അതിൽ ക്ഷമ ചോദിക്കുന്നു.

വളരെ തിരക്കുള്ള ഷോ ആയിരുന്നു അത്. ഒരുപാട് മീഡിയ ആളുകളും സ്ഥലത്ത് ഉണ്ടായിരുന്നു. പെട്ടെന്നാണ് ഷോ ഡയറക്ടർ എന്റെ അടുത്ത് വന്ന് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. ആസിഫ് അലി തൊട്ടടുത്ത് ഇരിക്കുന്നത് കണ്ട് ഷോ ഡയറക്ടറാണ് ആസിഫ് അലിയെക്കൊണ്ട് അദ്ദേഹത്തിന് പുരസ്കാരം കൊടുക്കൂ എന്ന് പറഞ്ഞത്. മേശ് നാരായണൻ സാറിനെ എനിക്കു കാണിച്ചും തന്നു. പക്ഷേ പേര് അപ്പോഴും എന്നോടു പറഞ്ഞില്ല. പെട്ടെന്നുണ്ടായ ആ സാഹചര്യത്തിൽ, അദ്ദേഹത്തിന്റെ പേര് എനിക്ക് അറിയാമെങ്കിലും തെറ്റായി വിളിച്ചു പോയി. ആ സമയത്ത് എന്നെ തിരുത്താൻ അവിടെ ആരും ഉണ്ടായിരുന്നുമില്ല.

വീഡിയോ കണ്ടവർക്ക് മനസ്സിലാകും സന്തോഷ് നാരായണൻ എന്ന് അനൗൺസ് ചെയ്ത ശേഷം സൈഡിലേക്ക് നോക്കി കൃത്യമായ പേര് പറഞ്ഞു തരാൻ ഞാൻ പറയുന്നുണ്ട്. തെറ്റായാണ് പറഞ്ഞത് എന്ന് എനിക്ക് അറിയാം. മേശ് നാരായണൻ എന്ന് ആരോ വിളിച്ചു പറഞ്ഞു, പത്ത് സെക്കൻഡിന്റെ പോലും താമസമില്ലാതെ പേരു തിരുത്തി ഞാൻ വീണ്ടും അനൗൺസ് ചെയ്തിരുന്നു. പിന്നെ എല്ലാവരും ചോദിക്കുന്നുണ്ട് എന്തുകൊണ്ട് അദ്ദേഹത്തെ സ്റ്റേജിലേക്ക് ക്ഷണിച്ചില്ല എന്ന്. രമേശ് സാറിന് കാലിനു ബുദ്ധിമുട്ടുള്ളതിനാൽ പടികൾ കയറി സ്റ്റേജിലേക്കു വരാൻ സാധിക്കില്ലെന്ന് മുമ്പേ അറിയിച്ചിരുന്നു. അദ്ദേഹത്തിന് നടക്കാൻ ബുദ്ധിമുട്ടുള്ളതു കൊണ്ടും ആസിഫ് അലി തൊട്ടടുത്ത് ഇരുന്നതുകൊണ്ടുമാണ് അദ്ദേഹത്തെക്കൊണ്ട് അവാർഡ് കൊടുപ്പിക്കാൻ തീരുമാനിച്ചത്. ആസിഫ് അവാർഡ് കൊടുക്കാൻ പോകുന്ന സമയത്ത് അടുത്തതായി വിളിക്കാനുള്ള ലിസ്റ്റ് തയ്യാറാക്കാൻ പോവുകയായിരുന്നു ഞാൻ. അതുകൊണ്ട് തന്നെ താഴെ നടന്ന സംഭവം ഞാൻ കണ്ടിരുന്നില്ല. രാവിലെയാണ് ഞാൻ ആ വിഡിയോ കാണുന്നത്. എനിക്കൊരുപാട് വിഷമം തോന്നി. എനിക്ക് ഇപ്പോഴും മനസ്സിലാവുന്നില്ല എന്തിനായിരിക്കും അങ്ങനെ ചെയ്തത്. ആസിഫ് അലി അതുകൊണ്ടുവന്നപ്പോൾ അദ്ദേഹം അറിഞ്ഞില്ല അവാർഡ് തരാനാണ് വന്നത് എന്നാണ് പറഞ്ഞത്. തരാനല്ലെങ്കിൽ പിന്നെ എന്തിനാണ് സർ, ആ അവാർഡ് ചിരിച്ച മുഖത്തോടു കൂടി ആസിഫ് നിങ്ങള്‍ക്ക് നേരെ നീട്ടിയത്. വിഷമകരമായ കാഴ്ചയാണ് ഞാൻ കണ്ടത്. അദ്ദേഹത്തിന്റെ പേരു തെറ്റിച്ചുവിളിച്ചതിനാണ് ദേഷ്യമെങ്കിൽ അതെന്നോടാകാമായിരുന്നല്ലോ, എന്നെപ്പറ്റി പരാതിപ്പെടാമായിരുന്നല്ലോ. എന്തിന് ആസിഫിനോട് അത് ചെയ്തു. എന്ത് തന്നെ ആയിരുന്നാലും അങ്ങനെയൊരു അവസ്ഥ അവിടെ ഉണ്ടായതിൽ സങ്കടമുണ്ട്. രണ്ട് പേരോടും ഞാൻ ക്ഷമ ചോദിക്കുന്നു. ഒരു അവതാരക എന്ന നിലയിൽ ഞാൻ ആ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. മോശം സംഘാടനമായിരുന്നു ആ പരിപാടിയുടേതെന്ന് പറയാതിരിക്കാൻ വയ്യ.

എല്ലാവരോടും പറയാനുള്ളത് ഇത് മാത്രമാണ്. ആ സമയത്ത് ആസിഫിനെക്കൊണ്ട് കൊടുപ്പിച്ചത്, ആസിഫിനോടുള്ള ഇഷ്ടം കൊണ്ടുമാത്രമാണ്. വേറൊന്നും ആലോചിച്ചിട്ടുമില്ല. അതിൽ ഒരു വലുപ്പച്ചെറുപ്പവും നോക്കിയിട്ടില്ല. അതങ്ങനെ കണ്ടിട്ടുണ്ടെങ്കിൽ വളരെ ദുഃഖകരമാണ്. അദ്ദേഹത്തെ സ്റ്റേജിലേക്കു വിളിക്കാതിരുന്നത് സംഘാടകരുടെ പ്ലാനിങ്ങിൽ പറ്റിയ പിഴവാണ്. അതിൽ മാപ്പ് ചോദിക്കുന്നു. ആസിഫിനോട് ഒരുപാട് ഒരുപാട് സ്നേഹം. അങ്ങനെയൊരു വേദന അനുഭവിക്കാന്‍ തക്കതൊന്നും ആസിഫ് ചെയ്തിട്ടില്ല. എല്ലാവരുടെയും മുന്നിൽവച്ച് അവഗണിക്കപ്പെട്ടതിൽ ഒത്തിരി വിഷമമുണ്ട്.

എന്ത് കാര്യമാണ് ചൊടിപ്പിച്ചതെങ്കിലും ആസിഫ് അലിയോട് അവഗണന കാണിക്കരുതായിരുന്നു. അത് ആ വിഡിയോയിൽ വളരെ വ്യക്തമാണ്. എനിക്ക് അദ്ദേഹത്തിന്റെ പാട്ടുകളൊക്കെ വളരെ ഇഷ്ടമാണ്. പക്ഷേ ഈ ചെയ്തതിനെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഒരു മനുഷ്യനെ വല്ലാത്തൊരു വേദനയുടെ അവസ്ഥയിൽ നിർത്തി. ആ നിമിഷത്തിൽ എനിക്കിടപെടാൻ പറ്റിയില്ല എന്നതിൽ വ്യക്തിപരമായി ഏറെ വിഷമമുണ്ട്. അത് കണ്ടിരുന്നെങ്കിൽ അത് അവിടെ തന്നെ ക്ലിയർ ചെയ്യാമായിരുന്നു. ആസിഫിനെ അങ്ങനെയൊരു അവസ്ഥയിൽ എത്തിക്കാതിരിക്കാൻ പറ്റുമായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in