'കാൻ അഭിനേതാക്കൾക്കല്ല, സിനിമയുടെ ക്രിയേറ്റർസിനാണ് സ്പോട്ട് ലെെറ്റ് കൊടുക്കുന്നത്'; കനി കുസൃതി

'കാൻ അഭിനേതാക്കൾക്കല്ല, സിനിമയുടെ ക്രിയേറ്റർസിനാണ് സ്പോട്ട് ലെെറ്റ് കൊടുക്കുന്നത്'; കനി കുസൃതി

Published on

പല ഫിലിം ഫെസ്റ്റിവലും പോലെ കാനും അഭിനേതാക്കൾക്കല്ല സിനിമയിലെ ക്രിയേറ്റീവ് സെക്ഷനിലുള്ള ആളുകൾക്കാണ് സ്പോട്ട് ലെെറ്റ് കൊടുക്കുന്നത് എന്നതാണ് ഏറ്റവും നല്ല കാര്യമായി തോന്നിയത് എന്ന് നടി കനി കുസൃതി. ഒരു സിനിമയുടെ നെടുംതൂണായി താൻ കണക്കാക്കുന്നത് ആ സിനിമയുടെ തിരക്കഥയെയും സംവിധായകരെയും എഡിറ്ററെയും സിനിമാറ്റോ​ഗ്രാഫറെയുമാണ് എന്നും അതിന് ശേഷം മാത്രമേ തനിക്ക് അതിൽ അഭിനേതാക്കളെ കാണാൻ സാധിക്കുകയുള്ളൂ എന്നും കനി പറയുന്നു. മിക്ക ഫിലിം ഫെസ്റ്റിവലുകളും അഭിനേതാക്കൾക്ക് സ്പോട്ട് ലെെറ്റ് കൊടുക്കുമ്പോൾ കാനിൽ ആ സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ക്രീയേറ്റീവ്സിനാണ് പ്രധാന്യം നൽകുന്നതെന്നും അത് അങ്ങനെ തന്നെയാണ് അല്ലെങ്കിൽ അങ്ങനെ കൂടി വേണമെന്നാണ് തനിക്ക് തോന്നിയിട്ടുള്ളത് എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ കനി കുസൃതി പറഞ്ഞു.

കനി പറഞ്ഞത്:

എനിക്ക് എപ്പോഴും സിനിമയുടെ നെടും തുണായിട്ട് തോന്നിയിട്ടുള്ളത് ഉറപ്പായിട്ടും അതിന്റെ സ്ക്രിപ്റ്റ് റെെറ്ററും ഡയറക്ടറുമാണ്. എഡിറ്റർ, സിനിമാറ്റോ​ഗ്രാഫർ ഇവരെല്ലാം കഴിഞ്ഞിട്ടാണ് എനിക്ക് എപ്പോഴും അതിൽ അഭിനയിച്ചവർ വരാറുള്ളൂ. അതിലുപരിയായി പെർഫോം ചെയ്യുന്ന ആളുകൾ ഉണ്ടാവാം. ഒരു അഭിനേതാവ് കാരണം ഒരു സിനിമ അത് ഉദ്ദേശിച്ചതിനെക്കാൾ മുകളിലെത്താം. അതൊന്നും ഇല്ല എന്ന് പറയുകയല്ല. പക്ഷേ എനിക്ക് ഒരു തിരക്കഥ ഏറ്റവും മുന്നിൽ നിൽക്കുകയും അതിന് ശേഷം സംവിധാനം, പിന്നെ എഡിറ്റ്, സിനിമാറ്റോ​ഗ്രാഫി അങ്ങനെയാണ് ഞാൻ അതിനെ കാണുന്നത്. ആ രീതിയിൽ നോക്കുമ്പോൾ ഈ ഫെസ്റ്റിവൽ‌ ആ ആളുകൾക്ക് തന്നെയാണ് സ്പോട്ട് ലെെറ്റ് കൊടുക്കുന്നത്. പലപ്പോഴും പല സ്ഥലങ്ങളിലും അഭിനയിക്കുന്ന ആൾക്കാർക്കാണല്ലോ ഏറ്റവും വിസിബിളിറ്റിയുണ്ടാവുന്നത്. നമ്മൾ അവരുടെ മുഖം ഒരുപാടായി കാണുന്നത് കൊണ്ടും അവരുടെ വായിൽ കൂടിയാണ് ഈ ഡയ​ലോ​ഗും വാക്കുകളും ഒക്കെ വരുന്നത് എന്നത് കൊണ്ടുമാണ് അത്, എന്നാൽ ഇത് എഴുതിയൊരാളുണ്ടല്ലോ? അങ്ങനെ കുറേ കാര്യങ്ങളുണ്ടല്ലോ? നമ്മൾ ഏറ്റവും മുമ്പിൽ നിൽക്കുന്നത് കൊണ്ടാവും അത് അങ്ങനെ വരുന്നത്. ഞാൻ പോലും കുട്ടിക്കാലത്ത് എനിക്ക് വളരെ ഇഷ്ടപ്പെട്ട പല സിനിമകളുടെയും സംവിധായകൻ ഒരാളാണ് എന്ന് അറിയുന്നത് പിന്നീടാണ്. ഇതിലെല്ലാം മോഹൻലാൽ അഭിനയിച്ചിരിക്കുന്നു, മമ്മൂട്ടി അഭിനയിച്ചിരിക്കുന്നു, ഇതൊക്കെ എനിക്ക് ഇഷ്ടമാണ്, പക്ഷേ ഇതൊക്കെ ഒരേയാള് എഴുതി ഒരേ ആള് സംവിധാനം ചെയ്തതാണ് എന്നൊക്കെ പതുക്കെയാണ് മനസ്സിലായിട്ടുള്ളത്. അപ്പോൾ ഈ ഒരു ഫെസ്റ്റിവൽ ആ സിനിമ ക്രിയേറ്റ് ചെയ്ത ആളുകൾക്ക് ഏറ്റവും സ്പോട്ട് ലെെറ്റ് കൊടുക്കുന്നു. ആരാണോ അത് സംവിധാനം ചെയ്തത് അവരെ നമ്മൾ ഏറ്റവും വിസിബിളായിട്ട് കാണുന്നു, അവർക്ക് പറയാനുള്ളത് കേൾക്കുന്നു. ഏറ്റവും തിരക്ക് അവരുടേതാണ്, അവരെയാണ് നമ്മൾ നോക്കി കാണുന്നത്. അങ്ങനെയാണ് അത് വേണ്ടത് അല്ലെങ്കിൽ തുല്യമായി അതുകൂടി വേണം എന്ന് ഒക്കെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. പലപ്പോഴും പല ഫെസ്റ്റിവൽസും അങ്ങനെയല്ല എന്നാണ് എനിക്ക് തോന്നിയിട്ടുണ്ട്. ആ രീതിയിൽ ഇത് വളരെ നന്നായിട്ട് തോന്നി.

പായൽ കപാഡിയ സംവിധാനം ചെയ്ത് കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃധു ഹാറൂൺ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'. ചിത്രത്തിന് 77 മത് കാൻ ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള ഗ്രാന്‍ഡ് പ്രീ പുരസ്ക്കാരം ലഭിച്ചിരുന്നു. ആദ്യമായാണ് ഇന്ത്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരു ചിത്രത്തിന് ഗ്രാന്‍ഡ് പ്രീ പുരസ്ക്കാരം ലഭിക്കുന്നത്. ഗോൾഡൻ പാം (പാം ദോർ) വിഭാഗത്തിലാണ് ചിത്രം മത്സരിച്ചത്. മുംബൈയില്‍ നഴ്സുമാരായി ജോലി ചെയ്യുന്ന പ്രഭ, അനു എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍. ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞാണ് പ്രഭ ജീവിക്കുന്നത്. അനു ഒരു യുവാവുമായി കടുത്ത പ്രണയത്തിലാണ്. ഇവരുടെ ജീവിതത്തിലൂടെയുള്ള ഒരു യാത്രയാണ് ചിത്രത്തിന്റെ പ്രമേയം.

logo
The Cue
www.thecue.in