'ധനം വാങ്ങി അവർ ജീവനെടുപ്പിക്കും, ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്'; ഭാമ

'ധനം വാങ്ങി അവർ ജീവനെടുപ്പിക്കും, ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്'; ഭാമ
Published on

സ്ത്രീകൾക്ക് വിവാഹം ആവശ്യമാണോ എന്ന ചോദ്യമുയർത്തി നടി ഭാമ. ഒരു സ്ത്രീയും അവരുടെ ധനം ആർക്കും നൽകിയിട്ട് വിവാഹം ചെയ്യരുതെന്ന് ഭാമ പറയുന്നു. സ്ത്രീധനത്തെക്കുറിച്ചും ഭർതൃവീട്ടിലെ പീഡനങ്ങളെക്കുറിച്ചുമെല്ലാമാണ് ഭാമ തന്റെ ഇസ്റ്റ​ഗ്രാമിൽ‌ പങ്കുവച്ച സ്റ്റോറിയിലൂടെ വിവരിക്കുന്നത്. നമുക്കൊപ്പം വരുന്നവർ നമ്മളോട് എങ്ങനെയാണ് പെരുമാറുക എന്ന് പോലും അറിയാതെ ഒരു സ്ത്രീയും വിവാഹം കഴിക്കാൻ തയ്യാറാകരുത് എന്നും പണം വാങ്ങി അവർ നമ്മുടെ ജീവനെടുപ്പിക്കുമെന്നും ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ ഭാമ പറഞ്ഞു.

ഭാമയുടെ സ്റ്റോറി:

വേണോ നമ്മൾ സ്ത്രീകൾക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആർക്കും നൽകിയിട്ട് വിവാഹം ചെയ്യരുത്. അവർ നിങ്ങളെ ഉപേക്ഷിച്ചു പോയാൽ? ധനം വാങ്ങി അവർ ജീവനെടുപ്പിക്കും, ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവർ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ. ജീവനെടുക്കാൻ സാധ്യതയുള്ള സ്ഥലത്തു നിന്നും എത്രയും വേഗം..

അവസാന വരികൾ മുഴുമിപ്പിക്കാതെയാണ് ഭാമ സ്റ്റോറി അവസാനിപ്പിച്ചിരിക്കുന്നത്. അതേസമയം കുറച്ച് നാൾ മുമ്പ് മകൾ ​ഗൗരിയുമൊത്തുള്ള ചിത്രത്തിനൊപ്പം താൻ സിം​ഗിൾ മദറാണ് എന്ന് ഭാമ തുറന്നു പറഞ്ഞിരുന്നു. ഒരു സിംഗിള്‍ മദറാകുന്നത് വരെ താന്‍ ഇത്രത്തോളം ശക്തയാണെന്ന് തനിക്ക് തന്നെ അറിയില്ലായിരുന്നു എന്നും കൂടുതല്‍ ശക്തയാകുക എന്നത് മാത്രമായിരുന്നു തിനിക്ക് മുന്നിലുണ്ടായിരുന്ന ഏക വഴി എന്നുമാണ് അന്ന് പങ്കുവച്ച പോസ്റ്റിൽ ഭാമ എഴുതിയത്.

കുറേക്കാലമായി ഭാമയും ഭർത്താവ് അരുണും വേർപിരിഞ്ഞു എന്ന തരത്തിലുള്ള വാർത്തകൾ സമൂഹമാധ്യങ്ങളിലൂടെ ഉയരുന്നുണ്ടായിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ ഭാമ തന്റെ പേരിനൊപ്പമുള്ള ഭർത്താവിന്റെ പേര് ഒഴിവാക്കിയതും ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് ഡിലീറ്റ് ചെയ്ത് കളഞ്ഞതുമായിരുന്നു ഈ അഭ്യൂഹങ്ങൾക്ക് കാരണം. എന്നാൽ ഭാമയോ ഭർത്താവ് അരുണോ ഇതിനെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

നിവേദ്യം എന്ന ലോ​ഹിതദാസ് ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയായിരുന്നു ഭാമ. മലയാളത്തിന് പുറമേ അന്യ ഭാഷകളിലും ഭാമ അഭിനയിച്ചിരുന്നു. ജനുവരിയിലായിരുന്നു ഭാമയും അരുണും തമ്മില്‍ വിവാഹിതരാവുന്നത്. ശേഷം ഭാമ സിനിമ മേഖലകളിൽ നിന്നും ഇടവേളയെടുക്കുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in