മമ്മൂട്ടി ഇടപെട്ടു; ഹൃദയ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി മഞ്ജിമ വീട്ടിലേക്ക് മടങ്ങി

മമ്മൂട്ടി ഇടപെട്ടു;  ഹൃദയ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി മഞ്ജിമ വീട്ടിലേക്ക് മടങ്ങി
Published on

ജന്മനാ ഹൃദയത്തിലുണ്ടായിരുന്ന ദ്വാരം മൂലം ബുദ്ധിമുട്ടിയിരുന്ന ബിബിഎ വിദ്യാര്‍ത്ഥിനിക്ക് മമ്മൂട്ടിയുടെ ഇടപെടലില്‍ പുതുജന്മം. കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണലിന്റെ ഹൃദ്യം പദ്ധതിയില്‍ പെടുത്തി ആലുവ രാജഗിരി ആശുപത്രിയിലാണ് മഞ്ജിമയുടെ ശസ്ത്രക്രിയ സൗജന്യമായി നടത്തിയത്. വീട്ടിലേക്ക് മടങ്ങുന്നതിന് മുന്‍പായി തന്റെ ശസ്ത്രക്രിയയുടെ ചെലവ് മുഴുവന്‍ ഏറ്റെടുത്ത മമ്മൂട്ടിക്ക് മഞ്ജിമ പിറന്നാളാശംസകള്‍ നേരുകയും ചെയ്തു. പാലക്കാട് സ്വദേശിനിയായ മഞ്ജിമ വാഗമണ്ണില്‍ ബിബിഎ വിദ്യാര്‍ത്ഥിനിയാണ്. ശ്വാസതടസ്സത്തെ തുടര്‍ന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തി പരിശോധനയിലാണ് ഹൃദയത്തിന് തകരാറുള്ളതായി സ്ഥിരീകരിച്ചത്. തുടര്‍ന്ന് വിദഗ്ദ്ധ പരിശോധനയ്ക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനകളില്‍ ഹൃദയത്തിന്റെ മുകളിലെ അറകളെ തമ്മില്‍ വേര്‍തിരിക്കുന്ന ഭിത്തിയില്‍ ദ്വാരം (ഏട്രിയല്‍ സെപ്റ്റല്‍ ഡിഫെക്റ്റ്) ഉണ്ടെന്ന് മനസ്സിലായി. 3 സെന്റിമീറ്റര്‍ വ്യാസമുളള ഈ ദ്വാരം ഹൃദയത്തിന്റെ മുകളിലെ ഇടത് അറയില്‍ നിന്നും വലത് അറയിലേക്ക് രക്തം കടക്കുന്നതിനും, ശ്വാസകോശത്തില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനും കാരണമായി.

ചികിത്സ വൈകിയാല്‍ ശ്വാസകോശത്തിലെ സമ്മര്‍ദം സ്ഥിരപ്പെടുകയും ശസ്ത്രക്രിയ നടത്തി സുഖപ്പെടുത്താന്‍ കഴിയാതെ വരികയും ചെയ്യുമായിരുന്നു. അതിനാല്‍ അടിയന്തിരമായി ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ഫര്‍ണിച്ചര്‍ കടയില്‍ ജോലി ചെയ്തിരുന്ന മഞ്ജിമയുടെ പിതാവ് തോമസിന് ശസ്ത്രക്രിയക്കുള്ള തുക കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. തോമസിന്റെ ബന്ധു വഴി വിഷയം അറിഞ്ഞ ജോണ്‍ ബ്രിട്ടാസ് എംപിയാണ് കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ഹൃദ്യം പദ്ധതിയില്‍ അപേക്ഷിക്കാന്‍ നിര്‍ദ്ദേശിക്കുന്നത്. തോമസിന്റെ അപേക്ഷയില്‍ നിന്നും കുടുംബത്തിന്റെ അവസ്ഥയും, മഞ്ജിമയുടെ ആരോഗ്യസ്ഥിതിയും മനസ്സിലാക്കിയ കെയര്‍ ആന്‍ഡ് ഷെയര്‍ ഡയറക്ടര്‍ ജോര്‍ജ് സെബാസ്റ്റ്യന്‍ വിഷയം മമ്മൂട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഹൃദ്യം പദ്ധതിയില്‍ മഞ്ജിമയെ ഉള്‍പ്പെടുത്താന്‍ നടന്‍ മമ്മൂട്ടി നിര്‍ദ്ദേശം നല്‍കിയതോടെ ശസ്ത്രക്രിയക്കുളള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു.

രാജഗിരി ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ.ശിവ് കെ നായറുടെ നേതൃത്വത്തിലുളള മെഡിക്കല്‍ സംഘമാണ് ശ്വാസകോശ സമ്മര്‍ദ്ദം നിയന്ത്രണാതീതമാക്കി ദ്വാരമടച്ചത. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ആയിരുന്ന മഞ്ജിമയുടെ ശ്വാസകോശ സമ്മര്‍ദ്ദം സാധാരണ നിലയില്‍ എത്തിയതോടെ മുറിയിലേക്ക് മാറ്റി. മഞ്ജിമയുടെ ഉയര്‍ന്ന ശ്വാസകോശ സമ്മര്‍ദ്ദം നിയന്ത്രിച്ചു കൊണ്ട് ശസ്ത്രക്രിയ നടത്തുക എന്നതായിരുന്നു വെല്ലുവിളിയെന്ന് ഡോ.ശിവ് കെ നായര്‍ പറഞ്ഞു. കണ്‍സള്‍ട്ടന്റ് കാര്‍ഡിയാക് സര്‍ജന്‍ ഡോ.റിജു രാജസേനന്‍ നായര്‍, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ.മേരി സ്മിത തോമസ്, ഡോ.ഡിപിന്‍, ഡോ.അക്ഷയ് നാരായണ്‍ എന്നിവര്‍ ശസ്ത്രക്രിയയില്‍ പങ്കാളികളായി.

അഞ്ച് ലക്ഷത്തോളം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയയാണ് ഹൃദ്യം പദ്ധതിയിലൂടെ പൂര്‍ണമായും സൗജന്യമായി ചെയ്ത് നല്‍കിയത്. 2022 മേയില്‍ ആരംഭിച്ച ഹൃദ്യം പദ്ധതിയിലൂടെ ഇതുവരെ അമ്പതോളം ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കിയെന്ന് കെയര്‍ ആന്‍ഡ് ഷെയര്‍ ഭാരവാഹികള്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in