മാതാപിതാക്കളുടെ വിയോഗത്തിന്റെ വേദനയില്‍ നിന്ന് തിരികെ കൊണ്ടുവന്നത് ആ മണിരത്നം സിനിമ: അരവിന്ദ് സ്വാമി

മാതാപിതാക്കളുടെ വിയോഗത്തിന്റെ വേദനയില്‍ നിന്ന് തിരികെ കൊണ്ടുവന്നത് ആ മണിരത്നം സിനിമ: അരവിന്ദ് സ്വാമി
Published on

മാതാപിതാക്കളുടെ വിയോഗത്തില്‍ തളര്‍ന്നു പോയ തന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് മണിരത്നം സംവിധാനം ചെയ്ത 'ബോംബെ' എന്ന ചിത്രമാണെന്ന് നടനും സംവിധായകനുമായ അരവിന്ദ് സ്വാമി. ട്രാജഡിയില്‍ നിന്ന് പുറത്തുവരാന്‍ കഴിഞ്ഞിരുന്നില്ല. എന്ത് ചെയ്യണമെന്നറിയാത്ത കാലയളവായിരുന്നു അത്. അപ്പോഴാണ് മണിരത്നം സാര്‍ ബോംബെ എന്ന ചിത്രത്തിലേക്ക് വിളിക്കുന്നത്. ആ സിനിമയ്ക്കിടയില്‍ ധാരാളം ജോലികള്‍ അദ്ദേഹം തന്നെക്കൊണ്ട് ചെയ്യിപ്പിച്ചു. അത് വലിയ സഹായമായെന്നും തിരിച്ചുവരവിന്റെ അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ കഴിഞ്ഞുവെന്നും ഗോപിനാഥ് ചന്ദ്രന് നല്‍കിയ അഭിമുഖത്തില്‍ അരവിന്ദ് സ്വാമി പറഞ്ഞു.

അരവിന്ദ് സ്വാമി പറഞ്ഞത്:

'റോജ' എന്ന ചിത്രത്തിന് ശേഷം കോളേജില്‍ എത്തിയപ്പോഴാണ് അമ്മയ്ക്ക് കാന്‍സര്‍ വന്നത്. അപ്പോള്‍ തന്നെ കോളേജ് പഠനം നിര്‍ത്തി തിരിച്ചു വീട്ടിലേക്ക് വന്നു. അമ്മയെന്ന് പറഞ്ഞാല്‍ എനിക്ക് ജീവനാണ്. അവരുടെ ഏക മകനായിരുന്നു ഞാന്‍. അമ്മയില്ലാതെ ജീവിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞ് പ്രാര്‍ത്ഥിക്കുമായിരുന്നു ഞാന്‍. കുട്ടിയായിരിക്കുമ്പോഴേ എനിക്ക് ആ രീതിയിലുള്ള ആലോചനകളുണ്ട്. അതുകൊണ്ട് പത്ത് വയസ്സുള്ളപ്പോള്‍ തന്നെ എന്റെ പ്രാര്‍ത്ഥനയും അതായിരുന്നു. അമ്മയില്ലാതെ ജീവിക്കുക എന്നുള്ളത് എനിക്ക് വലിയ ഭയമായിരുന്നു. അത് എന്റെ 22-ാമത്തെ വയസ്സില്‍ യാഥാര്‍ത്ഥ്യമായി. കുറച്ചു മാസങ്ങള്‍ക്ക് ശേഷം അച്ഛനും മരിച്ചു.

22-ാമത്തെ വയസ്സ് മുതല്‍ ഞാന്‍ ഒറ്റയ്ക്കാണ്. അച്ഛനും അമ്മയും മരിച്ചത് ഒരേ വര്‍ഷത്തിലാണ്. അതിന് ശേഷം ഒന്നര വര്‍ഷത്തേക്ക് ഞാന്‍ എന്താണ് ചെയ്തുകൊണ്ടിരുന്നത് എന്നതിനെ കുറിച്ച് എനിക്ക് ബോധ്യമുണ്ടായില്ല. സത്യസന്ധമായിട്ടാണ് ഞാനിത് പറയുന്നത്. ആ സമയത്ത് മദ്യപാനം ഉണ്ടായിരുന്നു. എങ്ങനെയാണ് കാര്യങ്ങളെ മറക്കുക എന്നതിനെപ്പറ്റിയാണ് ആലോചിച്ചുകൊണ്ടിരുന്നത്. എനിക്കാ വേദനയെ ഡീല്‍ ചെയ്യാന്‍ കഴിഞ്ഞില്ല. യാതൊരു ദിശാബോധവും ഉണ്ടായിരുന്നില്ല. രാവിലെ എണീറ്റാല്‍ എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നു. ഓഫിസില്‍ പോയാലും ഈ വിഷയങ്ങളൊക്കെയാണ് ഓര്‍മ്മ വന്നുകൊണ്ടിരുന്നത്.

അതിന് ശേഷമാണ് മണിരത്നം സാര്‍ ബോംബെയിലേക്ക് വിളിക്കുന്നത്. ബോംബെ എനിക്ക് വളരെ പ്രധാനപ്പെട്ട ഒരു സിനിമയായിരുന്നു. കരിയറിലേതിനേക്കാള്‍ എന്റെ വ്യക്തിജീവിതത്തിലായിരുന്നു ആ സിനിമയ്ക്ക് പ്രാധാന്യം. അഭിനയിക്കുന്നത് കൂടാതെ ആ സിനിമയില്‍ മണി സാര്‍ എനിക്ക് തുടരെ തുടരെ ജോലികള്‍ തന്നിരുന്നു. സിനിമയുടെ ആര്‍ട്ട് നോക്കുക, ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ വിളിക്കുക, ഡബ്ബിങ് നോക്കുക, അങ്ങനെ കുറെ ജോലികള്‍ അദ്ദേഹം ചെയ്യിപ്പിച്ചു. അങ്ങനെ കുറെ കാര്യങ്ങളില്‍ ഇടപെടാനുള്ള അവസരമുണ്ടായി. വേണമെന്നുള്ള ബോധ്യത്തിലാണോ അദ്ദേഹം അത് ചെയ്തതെന്ന് എനിക്കറിയില്ല. പക്ഷെ അറിഞ്ഞു ചെയ്തതാണ് എന്നാണ് ഞാന്‍ കരുതുന്നത്. എനിക്കത് വലിയ സഹായമായിരുന്നു. ഒരു വലിയ ട്രാജഡിയിലായിരുന്നു ഞാന്‍.

Related Stories

No stories found.
logo
The Cue
www.thecue.in