'ഷൂട്ടിം​ഗിനിടെ അദ്ദേഹം ശുചിമുറി ഉപയോ​ഗിക്കാൻ എന്നോട് അനുവാദം ചോദിച്ചു, എനിക്ക് മിണ്ടാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല'; നാ​ഗ് അശ്വിൻ

'ഷൂട്ടിം​ഗിനിടെ അദ്ദേഹം ശുചിമുറി ഉപയോ​ഗിക്കാൻ എന്നോട് അനുവാദം ചോദിച്ചു, എനിക്ക് മിണ്ടാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല'; നാ​ഗ് അശ്വിൻ
Published on

നാ​ഗ് അശ്വിന്റെ സംവിധാനത്തിൽ പ്രഭാസ്, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, കമൽ ഹാസൻ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു കൽക്കി 2898എഡി. ചിത്രത്തിലെ അമിതാഭ് ബച്ചന്റെ പ്രകടനത്തിന് ഏറെ പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു. ചിത്രത്തിൽ അശ്വത്ഥാമാവ് എന്ന പുരാണ കഥാപാത്രത്തെയാണ് അമിതാഭ് ബച്ചൻ അവതരിപ്പിച്ചത്. കഴിഞ്ഞ 55 വർഷമായി ഇന്ത്യൻ സിനിമയിലെ മുൻ നിര നടനായി പ്രവർത്തിച്ചിട്ടും അദ്ദേഹത്തിന് സിനിമയോട് ഒരു ചെറിയ കുട്ടിക്ക് സമാനമായ കൗതുകമാണ് ഉള്ളത് എന്ന് സംവിധായകൻ നാ​ഗ് അശ്വിൻ പറയുന്നു. സിനിമയിൽ എങ്ങനെയാണ് അദ്ദേഹത്തെ 8 അടി നീളമുള്ള മനുഷ്യനായി കാണിക്കുന്നത് എന്ന് അറിയാൻ അദ്ദേഹത്തിന് ഏറെ കൗതുകമുണ്ടായിരുന്നുവെന്നും ഏറ്റവും ക്ഷമയോടെയാണ് അദ്ദേഹം സെറ്റിൽ പെരുമാറിയിരുന്നത് എന്നും അശ്വിൻ ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അശ്വിൻ പറഞ്ഞത്:

അദ്ദേഹത്തിന് സാങ്കേതിക വിദ്യകളെക്കുെറിച്ച് അറിയാൻ ശരിക്കും ജിജ്ഞാസ ഉണ്ടായിരുന്നു. ഞങ്ങൾ എങ്ങനെയാണ് അദ്ദേഹത്തെ 8 അടി ഉയരത്തിലുള്ള ഒരാളാക്കി മാറ്റുന്നത് എന്ന് അറിയാൻ അദ്ദേഹം വളരെയേറെ താൽപ്പര്യപ്പെട്ടിരുന്നു. മാത്രമല്ല അദ്ദേഹം ഒരു വലിയ താരമായിരുന്നിട്ടും സെറ്റിൽ ഉണ്ടാകുന്ന എല്ലാ തരത്തിലുമുള്ള താമസങ്ങൾക്കും അദ്ദേഹം ക്ഷമയോടെയാണ് കാത്തിരുന്നത്. അദ്ദേഹം ഒരിക്കലും അതിലൊന്നും ഇടപെട്ടിരുന്നില്ല. അദ്ദേഹം വളരെ ക്ഷമയോടെ വന്ന് അദ്ദേഹത്തിന്റെ കൃത്രിമ താടിയും വിഗ്ഗുമായി അവിടെ ഇരിക്കും, ഒരു കാര്യത്തിലും അദ്ദേഹം പരാതിപ്പെടാറില്ല.

സിനിമയുടെ ആദ്യ ഷെഡ്യൂൾ നടക്കുകയാണ്. ഞങ്ങൾ ഷൂട്ടിംഗ് നടത്തുകയായിരുന്നു. എനിക്ക് തോന്നുന്നു അന്ന് ഷൂട്ട് കുറച്ച് ഡിലേ ആയിരുന്നു. ഞങ്ങൾ ഷൂട്ട് ചെയ്തു കൊണ്ടിരിക്കുമ്പോൾ അദ്ദേഹം എന്റെ അടുത്തേക്ക് വന്നു. ഞാൻ അദ്ദേഹത്തോട് ഡിലേ ആകുന്നതിനെക്കുറിച്ച് ഒരു കാരണം പറയാൻ വരികയായിരുന്നു. എന്നാൽ അദ്ദേഹം എന്നോട് ചോദിച്ചു. എനിക്ക് ശുചിമുറി ഉപയോഗിച്ചിട്ട് വരാമോ? എന്ന്. ഒന്ന് സംസാരിക്കാൻ പോലും സാധിക്കത്ത വിധം ഞാൻ സ്തംഭിച്ച് പോയി. സാർ എന്തിനാണ് എന്നോട് ഇത് ചോദിക്കുന്നത്, സാറിന് ഇഷ്ടമുള്ളതെന്തും സാറിന് ചെയ്യാം എന്ന് ഞാൻ അദ്ദേഹത്തോട് മറുപടി പറഞ്ഞു. വളരെ മഹാനായ മനുഷ്യനാണ് അദ്ദേഹം. ടേക്ക് എടുക്കുന്നതിന് ഇടയിൽ ഷോട്ടുകൾ നീണ്ടു പോകുമ്പോൾ, പണ്ട് എങ്ങനെയാണ് ആക്ഷൻ ചെയ്തുകൊണ്ടിരുന്നത് എന്ന് പറഞ്ഞ് അദ്ദേഹം ഒരു കഥ പറയാൻ തുടങ്ങും. പണ്ടൊക്കെ അവർക്ക് ​ചില്ല് ​ഗ്ലാസുകൾ പൊട്ടിച്ച് പുറത്തേക്ക് ചാടാണം, അവരുടെ കുതിരയെ ഒരു കുഴിയിൽ ചാടിക്കണം, ആ കുതിരയിൽ നിന്ന് എപ്പോൾ ചാടണം എന്ന് മനസ്സിലാക്കണം, എത്ര അസ്ഥികൾ ഒടിഞ്ഞിട്ടുണ്ടാവും അവരുടെ. നമ്മൾ ഇപ്പോൾ വളരെ ജാ​ഗ്രതയോടെയാണ് സ്റ്റണ്ടുകൾ നടത്തുന്നത്. അത് പലപ്പോഴും സുരക്ഷിതമായിരിക്കാൻ കാരണം നമ്മുടെ സ്റ്റണ്ട്മാൻമാരും വിഎഫ്എക്‌സും ഉള്ളത് കൊണ്ടാണ്. ഞങ്ങളൊക്കെ ഇതിനെക്കാൾ വളരെ മോശമായ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട് അതുകൊണ്ട്, വിഷമിക്കേണ്ട' എന്ന് അദ്ദേഹം പറയും.

Related Stories

No stories found.
logo
The Cue
www.thecue.in