ലൊക്കേഷനിൽ രജനികാന്ത് വിശ്രമിച്ചത് വെറും നിലത്ത്, കണ്ടപ്പോൾ തന്നെ കാറിൽ നിന്നിറങ്ങി: അമിതാഭ് ബച്ചൻ

ലൊക്കേഷനിൽ രജനികാന്ത് വിശ്രമിച്ചത് വെറും നിലത്ത്, കണ്ടപ്പോൾ തന്നെ കാറിൽ നിന്നിറങ്ങി: അമിതാഭ് ബച്ചൻ
Published on

രജിനികാന്തിനൊപ്പമുള്ള ചിത്രീകരണത്തിന്റെ ഓർമ്മകൾ പങ്കുവെച്ച് അമിതാബ് ബച്ചൻ. 33 വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന വേട്ടയ്യൻ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് വീഡിയോ സന്ദേശത്തിലൂടെ അമിതാബ് ബച്ചൻ ഓർമ്മ പങ്കിട്ടത്. 1991 ൽ പുറത്തിറങ്ങിയ'ഹം' എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. 'ഹം' ന്റെ ചിത്രീകരണത്തിനിടയിലുണ്ടായ സംഭവം എടുത്തുപറഞ്ഞാണ് നടൻ രജിനികാന്തിനെ പ്രശംസിച്ചത്. അന്ന് ഷൂട്ടിങ്ങിനിടയിൽ വിശ്രമിക്കാൻ സമയം കിട്ടിയപ്പോൾ താൻ കാറിലേക്കാണ് പോയത്. പെട്ടെന്ന് തിരിഞ്ഞു നോക്കുമ്പോൾ നിലത്ത് വിശ്രമിക്കുന്ന രജിനികാന്തിനെയാണ് കണ്ടത്. വലിയൊരു സൂപ്പർ സ്റ്റാർ നിലത്ത് കിടന്നുറങ്ങുന്നത് കണ്ടപ്പോൾ കുറ്റബോധം തോന്നിയെന്നും അപ്പോൾ തന്നെ കാറിൽ നിന്നിറങ്ങിയെന്നും അമിതാബ് ബച്ചൻ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. രജനികാന്തിനെ പോലെ എളിമയുള്ള മനുഷ്യനെ കണ്ടിട്ടില്ലെന്നും അമിതാബ് ബച്ചൻ കൂട്ടിച്ചേർത്തു. ഇരുവരും പ്രധാന വേഷത്തിലെത്തുന്ന വേട്ടയ്യൻ ഒക്ടോബർ 10 ന് തിയറ്ററുകളിലെത്തും.

അമിതാബ് ബച്ചൻ പറഞ്ഞത്:

സൂപ്പർ സ്റ്റാർ രജിനികാന്തിനൊപ്പം ഞാൻ ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് അഭിനയിക്കുന്നത്. രജിനികാന്തിനൊപ്പം അഭിനയിക്കുക എന്നത് സന്തോഷമുള്ള കാര്യമാണ്. മികച്ച നടൻ നടൻ മാത്രമല്ല നല്ല മനുഷ്യൻ കൂടിയാണ് അദ്ദേഹം. ആ കാര്യം ഈ ഷൂട്ടിങ് ലൊക്കേഷനിലും ഞാൻ കണ്ടു. 1991 ൽ ഹം എന്ന സിനിമ ഷൂട്ട് ചെയ്യുന്നതിനിടയിൽ ഒരു സംഭവമുണ്ടായി. ഷൂട്ടിങ്ങിനിടയിൽ വിശ്രമിക്കാൻ സമയം കിട്ടിയപ്പോൾ സാധാരണ നടൻമാർ ചെയ്യുന്നതുപോലെ ഞാൻ വിശ്രമിക്കാൻ കാറിലേക്ക് പോയി. കാറിൽ എസി ഒക്കെ ഇട്ട് ഇരിക്കുകയായിരുന്നു. പെട്ടന്ന് തിരിഞ്ഞു നോക്കുമ്പോൾ രജിനികാന്ത് വളരെ സാധാരണമായി നിലത്ത് കിടന്നു വിശ്രമിക്കുന്നതാണ് കണ്ടത്. അത് കണ്ടപ്പോൾ തന്നെ എനിക്ക് കുറ്റബോധം തോന്നി. കാരണം വളരെ വലിയ ഒരു സൂപ്പർ സ്റ്റാറാണ് അവിടെ താഴെ തറയിൽ കിടക്കുന്നത്. അപ്പോൾ തന്നെ ഞാൻ കാറിൽ നിന്നിറങ്ങി അവിടെ അടുത്ത് പോയി ഇരുന്നു. അത്രയും എളിമയുള്ള ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. അദ്ദേഹം വെറുമൊരു സൂപ്പർ സ്റ്റാർ അല്ല. എല്ലാ സൂപ്പർ സ്റ്റാറുകൾക്കും മുകളിലാണ് അദ്ദേഹം.

Related Stories

No stories found.
logo
The Cue
www.thecue.in