'ശബ്ദം കേട്ട് വാതിൽ തുറന്നപ്പോൾ മു‍ന്നിൽ മൈക്കിൾ ജാക്സൺ, ഞാൻ ബോധം കെട്ട് വീഴുമെന്ന് എനിക്ക് തോന്നി'; അമിതാഭ് ബച്ചൻ

'ശബ്ദം കേട്ട് വാതിൽ തുറന്നപ്പോൾ മു‍ന്നിൽ മൈക്കിൾ ജാക്സൺ, ഞാൻ ബോധം കെട്ട് വീഴുമെന്ന് എനിക്ക് തോന്നി'; അമിതാഭ് ബച്ചൻ
Published on

ഹോട്ടൽ മുറിയിലെ വാതിലിൽ മുട്ട് കേട്ട് തുറന്നു നോക്കുമ്പോൾ മുന്നിൽ മൈക്കിൾ‌ ജാക്സൺ വന്നു നിൽക്കുകയാണെങ്കിൽ എങ്ങനെയുണ്ടാവും? ബോധകെട്ട് വീഴാൻ പോയി എന്നാണ് ബോളിവുഡിന്റെ ബി​ഗ് ബി അമിതാഭ് ബച്ചന്റെ മറുപടി. ന്യൂയോർക്കിലെ ഹോട്ടലിൽ താമസിക്കുന്ന സമയം അബദ്ധത്തില്‍ പോപ്പ് താരം മൈക്കില്‍ ജാക്‌സന്‍ റൂം മാറി വന്നത് അമിതാഭ് ബച്ചന്റെ മുറിയിലേക്ക്. വാതിൽ തുറന്നപ്പോൾ മുന്നിൽ നിൽക്കുന്ന മൈക്കിൾ ജാക്സണെ കണ്ട് ബോധരഹിതനാകാൻ പോയി എന്നാണ് വർഷങ്ങൾക്കിപ്പുറം ആ നിമിഷത്തെക്കുറിച്ച് അമിതാഭ് ബച്ചൻ ഓർത്തെടുക്കുന്നത്. കോൻ ബനേ​ഗ ക്രോർപതിയുടെ 16ാം സീസണിൽ അതിഥികളുമായി സംസാരിക്കവേയാണ് അമിതാഭ് ബച്ചൻ ആദ്യമായി മൈക്കിൾ ജാക്സണെ കാണാനിടെയായ അപൂർവസംഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്.

അമിതാഭ് ബച്ചൻ പറഞ്ഞത്:

ഞാൻ ന്യൂയോർക്കിലെ ഹോട്ടലിൽ താമസിക്കുന്ന സമയം. ഒരു ദിവസം ഞാൻ എന്റെ വാതിലിൽ ഒരു മുട്ട് കേട്ടു. ഞാൻ പോയി വാതിൽ തുറന്നപ്പോൾ എന്റെ മുന്നിൽ മൈക്കിൽ ജാക്സൺ നിൽക്കുന്നു. ഞാൻ ഏതാണ് ബോധം കെട്ട് വീഴുന്ന അവസ്ഥയിലായിരുന്നു. പക്ഷേ ഞാൻ എങ്ങനെയോ അത് കൈകാര്യം ചെയ്ത് സംയമനത്തോടെ അദ്ദേഹത്തെ അഭിവാദ്യം ചെയ്തു. ഇത് എന്റെ മുറിയാണോ എന്ന് അദ്ദേഹം അന്വേഷിച്ചു. ഞാൻ അതെ എന്ന് പറഞ്ഞു. അദ്ദേഹം അബദ്ധത്തില്‍ റൂം മാറി എന്റെ മുറിയിൽ വന്ന് തട്ടിയതായിരുന്നു. അത് മനസ്സിലാക്കിയപ്പോൾ അദ്ദേഹം തിരിച്ച് അദ്ദേഹത്തിന്റെ റൂമിലേക്ക് പോയി. പിന്നീട് ആരുടെ മുറിയുടെ വാതിലിലാണ് തെറ്റായി മുട്ടിയതെന്ന് മൈക്കല്‍ ജാക്‌സന്‍ അന്വേഷിച്ചു. പിന്നാലെ എന്നെ കാണണമെന്ന് ആവശ്യപ്പെട്ട് ആരെയോ പറ‍ഞ്ഞയച്ചു. അങ്ങനെ ഞങ്ങൾക്ക് ഒരുമിച്ച് ഇരുന്ന് സംസാരിക്കാൻ ഒരു അവസരം ലഭിച്ചു. അത്രയും പ്രശസ്തനായ ഒരു വ്യക്തിയായിരുന്നിട്ട് പോലും അദ്ദേഹം വളരെയധികം എളിമയോടെയാണ് എന്നോട് ഇടപെട്ടത്. അതായിരുന്നു ഞങ്ങളുടെ ആ​ദ്യത്തെ കൂടിക്കാഴ്ച്ച.

അതുപോലെ അദ്ദേഹത്തിന് അമേരിക്കയിൽ വച്ച് ഒരു ഷോയുണ്ടായിരുന്നു, ന്യൂയോർക്കിൽ നിന്ന് പരിപാടി നടക്കുന്ന സ്ഥലത്തേക്ക് എത്തുക എന്നത് വലിയ ബുദ്ധിമുട്ടായിരുന്നു. ഞങ്ങൾ അന്ന് ഹോട്ടലിൽ എത്തി റൂം ആവശ്യപ്പെട്ടപ്പോൾ മുറികൾ ഒന്നും തന്നെ ഒഴിവില്ലെന്ന് അവർ പറഞ്ഞു. 350 മുറികളും മൈക്കൽ ജാക്‌സണും സംഘവും ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് അവർ അറിയിച്ചത്. ഒരുപാട് ശ്രമങ്ങൾക്ക് ശേഷം ഞങ്ങൾക്ക് സ്റ്റേഡിയത്തിന്റെ പിൻ വശത്തായി ഇരിപ്പിടം ലഭിച്ചു. അവിടെ ഇരുന്നു കൊണ്ട് ഞങ്ങൾക്ക് അദ്ദേഹത്തിന്റെ പരിപാടി കാണാൻ സാധിച്ചു. അദ്ദേഹം ഒരു അസാധാരണ കലാകാരനായിരുന്നു. അദ്ദേഹത്തിൻ്റെ ആലാപനവും നൃത്തവും അസാമാന്യമായിരുന്നു. ആ ഏരിയയിലെ ഏനർജി രോമാഞ്ചമുണ്ടാക്കുന്ന തരത്തിലായിരുന്നു. ഇടിമുഴക്കങ്ങൾ പോലെയായിരുന്നു കാണികളുടെ കയ്യടി സ്റ്റേഡിയത്തിൽ നിറഞ്ഞത്. ഒരു മാജിക്കൽ അന്തരീക്ഷത്തിനാണ് ഞാൻ അന്ന് അവിടെ സാക്ഷ്യം വഹിച്ചത്. അമിതാഭ് ബച്ചൻ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in