'കാൻ ഫെസ്റ്റിൽ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം നേടി ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' ; പുരസ്ക്കാരം നേടുന്ന ആദ്യ ഇന്ത്യൻ സിനിമ

'കാൻ ഫെസ്റ്റിൽ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം നേടി ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' ; പുരസ്ക്കാരം നേടുന്ന ആദ്യ ഇന്ത്യൻ സിനിമ
Published on

കാന്‍ ചലച്ചിത്രമേളയില്‍ ഗ്രാന്‍ഡ് പ്രീ പുരസ്ക്കാരം നേടി ചരിത്രം സൃഷ്ട്ടിച്ച് പായല്‍ കപാഡിയയുടെ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ ചിത്രത്തിന് കാനില്‍ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം ലഭിക്കുന്നത്. അമേരിക്കന്‍ നടിയും എഴുത്തുകാരിയുമായ ഗ്രേറ്റ ഗെര്‍വിക് അധ്യക്ഷയായ ജൂറിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 80 ശതമാനവും മലയാള ഭാഷയിലുള്ള ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത് കനി കുസൃതിയും ദിവ്യ പ്രഭയുമാണ്. അസീസ് നെടുമങ്ങാടും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഗോൾഡൻ പാം (പാം ദോർ) വിഭാഗത്തിലാണ് ചിത്രം മത്സരിച്ചത്.

വെള്ളിയാഴ്ച കാനില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. എട്ട് മിനിറ്റ് നീണ്ട് നിന്ന കൈയടികള്‍ക്കൊപ്പമുള്ള കനിയുടെയും ദിവ്യ പ്രഭയുടെയും എന്‍ട്രി സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. മുംബൈയില്‍ നഴ്സുമാരായി ജോലി ചെയ്യുന്ന പ്രഭ, അനു എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍. ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞാണ് പ്രഭ ജീവിക്കുന്നത്. അനു ഒരു യുവാവുമായി കടുത്ത പ്രണയത്തിലാണ്. ഇവരുടെ ജീവിതത്തിലൂടെയുള്ള ഒരു യാത്രയാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. പലസ്തീന്‍ ജനതയ്ക്ക് പിന്തുണയുമായി പാതിമുറിച്ച തണ്ണിമത്തന്റെ ആകൃതിയിലുള്ള വാനിറ്റി ബാഗുമായിട്ടായിരുന്നു കനി കുസൃതി കാന്‍സ് വേദിയുടെ റെഡ് കാര്‍പ്പെറ്റില്‍ എത്തിയത്.

ഫ്രഞ്ച് ആസ്ഥാനമായുള്ള കമ്പനിയായ പെറ്റിറ്റ് ചാവോസിലൂടെ തോമസ് ഹക്കിമും ജൂലിയൻ ഗ്രാഫും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. മുംബൈയിലും രത്‌നഗിരിയിലും 40 ദിവസം ചിത്രീകരിച്ച സിനിമയുടെ തിരക്കഥാകൃത്തും പായല്‍ കപാഡിയയാണ്. ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ പൂര്‍വ വിദ്യാര്‍ഥിയായ പായല്‍ കപാഡിയയുടെ ഡോക്യുമെന്ററി 'എ നൈറ്റ് ഓഫ് നോയിങ് നത്തിങ്ങി'ന് 2021-ല്‍ കാനിലെ 'ഗോള്‍ഡന്‍ ഐ' പുരസ്‌കാരം ലഭിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in