കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന്റെ ക്ലെെമാക്സിൽ ആസിഫ് അലി കരഞ്ഞിരുന്നു എന്ന് തിരക്കഥാകൃത്ത് അജി പീറ്റര്‍ തങ്കം. ആസിഫ് അലിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രമാണ് കെട്ട്യോളാണെന്റെ മാലാഖ. ചിത്രത്തിൽ സ്ലീവാച്ചൻ എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി അവതരിപ്പിച്ചത്. ആസിഫ് വളരെ മികച്ച രീതിയിൽ കെെകാര്യം ചെയ്ത ഒരു കഥാപാത്രമായിരുന്നു സ്ലീവാച്ചൻ എന്നും ചിത്രത്തിന്റെ ക്ലെെമാക്സ് ചിത്രീകരിക്കുമ്പോൾ ആസിഫ് ശരിക്കും കരഞ്ഞിരുന്നു എന്നും അജി പീറ്റര്‍ സില്ലി മോങ്ക്സ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അജി പീറ്റര്‍ തങ്കം പറഞ്ഞത്:
സ്ലീവാച്ചൻ റിൻസിയെ ആ വീട്ടിൽ കൊണ്ടു വിടാൻ പോയതാണ്. അതിന് ശേഷം അദ്ദേഹം മടങ്ങിപ്പോവുകയാണ്. ആ രാത്രിയാണ് ഈ പ്രണയം ഉണ്ടാകുന്നത്. അവർ വീണ്ടും ഒന്നിച്ച് ചേരുന്നത് ആ നിമിഷത്തിലാണ്. ഒന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നം മാത്രമേയുള്ളൂ ഇതെല്ലാം. പലരുടെയും ജീവിതത്തിൽ അത് അങ്ങനെ തന്നെയാണ്, അത് ചെയ്യുന്നില്ലല്ലോ? അവിടെ ആ ക്ലെെമാക്സിൽ ആ മുറിക്ക് ഉള്ളിൽ ഉണ്ടാകുന്ന സംഭാഷണത്തിലൂടെയാണ് അവർ വീണ്ടും ഒന്നിക്കുന്നത്. ആ സംഭാഷണം അവിടെ ജനിക്കുന്നില്ലെങ്കിൽ സ്ലീവാച്ചൻ ഒരുപക്ഷേ രാവിലെ വീട്ടിൽ പോയേനെ. സംസാരിക്കാൻ ശ്രമിച്ചപ്പോഴാണ് ആ പ്രശ്നം അലിഞ്ഞ് ഇല്ലാതെയായത്. അദ്ദേഹത്തിന്റെ അറിവില്ലായ്മ കൊണ്ടാണ് അങ്ങനെയൊരു സംഭവം ഉണ്ടായത്. പക്ഷേ അദ്ദേഹം എത്രത്തോളം ആ പെൺകുട്ടിയെ ഇഷ്ടപ്പെട്ടിരുന്നു എന്നത് കൊണ്ടാണല്ലോ ആ കണ്ണീര് വന്നത്. ചെയ്ത കാര്യത്തിൽ കുറ്റബോധം തോന്നുന്നില്ല എങ്കിൽ പിന്നെ എന്തിനാണ് അവിടെ കണ്ണീരിന്റെ ആവശ്യം. ഇത് അല്ലെങ്കിൽ എനിക്ക് അടുത്തത് എന്ന് ചിന്തിക്കുന്നവർക്ക് കണ്ണീരിന്റെ ആവശ്യം ഇല്ലല്ലോ? ഒരു ഭർത്താവ് കരഞ്ഞ് കാണിക്കണം എന്ന് നിർബന്ധമില്ല. സ്ലീവാച്ചൻ അത്ര നിഷ്കളങ്കനാണ്. പിന്നെ ഇദ്ദേഹം അത് അടിപൊളിയായി ചെയ്തു എന്നതാണ്. ആ കഥപാത്രത്തെ നല്ലപോലെയാണ് ആസിഫ് കെെകാര്യം ചെയ്തത്. ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട് ആ ഷോട്ട് എടുത്ത് കഴിഞ്ഞതിന് ശേഷം പിന്നീട് റീടേക്ക് പോകുമ്പോഴും ആസിഫിന്റെ കണ്ണൊക്കെ നിറഞ്ഞിരുന്നു. അത്ര ഇമോഷണലായിരുന്നു ആ സീനിൽ ആസിഫ്.
നിസാം ബഷീർ സംവിധാനം ചെയ്ത ആദ്യ ചിത്രമായ കെട്ട്യോളാണെന്റെ മാലാഖ 2019 ലെ സര്‍പ്രൈസ് ഹിറ്റായിരുന്നു. ഇടുക്കി ഹൈറേഞ്ചില്‍ ജീവിക്കുന്ന സ്ലീവാച്ചന്‍ എന്ന നാടന്‍ യുവാവിനെയാണ് കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയില്‍ അവതരിപ്പിച്ചത്. മാരിറ്റല്‍ റേപ്പ് ആയിരുന്നു സിനിമയുടെ പ്രമേയം. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിച്ചത്.