'ഉർവശിയുടെ കഥാപാത്രമാണ് ഉള്ളൊഴുക്കിലെ തിളങ്ങുന്ന ഭാഗം, സാംസ്‌കാരിക മന്ത്രിക്ക് കത്ത് അയച്ചത് ദേഷ്യത്തോടെ'; അടൂർ ഗോപാലകൃഷ്ണൻ

'ഉർവശിയുടെ കഥാപാത്രമാണ് ഉള്ളൊഴുക്കിലെ തിളങ്ങുന്ന ഭാഗം, സാംസ്‌കാരിക മന്ത്രിക്ക് കത്ത് അയച്ചത് ദേഷ്യത്തോടെ'; അടൂർ ഗോപാലകൃഷ്ണൻ
Published on

ഉള്ളൊഴുക്ക് ചലചിത്രമേളകളിൽ വളെര മോശമായ തരത്തിലുള്ള അവഗണനയാണ് നേരിട്ടത് എന്ന് മനസ്സിലാക്കിയാണ് സാംസ്‌കാരിക മന്ത്രിക്ക് കത്ത് അയച്ചത് എന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ഗോവയിൽ അവഗണിക്കപ്പെട്ടതിനെക്കാൾ കേരളത്തിൽ അവഗണിക്കപ്പെട്ടതാണ് വിശ്വസിക്കാൻ കഴിയാതെ പോയത് എന്നും അതിൽ വല്ലാത്ത ദേഷ്യം തോന്നിയിട്ടാണ് കത്ത് എഴുതി അയച്ചത് എന്നും അടൂർ പറയുന്നു. വളരെ മനോഹരമായി എടുത്തിരിക്കുന്ന സിനിമയാണ് ഉള്ളൊഴുക്ക്. ആ സിനിമ കണ്ട് തനിക്ക് വളരെ ആവേശം തോന്നി എന്ന് ഓൺ ദ ഡോട്ട് മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അടൂർ പറഞ്ഞു.

അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞത്:

വളരെ മോശമായ തരത്തിലുള്ള അവഗണനയാണ് നേരിട്ടത്. കാരണം ഗോവ ഫിലിം ഫെസ്റ്റിവലിന് വേണ്ടിയിട്ട് ഇന്ത്യൻ പനോരമയിൽ സെലക്ഷനിലേക്ക് അയച്ചിട്ട് അവിടെ അത് തിരഞ്ഞെടുത്തിട്ടില്ല. ഇവിടെ കേരളത്തിലോ? അത് നമുക്ക് വിശ്വസിക്കാൻ കഴിയില്ല. നമുക്ക് മലയാള സിനിമ ഇന്ന് എന്ന് പറഞ്ഞ് ഒരു വിഭാഗമുണ്ട്. അതിലേക്ക് പന്ത്രണ്ട് സിനിമകൾ എടുത്തിട്ടും ഈ സിനിമയെ എടുത്തിട്ടില്ല. അപ്പോൾ ഏത് തരത്തിലുള്ള സെലക്ഷനാണ് ഇവർ നടത്തുന്നത് എന്നതിനെപ്പറ്റി എനിക്ക് വല്ലാത്ത ദേഷ്യം വന്നു. ദേഷ്യപ്പെട്ടാണ് ഞാൻ ആ കത്ത് മന്ത്രിക്ക് എഴുതി അയച്ചത്. ഇതിന് ഒരേയൊരു മാർഗമേയുള്ളൂ. ഒന്നുകിൽ ഈ പടത്തിനെ അടുത്ത ഫെസ്റ്റിവലിൽ തിരിച്ച് വിളിക്കുക, അതിനെ മത്സരവിഭാഗത്തിലടക്കം കാണിക്കുന്നതിന് വേണ്ടി പരിഗണിക്കുക. ഇത് വലിയ അവഗണനയാണ്. ഞാൻ ആ സിനിമ കണ്ടപ്പോൾ എനിക്ക് വളരെ ത്രില്ലായി തോന്നി. അത്ര മനോഹരമായിട്ട് എടുത്തിരിക്കുന്ന ഒരു പടമാണ് അത്.

എനിക്ക് അതിൽ ഏറ്റവും ആകർഷിച്ചത് അതിലെ വെള്ളപ്പൊക്കമാണ്. നമ്മുടെ നാട്ടിൽ കാണപ്പെടുന്ന ഒരു കാര്യമാണ് കാലവർഷവും വെള്ളപ്പൊക്കവും. അതിനെ ഒരു കഥാപാത്രമാക്കിയിരിക്കുകയാണ്, അവിഭാജ്യ ഘടകമാക്കിയിരിക്കുകയാണ് ആ സിനിമയിൽ. വെറുതേ ഒരു മഴ കാണിക്കുകയല്ല ചെയ്യുന്നത്. ആ മഴ കാരണം മരിച്ച ഒരാളെ അടക്കാൻ പോലും സാധിക്കുന്നില്ല. അത് കൃത്രിമമായി ഉണ്ടാക്കിയതല്ല കുട്ടനാട്ടിലെ ഒരു അനുഭവമാണ് അത്. അത് വളരെ മനോഹരമായി ചെയ്തിട്ടുണ്ട്. എനിക്ക് അതിശയം തോന്നി. മാത്രമല്ല ഇതിലെ പെൺകുട്ടിയെ കല്യാണം കഴിച്ചു കൊണ്ടു പോകുന്ന തറവാട്ടിലെ അനുഭവങ്ങൾ. അതിൽ പറയാതെ പോകുന്ന ഒരുപാട് സംഗതികൾ ഉണ്ട്. ഈ ക്ലാസ് ഡിഫറൻഡസ്, മനുഷ്യരെ കാണുന്ന രീതികൾ ഒക്കെ. അതിൽ ആകെ അനുഭവിക്കുന്ന ആശ്വസം ആ അമ്മായി അമ്മയാണ്. അവർ അതൊക്കെയാണ് എങ്കിലും ഉർവ്വശി അവതരിപ്പിക്കുന്ന കഥാപാത്രം മനുഷ്യനാണ്. അവർ മനസ്സിലാക്കുന്നുണ്ട്. അതാണ് ഈ സിനിമയിലെ തിളങ്ങുന്ന ഭാഗം.

Related Stories

No stories found.
logo
The Cue
www.thecue.in