ആഗോള തലത്തില്‍ ലക്ഷക്കണക്കിന് വിന്‍ഡോസ് കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനം പണിമുടക്കിയിരിക്കുന്നു. അടുത്തിടെ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട ക്രൗഡ് സ്‌ട്രൈക്ക് അപ്‌ഡേറ്റാണ് ഈ പ്രശ്‌നത്തിന് കാരണമായത്. തടസ്സത്തെ കുറിച്ച് മൈക്രോസോഫ്റ്റ് അധികൃതർ വ്യാഴാഴ്ച്ച രാത്രി തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. കംപ്യൂട്ടറുകള്‍ അപ്രതീക്ഷിതമായി ഷട്ട്ഡൗണ്‍ ആവുകയും സ്വമേധയാ റീസ്റ്റാര്‍ട്ട് ആവുകയും ശേഷം ബ്ലൂ സ്‌ക്രീന്‍ മുന്നറിയിപ്പ് കാണിക്കുകയുമാണ് ചെയ്യുന്നത്. പ്രശ്‌നവുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചതായി മൈക്രോസോഫ്റ്റ് എക്‌സില്‍ അറിയിച്ചു.
ക്രൗഡ് സ്ട്രൈക്ക് എന്ന സൈബർ സുരക്ഷാ സേവനം ഉപയോഗിക്കുന്ന കംപ്യൂട്ടറുകളിലാണ് ഈ തടസ്സം നേരിടുക. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബര്‍ സുരക്ഷാ സ്ഥാപനമാണ് ക്രൗഡ് സ്ട്രൈക്ക്. സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഉപയോഗിക്കുന്ന ഫാല്‍ക്കണ്‍ സെന്‍സര്‍ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്തതാണ് തകരാറിന് കാണമായതെന്നാണ് വിലയിരുത്തൽ. മൈക്രോസോഫ്റ്റിന്റെ അഷ്വര്‍ ക്ലൗഡ് സേവനത്തെ ഇത് ബാധിച്ചതിനാലാണ് മൈക്രോസോഫ്റ്റിന്റെ പ്രവർത്തനങ്ങളും പണിമുടക്കിയത്. വിൻഡോസിന്റെ തകരാർ ആഗോള തലത്തിൽ വിവിധ സർവീസുകൾ തടസപ്പെടുന്നതിന് ഇടയാക്കി. സാധാരണ ഉപഭോക്താക്കളെയും ക്രൗഡ് സ്ട്രൈക്കിന് പകരം മറ്റ് സൈബർ സുരക്ഷാ സേവനങ്ങൾ ഉപയോഗിക്കുന്നരെയും ഈ തകരാർ ബാധിക്കില്ല.
തടസ്സം നേരിട്ട ഉപഭോക്താക്കള്‍ക്ക് പ്രശ്‌ന പരിഹാരത്തിനായുള്ള നിര്‍ദേശവും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.
വിന്‍ഡോസ് കംപ്യൂട്ടറുകളെ സേഫ് മേഡിലേക്കോ വിന്‍ഡോസ് റിക്കവറി എന്‍വയണ്‍മെന്റിലേക്കോ ബൂട്ട് ചെയ്യുക.
C:\Windows\System32\drivers\CrowdStrike തിരഞ്ഞെടുക്കുക
C-00000291*.ssy എന്ന ഫയല്‍ കണ്ടെത്തി ഡിലീറ്റ് ചെയ്യുക.
സാധാരണ രീതിയില്‍ ബൂട്ട് ചെയ്യുക.