കപിലിന്റെ ചെകുത്താന്‍മാര്‍ക്കും പാരിതോഷികം വേണം; ടീം ഇന്ത്യക്ക് 125 കോടി പ്രഖ്യാപിച്ച ബിസിസിഐയോട് മുന്‍ ലോകകപ്പ് താരം

കപിലിന്റെ ചെകുത്താന്‍മാര്‍ക്കും പാരിതോഷികം വേണം; ടീം ഇന്ത്യക്ക് 125 കോടി പ്രഖ്യാപിച്ച ബിസിസിഐയോട് മുന്‍ ലോകകപ്പ് താരം
Published on

ട്വന്റി 20 ലോകകപ്പ് നേടിയ ടീം ഇന്ത്യയിലെ താരങ്ങള്‍ക്ക് ബിസിസിഐ 125 കോടി രൂപയാണ് പാരിതോഷികമായി പ്രഖ്യാപിച്ചത്. 17 വര്‍ഷത്തിനു ശേഷം രാജ്യത്തിന് ലോകകപ്പ് നേടിക്കൊടുത്ത ടീമിന് വന്‍തുക പാരിതോഷികം പ്രഖ്യാപിച്ച ബിസിസിഐയെ ഇക്കാര്യത്തില്‍ ക്രിക്കറ്റ് പ്രേമികള്‍ അടക്കം അഭിനന്ദിക്കുകയാണ്. പക്ഷേ, 1983ല്‍ ഇന്ത്യക്ക് ആദ്യമായി ഒരു ലോകകപ്പ് നേടിക്കൊടുത്ത ടീമിന് അന്ന് അങ്ങനെ കാര്യമായ പാരിതോഷികമൊന്നും ബിസിസിഐ നല്‍കിയിട്ടില്ലെന്നും അന്നത്തെ ഇന്ത്യന്‍ സ്‌ക്വാഡിന് സമ്മാനം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും രംഗത്തെത്തിയിരിക്കുകയാണ് പേരു വെളിപ്പെടുത്താത്ത അന്നത്തെ ഒരു താരം. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.

1983ല്‍ ലോകകപ്പ് വിജയം നേടിയപ്പോള്‍ പണമൊന്നും ഇല്ലെന്ന് പറഞ്ഞാണ് ബിസിസിഐ തങ്ങള്‍ക്ക് പാരിതോഷികമൊന്നും നല്‍കാതിരുന്നത്. ഇപ്പോള്‍ ബോര്‍ഡിന് പണമുള്ള സ്ഥിതിക്ക് അന്നത്തെ താരങ്ങള്‍ക്ക് കൂടി പാരിതോഷികം പ്രഖ്യാപിക്കാവുന്നതാണ്. 125 കോടിയെന്നത് വലിയൊരു തുകയാണ്. ടീം ഇന്ത്യക്ക് അത് ലഭിച്ചതില്‍ സന്തോഷമുണ്ട്. അന്ന് പണമില്ലെന്ന് പറഞ്ഞ് തങ്ങള്‍ക്കൊന്നും തന്നില്ല. ഇന്ന് അത് നല്‍കുന്നതില്‍ നിന്ന് ബോര്‍ഡിനെ വിലക്കുന്നത് എന്താണ്. അന്നത്തെ ടീമംഗങ്ങളില്‍ വളരെ കുറച്ചുപേര്‍ക്ക് മാത്രമേ പിന്നീട് ജോലികള്‍ ലഭിച്ചുള്ളു. ബാക്കിയുള്ളവര്‍ കഷ്ടപ്പെടുകയാണ്. ഈ വിഷയം ബിസിസിഐ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആദ്യമായി രാജ്യത്തേക്ക് ലോകകപ്പ് കൊണ്ടുവന്ന കപിലിന്റെ ചെകുത്താന്‍മാര്‍ക്ക് 25000 രൂപ വീതം മാത്രമാണ് സാമ്പത്തിക പരാധീനത പറഞ്ഞ് ബിസിസിഐ നല്‍കിയത്. ഇതറിഞ്ഞ ഗായിക ലതാ മങ്കേഷ്‌കര്‍ ലോകകപ്പ് ജേതാക്കള്‍ക്കു വേണ്ടി ഒരു സംഗീതനിശ നടത്തുകയും അതിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ഓരോ താരത്തിനും ഒരു ലക്ഷം രൂപ വീതം നല്‍കുകയും ചെയ്തിരുന്നു.

വെസ്റ്റ് ഇന്‍ഡീസുമായാണ് ഇന്ത്യ അന്ന് ഫൈനല്‍ മാച്ചില്‍ ഏറ്റുമുട്ടിയത്. ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 60 ഓവറില്‍ 183 റണ്‍സ് എടുത്തു. രണ്ടാം ഇന്നിംഗ്‌സില്‍ വെസ്റ്റ് ഇന്‍ഡീസിനെ 140 റണ്‍സില്‍ ഓള്‍ ഔട്ടാക്കിക്കൊണ്ട് ഇന്ത്യന്‍ ബൗളര്‍മാര്‍ ഗംഭീര പ്രകടനം പുറത്തെടുക്കുകയും ഇന്ത്യ ലോകകപ്പ് വിജയം നേടുകയുമായിരുന്നു. മദന്‍ലാലും മൊഹീന്ദര്‍ അമര്‍നാഥും ഇന്ത്യക്കു വേണ്ടി മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ സ്ഥാനം അടയാളപ്പെടുത്തിയ വിജയം കൂടിയായിരുന്നു അത്.

Related Stories

No stories found.
logo
The Cue
www.thecue.in