ഇൻ്റർനാഷണൽ പ്രോ റെസ്‌ലിംഗ് ചാമ്പ്യൻഷിപ്പ് ദുബായില്‍ നടക്കും. ഫെബ്രുവരി 24 ന് ദുബായ് ഷബാബ് അല്‍ അഹ്ലി ക്ലബില്‍ നടക്കുന്ന ചാമ്പ്യന്‍ ഷിപ്പില്‍ രണ്ട് തവണ കോമണ്‍വെല്‍ത്ത് ഹെവി വെയ്റ്റ് ചാമ്പ്യനായ ഇന്ത്യയുടെ സംഗ്രാം സിങ്ങും പാകിസ്ഥാൻ്റെ മികച്ച ഗുസ്തി ടൈറ്റ്ലിസ്റ്റായ മുഹമ്മദ് സയീദും ഏറ്റുമുട്ടും. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സംഗ്രാം സിംഗ് മത്സരരംഗത്തേക്ക് തിരിച്ചെത്തുന്നത് എന്ന പ്രത്യേകതകൂടി ഈ ടൂർണമെന്‍റിനുണ്ട്.ഷെയ്ഖ് ഹുമൈദ് ബിൻ ഖാലിദ് അൽ ഖാസ്മിയുടെ രക്ഷാകർതൃത്വത്തിൽ ലോക പ്രൊഫഷണൽ റെസ്‌ലിംഗ് ഹബാണ് ഇൻ്റർനാഷണൽ പ്രോ റെസ്‌ലിംഗ് ചാമ്പ്യൻഷിപ്പ് 2024 സംഘടിപ്പിച്ചിരിക്കുന്നത്.
2017 യൂറോപ്യൻ റെസ്ലിംഗ് ചാമ്പ്യൻ ഇലിയാസ് ബെക്ബുലറ്റോവ് (റഷ്യ) -ഡാമൺ കെംപ് (യുഎസ്എ),ഒളിമ്പ്യൻ ആൻഡ്രിയ കരോലിന (കൊളംബിയ)- വെസ്‌കാൻ സിന്തിയ (ഫ്രാൻസ്),അറബ് ചാമ്പ്യൻഷിപ്പ് വെള്ളി മെഡൽ ജേതാവ് ഒളിമ്പ്യൻ, ബാദർ അലി ( യുഎഇ)- എംബോ ഇസോമി ആരോൺ (കോംഗോ), ഗെയിംസ് ഓഫ് ലാ ഫ്രാങ്കോഫോണി ഗോൾഡ് മെഡലിസ്റ്റ്മി മി ഹ്രിസ്റ്റോവ (ബൾഗേറിയ)- സ്കീബ മോണിക്ക (പോളണ്ട്) എന്നിങ്ങനെയാണ് ലൈനപ്പ്.
പ്രൊഫഷണല്‍ ഗുസ്തിയുടെ ആവേശം ലോകത്തെ ഒരുമിപ്പിക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് ഡബ്ലുപിഡബ്ലുഎച്ച് അംബാസിഡറും പ്രൊമോട്ടറുമായ സംഗ്രാം സിംഗ് പറഞ്ഞു. ആറ് വർഷത്തിന് ശേഷം തിരിച്ചുവരാനുളള ശരിയായ വേദിയാണിത്. പ്രൊ റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പ് അത്ലറ്റ്ക്സിന്‍റെയും സൗഹൃദത്തിന്‍റെയും ആഘോഷവും കായിക രംഗത്തെ സാർവ്വത്രികഭാഷയുമാണെന്നും അദ്ദേഹം പറഞ്ഞു.യുവാക്കളെ പ്രചോദിപ്പിക്കുന്നതിനും പ്രൊഫഷണൽ ഗുസ്തിയുടെ ലോകത്ത് പ്രായം ഒരു തടസ്സമല്ലെന്ന് ഊന്നിപ്പറയുന്നതിനുളള മികച്ച വേദിയായി ചാമ്പ്യന്‍ഷിപ്പ് മാറുമെന്ന് പർവീൺ ഗുപ്ത പറഞ്ഞു. ഗുസ്തിയുടെ നിലവാരം ഉയർത്തുകയെന്നുളളതും ലക്ഷ്യമിടുന്നു. പങ്കെടുക്കുന്നവർക്ക് ലോകത്തെ മികച്ച ഗുസ്തിതാരങ്ങളുമായുളള മത്സരത്തിനുളള അവസരമാണ് ചാമ്പ്യന്‍ഷിപ്പ് മുന്നോട്ട് വയ്ക്കുന്നതെന്നും അദ്ദേഹം ചൂണ്ടികാട്ടി. വൈവിധ്യവും ആവേശകരവുമായ വിനോദങ്ങൾക്ക് ആഗോള വേദിയാകാനാണ് ദുബായ് എന്നും ശ്രമിക്കാറുളളതെന്ന് സംരംഭകനായ ഇമ്രാന്‍ അഹമ്മദ് അഭിപ്രായപ്പെട്ടു.