ഞങ്ങള്‍ കുട്ടികളായിരുന്നപ്പോള്‍ ചിരട്ടയിലായിരുന്നു ഭക്ഷണവും വെള്ളവും തന്നിരുന്നത്. ചിരട്ട മാറിയപ്പോള്‍ ഞങ്ങള്‍ക്ക് മാത്രമായി വേറെ പാത്രമായി. വെള്ളം തരുന്നത് വേറെ ഗ്ലാസിലും
പാലക്കാട് അട്ടപ്പാടിയിലെ ദളിത് കുടുംബങ്ങള്‍ അനുഭവിക്കുന്ന ജാതി വിവേചനത്തിന്റെ രൂക്ഷത പേര് വെളിപ്പെടുത്തരുതെന്ന് പറഞ്ഞ ഈ യുവതിയുടെ വാക്കുകളിലുണ്ട്. ഇവിടെയുള്ള ചക്ലിയ വിഭാഗത്തിലുള്ളവരാണ് തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അനുഭവിച്ച് ജീവിക്കുന്നത്. മേല്‍ജാതിക്കാരെന്ന് അവകാശപ്പെടുന്നവരെ കാണുമ്പോള്‍ എഴുന്നേറ്റ് നിന്ന് സ്വാമിയെന്ന് വിളിച്ചും ബഹുമാനം പ്രകടിപ്പിക്കണം. ഇതിനെ ചോദ്യം ചെയ്യാനാകില്ല. തലമുറകളായി നേരിടുന്ന അയിത്തത്തെക്കുറിച്ച് പറയുമ്പോഴും സ്വന്തം പേര് പോലും പുറത്തുവരരുതെന്ന അപേക്ഷയില്‍ ഈ മനുഷ്യര്‍ നേരിടുന്ന സാമൂഹികമായ അരക്ഷിതത്വം കൂടിയുണ്ട്.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
അട്ടപ്പാടിയിലെ പുതൂര്‍, ഷോളയൂര്‍, അഗളി പഞ്ചായത്തുകളിലായി ചക്ലിയവിഭാഗത്തില്‍പ്പെട്ട 5,073 പേരാണുള്ളത്. കൃഷിത്തോട്ടങ്ങളില്‍ പണിക്കായി വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ്നാട്ടില്‍ നിന്നും കൊണ്ടു വന്നവരാണ് ചക്ലിയന്‍മാര്‍. ഇവരുടെ പിന്‍തലമുറയും ഈ തോട്ടങ്ങളില്‍ വിവേചനം അനുഭവിക്കുകയാണ്. തൊഴിലിടത്തില്‍ പോലും ജാതി വിവേചനമുണ്ട്. നന്നായി ജോലി ചെയ്യിക്കും. കുറഞ്ഞ കൂലിയാണ് നല്‍കുക. മുന്നോക്ക ജാതിക്കാരോട് സംസാരിക്കാനോ അവരുടെ അടുത്തോ ഇരിക്കാന്‍ പാടില്ല. പലയിടത്തും തുച്ഛമായ കൂലിയാണ് ദളിതര്‍ക്ക് ലഭിക്കുന്നത്.
ദളിതര്‍ക്ക് ഇപ്പോഴും മറ്റ് ജാതിക്കാരുടെ വീടിനുള്ളിലേക്ക് പ്രവേശനമില്ല. പുറത്തിരുത്തി ഇലയിലാണ് ഭക്ഷണം പോലും നല്‍കുകയെന്ന് ഇവിടെയുള്ള സാമൂഹ്യപ്രവര്‍ത്തകനും പറയുന്നു(പേര് നല്‍കരുതെന്ന് ആവശ്യപ്പെട്ടിള്ളതിനാല്‍ ചേര്‍ക്കുന്നില്ല).
ജെല്ലിമേട്, രംഗനാഥപുരം, ഉമ്മത്താമ്പാടി, ഷോളയൂര്‍, വരഗംപാടി മേഖലകളിലെ ദളിതരാണ് രഹസ്യമായി ജാതിവിവേചനത്തിന്റെ കാര്യം പങ്കുവെയ്ക്കുന്നത്. രംഗനാഥപുരത്തെ ക്ഷേത്രത്തില്‍ ഉത്സവത്തിന് ഭക്ഷണം ദളിതരല്ലാത്തവര്‍ കഴിക്കാറില്ലെന്നും സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നു.
ജാതി പേര് വിളിക്കുന്നതില്‍ മറ്റിടങ്ങളില്‍ നിയമനടപടികളിലേക്കാണ് പോകുക. ഇവിടെയുള്ളവര്‍ക്ക് പേടിയാണ്. തമിഴ്നാടിനോട് ചേര്‍ന്ന ഭാഗത്താണ് കൂടുതല്‍ പ്രശ്നമുള്ളത്.
സാമൂഹ്യപ്രവര്‍ത്തകന്‍
പ്രശ്നങ്ങളില്‍ ഇടപെടുന്നതിനായി ആവശ്യത്തിന് ജീവനക്കാരും അട്ടപ്പാടിയിലില്ല. അട്ടപ്പാടിയില്‍ പഞ്ചായത്തുകള്‍ക്കായി മൂന്ന് ജീവനക്കാര്‍ മാത്രമാണുള്ളതെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ വിവേചനങ്ങളെക്കുറിച്ച് പറയാനോ പ്രതികരിക്കാനോ മിക്കവരും മുന്നോട്ട് വരുന്നില്ല. ഗൗണ്ടര്‍മാരെ ഭയമാണ്. ജോലി നഷ്ടപ്പെടുമോയെന്നതാണ് ഇവരുടെ ആശങ്ക. ഇതിനെതിരെ പ്രതികരിക്കാത്തതെന്തെന്ന ചോദ്യത്തിന് പൊതുവെ ഇവിടെയുള്ള കാര്യമല്ലേയെന്നായിരുന്നു മറുപടി.