ഉത്തര്‍ പ്രദേശില്‍ ബിജെപി എന്തുകൊണ്ട് പരാജയപ്പെട്ടു? ആറ് കാരണങ്ങള്‍ നിരത്തി അന്വേഷണ റിപ്പോര്‍ട്ട്

ഉത്തര്‍ പ്രദേശില്‍ ബിജെപി എന്തുകൊണ്ട് പരാജയപ്പെട്ടു? ആറ് കാരണങ്ങള്‍ നിരത്തി അന്വേഷണ റിപ്പോര്‍ട്ട്
Published on

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് ബിജെപി ഘടകത്തിന് നേരിട്ട് വന്‍ തിരിച്ചടിക്ക് കാരണങ്ങള്‍ നിരത്തി സംസ്ഥാന ഘടകത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട്. പ്രധാനമായും ആറു കാരണങ്ങളാണ് സംസ്ഥാന ഘടകം കണ്ടെത്തിയിരിക്കുന്നത്. പാര്‍ട്ടിയില്‍ ആഭ്യന്തര കലഹം രൂക്ഷമാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ ഈ റിപ്പോര്‍ട്ടും പുറത്തു വന്നിരിക്കുന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ച മുതല്‍ സര്‍ക്കാരിന്റെ അമിതാധികാര പ്രയോഗം വരെ തെരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചതായി പ്രവര്‍ത്തകരും നേതാക്കളും വിലയിരുത്തുന്നു. അയോധ്യയിലും അമേഠിയിലുമടക്കം പാര്‍ട്ടിക്ക് പരാജയം സംഭവിച്ചതിന്റെ പശ്ചാത്തലത്തില്‍ ഏകദേശം 40,000 പേരില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

സര്‍ക്കാരിന്റെ അമിതാധികാരം, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലെ അതൃപ്തി, മത്സര പരീക്ഷകളിലെയടക്കം അടിക്കടിയുണ്ടാകുന്ന ചോദ്യ പേപ്പര്‍ ചോര്‍ച്ചകള്‍, സര്‍ക്കാര്‍ ജോലികളില്‍ കരാര്‍ ജീവനക്കാരെ നിയമിക്കുന്നത് സംവരണത്തെ അട്ടിമറിക്കാനുള്ള ബിജെപി പദ്ധതിയുടെ ഭാഗമാണെന്ന പ്രതിപക്ഷവാദത്തെ ശക്തമാക്കിയത്, ദളിത് വോട്ടുകള്‍ കുറഞ്ഞത്, പെന്‍ഷന്‍ പദ്ധതികള്‍ മുതിര്‍ന്ന പൗരന്‍മാരുടെയും അഗ്നിവീര്‍, ചോദ്യ പേപ്പര്‍ ചോര്‍ച്ച മുതലായ വിഷയങ്ങള്‍ യുവാക്കളെയും ബിജെപിയില്‍ നിന്ന് അകറ്റിയതായും കണ്ടെത്തി. അതേസമയം സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ പ്രതിപക്ഷത്തിനായെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. എംഎല്‍എമാര്‍ക്ക് അധികാരങ്ങളൊന്നുമില്ല. ജില്ലാ മജിസ്‌ട്രേട്ടും ഉദ്യോഗസ്ഥരുമാണ് ഭരണം നടത്തുന്നത്. ഇത് പ്രവര്‍ത്തകര്‍ക്ക് നാണക്കേടുണ്ടാക്കുന്നു. ഉദ്യോഗസ്ഥര്‍ ഒരിക്കലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തുല്യമാവില്ല, ഒരു നേതാവ് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കിടെ സംസ്ഥാനത്ത് 15 ചോദ്യപേപ്പര്‍ ചോര്‍ച്ചകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴഞ്ഞ വര്‍ഷത്തെ പത്താം ക്ലാസ് പൊതുപരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയും 2021ലെ അധ്യാപക യോഗ്യതാ പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നതുമൊക്കെ ചര്‍ച്ചയായി. കുര്‍മി, മൗര്യ സമുദായങ്ങള്‍ ബിജെപിയില്‍ നിന്ന് അകന്നുവെന്നതാണ് മറ്റൊരു കണ്ടെത്തല്‍. മൂന്നിലൊന്ന് ദളിത് വോട്ടുകള്‍ മാത്രമേ ഇത്തവണ പാര്‍ട്ടിക്ക് നേടാനായുള്ളു. സംവരണത്തിനെതിരെ നേതാക്കള്‍ സംസാരിച്ചതും തിരിച്ചടിയായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് 8 ശതമാനം വോട്ടുവിഹിതമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കുറഞ്ഞത്. സംസ്ഥാനത്തെ 80 ലോക്‌സഭാ മണ്ഡലങ്ങളില്‍ 36 സീറ്റുകളില്‍ മാത്രമേ എന്‍ഡിഎയ്ക്ക് വിജയിക്കാനായുള്ളു. 43 ഇടങ്ങളില്‍ ഇന്ത്യാ സഖ്യം വിജയിച്ചു. അയോധ്യയിലും അമേഠിയിലും ദയനീയമായി പരാജയപ്പെട്ടതു കൂടാതെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ശക്തികേന്ദ്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗോരഖ്പൂരിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിലും വോട്ടുകള്‍ കുറഞ്ഞതും ബിജെപിക്ക് തിരിച്ചടിയായി.

Related Stories

No stories found.
logo
The Cue
www.thecue.in