തളരാത്ത പോരാട്ട വീര്യം; കേരളത്തിന്റെ സമര സൂര്യൻ വിഎസിന് ഇന്ന് നൂറ്റിയൊന്നാം പിറന്നാൾ

തളരാത്ത പോരാട്ട വീര്യം; കേരളത്തിന്റെ സമര സൂര്യൻ വിഎസിന് ഇന്ന് നൂറ്റിയൊന്നാം പിറന്നാൾ
Published on

കേരളത്തിന്റെ സമര സൂര്യൻ വിഎസ് അച്യുതാനന്ദന് ഇന്ന് 101 വയസ് പൂർത്തിയായി. കഴിഞ്ഞ 5 വർഷത്തോളമായി പൊതുപരിപാടികളിൽ നിന്നെല്ലാം വിട്ടു നിന്ന് തിരുവനന്തപുരത്തെ ബാർട്ടൻ ഹില്ലിലുള്ള മകന്റെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയാണ് വിഎസ്. പതിവുപോലെ പുന്നപ്രയിലെ വീട്ടിൽ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വി എസിന്റെ പിറന്നാളിന്റെ ഭാഗമായി മധുരം വിതരണം ചെയ്തു.

1923 ഒക്ടോബർ 20 ന് ജനിച്ച വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വിഎസ് അച്യുതാനന്ദൻ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ മുന്നിൽ നിന്ന് നയിച്ചു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സിപിഎം സംസ്ഥാന സെക്രട്ടറി, പോളിറ്റ് ബ്യൂറോ അംഗം, എൽഡിഎഫ് കൺവീനർ എന്നിങ്ങനെ ഇടത് രാഷ്ട്രീയത്തിന്റെ നേതൃപദവികളിലിരുന്ന് വിഎസ് പ്രസ്ഥാനത്തെ നയിച്ചു.

ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലൂടെ രാഷ്ടീയത്തിൽ പ്രവേശിച്ച വിഎസ് 1938ൽ സ്റ്റേറ്റ് കോൺഗ്രസിൽ ചേർന്നു. 1940 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യയിൽ അംഗമായി. 1946ൽ പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുത്ത് അറസ്റ്റിലായി. 1964 ൽ സിപിഐ ദേശീയ കൗൺസിൽ വിട്ട് സിപിഎം രൂപീകരിച്ച 32 നേതാക്കളിൽ ജീവിച്ചിരിക്കുന്ന ഒരേയൊരു വ്യക്തിയാണ് വിഎസ്. 1967 ലെ തെരെഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ നിന്ന് ജയിച്ചാണ് വിഎസ് ആദ്യമായി നിയമസഭയിൽ എത്തുന്നത്. 1980 മുതൽ തുടർച്ചയായി മൂന്ന് തവണ സിപിഎം സംസ്ഥാന സെക്രട്ടറി പദവിയും വിഎസ് വഹിച്ചു. 1985ൽ പോളിറ്റ് ബ്യൂറോ അംഗമായി. 2006ൽ കേരളത്തിന്റഎ 20-ാമത്തെ മുഖ്യന്ത്രിയായി. 2001 ലും 2011 ലും പ്രതിപക്ഷനേതാവായും പ്രവർത്തിച്ചു.

പക്ഷാഘാതത്തെ തുടർന്ന് ഡോക്ടർമാർ കഠിന വിശ്രമം നിർദേശിച്ചതിനാൽ 2019 മുതൽ പൂർണ്ണ വിശ്രമ ജീവിതം നയിക്കുകയാണ് വിഎസ്. എല്ലാ ജന്മദിനത്തിനും പായസം വയ്ക്കാറുണ്ട്. ഇത്തവണയും പായസമുണ്ടാകും. പിന്നെ കേക്ക് മുറിക്കും. ആ പതിവുകൾ ഇത്തവണയും തെറ്റിക്കില്ല. വേറെ ആഘോഷമൊന്നുമില്ല. മുൻപ് ജന്മദിനത്തിന് ആലപ്പുഴയിലെ വീട്ടിൽ പോകാറുണ്ടായിരുന്നു. അവിടെ പാർട്ടിയുടെ ജില്ലാ സെക്രട്ടറി തന്നെ വന്ന് ആഘോഷങ്ങളൊക്കെയുണ്ടായിരുന്നു. സ്ട്രോക്ക് വന്നതിനു ശേഷം വലതു കാലിനും കൈയ്ക്കുമാണ് പ്രശ്നം. ഇപ്പോൾ കൈ ശരിയായിട്ടുണ്ട്. കാലിനു സ്വാധീനം ശരിയായിട്ടില്ല. എന്നിരുന്നാലും രാവിലെയും വൈകിട്ടും വീൽചെയറിൽ വീടിനു മുന്നിൽ കൊണ്ട് ഇരുത്താറുണ്ട്. പത്രം വായന പതിവായുണ്ട്. വാർത്തകൾ വായിക്കുമ്പോൾ ചില കാര്യങ്ങളിലൊക്കെ അഭിപ്രായം പറയാറുണ്ട്. എല്ലാ വിഷയത്തിലും അദ്ദേഹത്തിന് അഭിപ്രായമുണ്ടെന്നും മകൻ അരുൺ കുമാർ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in