മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി പരാജയം, മുഖ്യമന്ത്രിയെ വിശ്വസ്തർ കുഴിയിൽ ചാടിക്കുന്നു; വിമർശനവുമായി പിവി അൻവർ

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി പരാജയം, മുഖ്യമന്ത്രിയെ വിശ്വസ്തർ കുഴിയിൽ ചാടിക്കുന്നു; വിമർശനവുമായി പിവി അൻവർ
Published on

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി ഉത്തരവാദിത്തം നിറവേറ്റുന്നതിൽ പരാജയപ്പെട്ടെന്ന് പിവി അൻവർ എംഎൽഎ. മുഖ്യമന്ത്രി വിശ്വസിച്ച് ഏൽപ്പിച്ചതാണ് പി ശശിയെ, എന്നാൽ അദ്ദേഹം അത് അനലൈസ് ചെയ്തില്ലെന്നും പി വി അൻവർ പറഞ്ഞു. അവരെയാണ് വിശ്വസിച്ച് ഏൽപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ഇവരുമായിട്ടാണ് ആശയ വിനിമയം നടത്തുന്നത്. പള്ളിയുടേയും അമ്പലത്തിന്റെയും അകത്ത് കിണറുണ്ടെങ്കിൽ ആളുകൾ അതിൽ വീഴില്ലേ. അതുപോലെ വിശ്വസ്തർ കിണർ കുത്തി വെച്ചിരിക്കുകയാണ്. ഇവരുടെ നേതൃത്വത്തിൽ വലിയ കള്ളത്തരങ്ങൾ നടക്കുന്നുണ്ടെന്നും പി വി അൻവർ പറഞ്ഞു.

ഭരണപക്ഷ എംഎൽഎയായ പിവി അൻവർ ആഭ്യന്തര വകുപ്പിനെതിരെ നടത്തുന്ന ആരോപണങ്ങൾ സിപിഎമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്. മലപ്പുറം എസ്പിയുടെ ക്യാമ്പ് ഓഫീസിന് മുമ്പിൽ നടത്തിയ സമരത്തിനെ തുടർന്ന് സിപിഎം ജില്ലാ സെക്രട്ടറി അൻവറിനെ വിളിപ്പിച്ചിരുന്നു. എങ്കിലും തൊട്ടടുത്ത ദിവസങ്ങളിലും അൻവർ ആഭ്യന്തരവകുപ്പിനെതിരായ ആരോപണങ്ങൾ തുടർന്നു. ആഭ്യന്തരവകുപ്പ് പൂർണ്ണ പരാജയമാണെന്നാണ് അജിത് കുമാറിനും പി ശശിക്കുമെതിരായ ആരോപണങ്ങളിലൂടെ ഭരണകക്ഷി എംഎൽഎ വിമർശിക്കുന്നത്. അൻവറിന്റെ ആരോപണം ഗൗരവമുള്ളതാണെന്നും കൃത്യമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.

പിവി അൻവറിന്റെ വാക്കുകൾ

മുഖ്യമന്ത്രിക്ക് 29 വകുപ്പുകളുണ്ട്. നാല് ചായപ്പീടിക കൈകാര്യം ചെയ്യാനാകുമോ ഒരു വ്യക്തിക്ക്. ആ വ്യക്തിക്ക് 29 വകുപ്പിലും ഓരോ തലവന്മാരെ വെച്ചിട്ടുണ്ട്. വിശ്വസിച്ച് ഏൽപിച്ചത് പി ശശിയെയാണ്. ശശിക്ക് ഇതിൽ പരാജയം സംഭവിച്ചു എന്ന് തന്നെ കരുതേണ്ടി വരും. അദ്ദേഹം അത് അനലൈസ് ചെയ്തിരുന്നെങ്കിൽ ഇത്ര വലിയ കൊള്ള നടക്കില്ല. മലപ്പുറം എസ്പി ശശിധരൻ കള്ളന് കഞ്ഞിവെച്ചു. മുഖ്യമന്ത്രി പിതാവിന്റെ സ്ഥാനത്ത്. അദ്ദേഹത്തിന് പാരവെക്കാനുള്ള ശ്രമം മകനെന്ന നിലയിൽ അത് തടയിടും. കൊന്നും കൊല്ലിച്ചും പരിചയമുള്ള ടീമിനോടാണ് ഏറ്റുമുട്ടുന്നത്. തന്റെ ജീവൻ അപകടത്തിലാണ്. ഈ രീതിയിൽ മുന്നോട്ട പോയാൽ പാർട്ടിയും മുഖ്യമന്ത്രിയും ഉത്തരം പറയേണ്ടി വരും. പി വി അൻവർ പാർട്ടിയെ നിലനിർത്താനാണ് ശ്രമിക്കുന്നത്. ഇന്ദിരാഗാന്ധി പേഴ്‌സണൽ സ്റ്റാഫിനാൽ വെടിയേറ്റ് മരിച്ചതാണ്. മുഖ്യമന്ത്രിയെ കൊലച്ചതിക്ക് വിട്ടുകൊടുക്കില്ല. പാർട്ടിക്ക് വേണ്ടി മരിക്കാനും തയ്യാറാണ്.

സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എംആർ അജിത്കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ട്. ദാവൂദ് ഇബ്രാഹിം ആണ് എം ആർ അജിത് കുമാറിന്റെ റോൾ മോഡൽ എന്ന് സംശയിച്ചുപോകുന്നു. നൊട്ടോറിയസ് ക്രിമിനലാണ് അദ്ദേഹം. അജിത്ത് കുമാറിൻറെ ഭാര്യക്ക് സ്ത്രീയെന്ന പരിഗണന നൽകി ഇപ്പോൾ വിടുന്നു. ആവശ്യം വരികയാണെങ്കിൽ ചില കാര്യങ്ങൾ പറയാം.

അജിത് കുമാറിന്റെ ഭാര്യ മറ്റൊരാളുമായി സംസാരിക്കുന്ന കോൾ റെക്കോർഡ് ഉണ്ട് കൈയ്യിൽ. അപ്പുറത്ത് മറ്റൊരാളുണ്ട്. കൊലപാതകം നടത്തിച്ചിട്ടുണ്ട്. വാദിയും പ്രതിയും നിങ്ങളുടെ മുമ്പിൽ വരും. സ്വർണ്ണകള്ളക്കടത്തുമായി ബന്ധപ്പെട്ടാണിത്. മാമി എന്ന് പറയുന്ന കോഴിക്കോടത്തെ കച്ചവടക്കാരനെ ഒരുവർഷമായി കാണാതായിട്ട്. കൊണ്ടുപോയി കൊന്നതാണെന്നാണ് കരുതുന്നത്. അതും ഈ സംഘവുമായി ബന്ധപ്പെട്ട മറ്റൊരു വിഷയത്തിൽ. എല്ലാം കരിപ്പൂർ സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടാണിത്. ദുബായിൽ നിന്ന് സ്വർണം വരുമ്പോ ഒറ്റുകാർ വഴി സുജിത് ദാസിന് വിവരം കിട്ടും. കസ്റ്റംസിൽ നല്ല ബന്ധമുണ്ട് സുജിത് ദാസിന്. നേരത്തെ കസ്റ്റംസിൽ അയാൾ ഉദ്യോഗസ്ഥനായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥർ സ്‌കാനിങ്ങിൽ സ്വർണം കാണുന്നുണ്ട്. അവർ അത് കണ്ടതായി നടിക്കില്ല. പകരം ഇവർ പുറത്തിറങ്ങുമ്പോൾ പൊലീസിന് വിവരം കൈമാറും. പൊലീസ് ഇവരെ പിന്തുടർന്ന് പിടികൂടും. എന്നിട്ട് 50, 60 ശതമാനം സ്വർണം അടിച്ചുമാറ്റും. ഇതാണ് ഇവരുടെ രീതി. സുജിത് ദാസിനെ നിയന്ത്രിക്കുന്നത് എം ആർ അജിത് കുമാറാണ്.

സുജിത് ദാസിന്റെ ഫോൺ കോൾ ചോർത്തിയത് ഗതികേടിനാൽ. കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലാവും. പൊതു സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി ചെയ്തതാണ്. ക്രമസമാധാനം ഉറപ്പുവരുത്തേണ്ട ഓഫീസർമാർ രാജ്യവിരുദ്ധ പ്രവർത്തികൾ ചെയ്യുന്നു. ഇത് പാർട്ടിയെയും സർക്കാരിനെയും ജനങ്ങളെയും ബോധ്യപ്പെടുത്തുകയാണ് തന്റെ ദൗത്യം.

Related Stories

No stories found.
logo
The Cue
www.thecue.in