വെള്ളാപ്പള്ളിക്ക് സംഘപരിവാര്‍ അജണ്ടയ്ക്ക് കീഴ്‌പ്പെടുന്ന ഒരു മനസ് രൂപപ്പെട്ടു വരുന്നു; രൂക്ഷ വിമര്‍ശനവുമായി എം.വി.ഗോവിന്ദന്‍

വെള്ളാപ്പള്ളിക്ക് സംഘപരിവാര്‍ അജണ്ടയ്ക്ക് കീഴ്‌പ്പെടുന്ന ഒരു മനസ് രൂപപ്പെട്ടു വരുന്നു; രൂക്ഷ വിമര്‍ശനവുമായി എം.വി.ഗോവിന്ദന്‍
Published on

എസ്എന്‍ഡിപി നേതൃത്വത്തിനെതിരെയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയും ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. വെള്ളാപ്പള്ളിക്ക് സംഘപരിവാര്‍ അജണ്ടയ്ക്ക് കീഴ്‌പ്പെടുന്ന ഒരു മനസ് രൂപപ്പെട്ടു വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യസഭാ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തോടെ ഇടതുപക്ഷം ന്യൂനപക്ഷത്തിന് കീഴ്‌പ്പെട്ടുവെന്ന് വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവനയിലാണ് പ്രതികരണം. ശ്രീനാരായണ ഗുരുവിന്റെ ദാര്‍ശനിക കാഴ്ചപ്പാടില്‍നിന്ന് വ്യത്യസ്തമായ ഒരു നിലപാടാണ് സംഘപരിവാറിന് അനുകൂലമായ എസ്എന്‍ഡിഎപി നേതൃനിരയിലുള്ളവര്‍ എടുത്തുകൊണ്ടിരിക്കുന്നത്. ഇതൊന്നും മതനിരപേക്ഷ ഉള്ളടക്കമുള്ള കേരളത്തിന് അനുയോജ്യമല്ലെന്ന് ഗോവിന്ദന്‍ പറഞ്ഞു. കേന്ദ്രമന്ത്രിസഭയില്‍ ബിജെപി ഒരു മുസ്ലിമിനേയും ഉള്‍പ്പെടുത്താത്തതില്‍ ഒരു പ്രശ്നവും അദ്ദേഹം ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

ബിഡിജെഎസ് രൂപീകരണത്തോടെ ബിജെപി എസ്എന്‍ഡിപിയിലേക്ക് കടന്നു കയറി. എസ്എന്‍ഡിപിയില്‍ വര്‍ഗ്ഗീയവത്കരണത്തിലേക്ക് നീങ്ങുന്ന ഒരു വിഭാഗം ബിജെപിക്കു വേണ്ടി സജീവ ഇടപെടല്‍ നടത്തി. ജാതി രാഷ്ട്രീയത്തിന്റെയും സ്വത്വരാഷ്ട്രീയത്തിന്റെയും കാര്യത്തില്‍ ആര്‍എസ്എസ് ഇടപെടല്‍ മൂലം ഇടതുമുന്നണിക്ക് കിട്ടേണ്ട ഒരു വിഭാഗം വോട്ടുകള്‍ നഷ്ടമായിട്ടുണ്ട്. ബിജെപിയുടെ ജനകീയ വളര്‍ച്ച തടയുന്നതിനുള്ള രാഷ്ട്രീയ സമീപനം സ്വീകരിക്കണമെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

കേരളത്തില്‍ ഇടതുമുന്നണിക്ക് പ്രതീക്ഷിച്ച വിജയം നേടാനായിട്ടില്ല. നല്ല പരാജയവുമുണ്ടായി. ബിജെപിക്ക് ഒരു സീറ്റ് നേടാനായി എന്നതാണ് അപകടകരമായ കാര്യം. ദേശീയ തലത്തില്‍ ഒരു സര്‍ക്കാരിന് നേതൃത്വം കൊടുക്കേണ്ടത് കോണ്‍ഗ്രസ് ആണെന്നുള്ളത് തങ്ങളുടെ തെരഞ്ഞെടുപ്പ് വിജയത്തെ പ്രതികൂലമായി ബാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in