പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തു; കെപിസിസി അംഗം ഉള്‍പ്പെടെ നാല് നേതാക്കളെ പുറത്താക്കി കോണ്‍ഗ്രസ്

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തു; കെപിസിസി അംഗം ഉള്‍പ്പെടെ നാല് നേതാക്കളെ പുറത്താക്കി കോണ്‍ഗ്രസ്
Published on

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയായ സിപിഎം പ്രാദേശിക നേതാവിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത നാല് നേതാക്കളെ കോണ്‍ഗ്രസ് പുറത്താക്കി. കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, യുഡിഎഫ് ഉദുമ മണ്ഡലം ചെയര്‍മാന്‍ രാജന്‍ പെരിയ, മണ്ഡലം മുന്‍ പ്രസിഡന്റ് ടി.രാമകൃഷ്ണന്‍, പ്രമോദ് പെരിയ എന്നിവരെയാണ് കോണ്‍ഗ്രസ് പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്ത്‌ലാലിനെയും കൊലപ്പെടുത്തിയ കേസില്‍ 13-ാം പ്രതിയായ സിപിഎം നേതാവിന്റെ മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുകയും നേതാവിനൊപ്പം നിന്ന് ഫോട്ടോയെടുക്കുകയും ചെയ്ത സംഭവത്തിലാണ് നടപടി.

സംഭവം വിവാദമായതോടെ കെപിസിസി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം എന്‍.സുബ്രഹ്‌മണ്യന്‍, കെപിസിസി സെക്രട്ടറി പി.എം.നിയാസ് എന്നിരായിരുന്നു അന്വേഷണ കമ്മീഷന്‍. വിവാഹത്തില്‍ പങ്കെടുത്ത നേതാക്കള്‍ രക്തസാക്ഷികളുടെ കുടുംബങ്ങളെ പരസ്യമായി അപമാനിച്ചുവെന്ന വിലയിരുത്തലാണ് അന്വേഷണ സമിതി നടത്തിയത്. നേതാക്കള്‍ ചെയ്തത് ഗുരുതരമായ തെറ്റാണെന്നും പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുന്ന നടപടിയാണെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വിവാഹത്തില്‍ പങ്കെടുത്തത് എത്ര ഉന്നത നേതാക്കളായാലും അവര്‍ പാര്‍ട്ടിക്ക് പുറത്തായിരിക്കുമെന്ന് കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഫെയിസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിനെതിരെ ബാലകൃഷ്ണന്‍ പെരിയ രംഗത്തു വന്നതോടെ ജില്ലയില്‍ നേതാക്കള്‍ തമ്മിലുള്ള അഭിപ്രായഭിന്നത പരസ്യമായിരുന്നു. വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ കഴിഞ്ഞ 13ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ അന്വേഷണ സമിതിയെ നിയോഗിക്കുകയായിരുന്നു. കാസര്‍കോട്ടെ രക്തസാക്ഷി കുടുംബങ്ങളെ നേതൃത്വം അവഗണിക്കുകയാണെന്ന പരാമര്‍ശവും സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in