പൗരത്വനിയമത്തെ വിമര്‍ശിച്ച് സ്‌കൂള്‍ നാടകം, വിദ്യാര്‍ത്ഥിയുടെ അമ്മയും അധ്യാപികയും രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റില്‍
പൗരത്വ നിയമഭേദഗതിയെ വിമര്‍ശിച്ച് കര്‍ണാടകയിലെ ബിദാറില്‍ സ്‌കൂള്‍ കുട്ടികള്‍ നാടകം അവതരിപ്പിച്ച സംഭവത്തില്‍ രക്ഷിതാവിനും പ്രധാന അധ്യാപികയ്ക്കുമെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി പൊലീസ്. നാടകം അവതരിപ്പിച്ച വിദ്യാര്‍ത്ഥിയുടെ പിതാവിനെയും അധ്യാപികയെയും അറസ്റ്റ് ചെയ്തതായി ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരി 21ന് സ്‌കൂള്‍ വാര്‍ഷികത്തിനാണ് വടക്കന്‍ കര്‍ണാടകയിലെ ബിദാറിലെ ഷഹീന്‍ എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റിലെ അഞ്ച്, ആറ് ക്ലാസുകളിലെ കുട്ടികള്‍ നാടകം അവതരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചും പൗരത്വ നിയമത്തെ ചോദ്യം ചെയ്യുന്നതുമായിരുന്നു നാടകത്തിന്റെ ഉള്ളടക്കമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നാടകം വിവാദമായതിന് പിന്നാലെ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുകയും സ്‌കൂള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
നാടകത്തില്‍ പങ്കെടുത്ത കുട്ടികളെ പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യാനായി ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ഇത് സ്‌കൂള്‍ അധികൃതര്‍ നിഷേധിച്ചിരുന്നുവെന്നും സിഇഒ തനൂഫ് മടിക്കേരി ദ വയറിനോട് പ്രതികരിച്ചു.
വിദ്യാര്‍ത്ഥികളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാനാകില്ലെന്ന് പൊലീസിനെ ധരിപ്പിച്ചിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ആക്ടിന് വിരുദ്ധമാണ് ഈ നടപടിയെന്നതിനാലാണ് പറഞ്ഞത്. കുട്ടികളും മാതാപിതാക്കളും ഇതിനോടകം തന്നെ കടുത്ത മാനസികാഘാതത്തിലാണ്. അവരുടെ കൂടെ നില്‍ക്കാന്‍ ഞങ്ങളാല്‍ കഴിയാവുന്ന ചെയ്തു
തനൂഫ് മടിക്കേരി
സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നിര്‍ദേശപ്രകാരമല്ല രക്ഷിതാക്കളുടെ സഹായത്തോടെയാണ് നാടകം അവതരിപ്പിക്കപ്പെട്ടതെന്ന് വിവാദത്തിന് പിന്നാലെ സ്‌കൂള്‍ അധികൃതര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. സ്‌കൂള്‍ പ്രൈമറി സെക്ഷന്‍ ചുമതലയുള്ള ഫരീദയെയും, ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മാതാവ് നഗ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി 30ന് വ്യാഴാഴ്ചയായിരുന്നു അറസ്റ്റ്. എബിവിപി നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
അധ്യാപകരും രക്ഷിതാക്കളും 30ന് സ്‌കൂളിലെത്തിയിരുന്നു. കുട്ടികളെ പൊലീസ് ചോദ്യം ചെയ്‌തെന്നും പിന്നീട് ഒരു കുട്ടിയുടെ മാതാവിനെയും പ്രൈമറി വിഭാഗം ഹെഡിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും തനൂഫ്. രണ്ട് സ്ത്രീകളുടെയും മോചനത്തിന് നിയമനടപടികള്‍ സ്വീകരിക്കുമെന്നും സ്‌കൂള്‍ അധികൃതര്‍.സര്‍ക്കാര്‍ മുസ്ലിങ്ങളോട് രാജ്യം വിട്ടുപോകാന്‍ ആവശ്യപ്പെടുമെന്ന് നാടകത്തില്‍ പരാമര്‍ശമുണ്ടെന്നാണ് പരാതി. നാടകത്തിലെ ഒരു രംഗത്തില്‍ ഇന്ത്യയില്‍ ജീവിക്കാന്‍ രേഖകള്‍ ചോദിക്കുമ്പോള്‍ ചെരിപ്പെടുത്ത് അടിക്കണമെന്ന് കഥാപാത്രമായ പെണ്‍കുട്ടി പറയുന്നതാണ് പ്രകോപനത്തിന് പിന്നില്‍.
നാടകത്തിലെ ഡയലോഗ് സ്വാഭാവികമായ ഒന്നാണെന്നും ആരെയും ടാര്‍ഗറ്റ് ചെയ്തല്ലെന്നും തനൂഫ് പറയുന്നു. തെറ്റായി വ്യാഖ്യാനിച്ച് കുട്ടികള്‍ക്കും സ്‌കൂളിനുമെതിരെ നടപടിയെടുക്കുകയാണ് ഉണ്ടായതെന്നും സിഇഒ.
നാടകത്തില്‍ അഭിനയിച്ച ഒരു വിദ്യാര്‍ത്ഥിയുടെ പിതാവ് യൂസഫ് റഹീം ഫേസ്ബുക്കില്‍ മൊബൈല്‍ വീഡിയോ അപ് ലോഡ് ചെയ്തതിന് പിന്നാലെയാണ് വിവാദം ഉണ്ടായത്. എബിവിപി പ്രവര്‍ത്തകനായ നിലേഷ് രക്ഷലയാണ് പരാതിക്കാരന്‍. രാജ്യത്തിനെതിരെയും മതേതരത്വ അടിത്തറക്കെതിരെയും കുട്ടികള്‍ക്കിടയില്‍ ചിന്ത സൃഷ്ടിക്കുന്നതാണ് നാടകമെന്നായിരുന്നു പരാതി. മതസ്പര്‍ധ സൃഷ്ടിക്കുന്നതാണ് നാടകമെന്നും ഇയാളുടെ പരാതിയിലുണ്ട്. സ്‌കൂളില്‍ എബിവിപി പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
കര്‍ണാടകയില്‍ തന്നെ മംഗലൂരുവിന് സമീപം കല്ലഡ്കയില്‍ ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന ശ്രീരാമവിദ്യാകേന്ദ്രം എന്ന സ്‌കൂളില്‍ ബാബ്‌റി മസ്ജിദ് തകര്‍ക്കുന്നത് വിദ്യാര്‍ത്ഥികള്‍ പുനരാവിഷ്‌കരിച്ചിരുന്നു. കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയും പുതുച്ചേരി ഗവര്‍ണര്‍ കിരണ്‍ ബേദിയും പങ്കെടുത്ത പരിപാടിയില്‍ ഡിസംബര്‍ 15ന് നടന്ന പരിപാടിയിലാണ് ബാബ്‌റി തകര്‍ക്കല്‍ പുനരാവിഷ്‌കരിച്ചതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.