വയനാട്ടിൽ മേപ്പാടി മുണ്ടക്കൈ ടൗണിലും ചൂരൽമലയിലും ഉരുൾപൊട്ടലിൽ മരണം19 ആയി. പുലർച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് ഉരുൾ പൊട്ടിയത്. കുട്ടികളടക്കം നിരവധി ആളുകൾ മരിക്കുകയും നിരവധിപേരെ കാണാതാകുകയും ചെയ്തു. വീടുകൾ ഒലിച്ചുപോയി. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെ വീണ്ടും ഉരുൾപൊട്ടി. 400 ലധികം കുടുംബങ്ങളെയാണ് ഉരുൾ പൊട്ടൽ ബാധിച്ചതെന്ന് പ്രാഥമിക നിഗമനം. വെള്ളാർമല സ്‌കൂൾ പൂർണമായും വെള്ളത്തിനടയിലായി. പ്രദേശം പൂർണ്ണമായി ഒറ്റപ്പെട്ടു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വയനാട്ടിൽ ശക്തമായ മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനവും ദുഷ്കരമാവുകയാണ്. രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കാൻ 5 മന്ത്രിമാർ വയനാട്ടിലെത്തും.
വലിയ നാശനഷ്ടമാണ് ഉരുൾപൊട്ടലിനെത്തുടർന്ന് ചൂരൽമല- മുണ്ടക്കൈ ഭാഗത്തുണ്ടായത്. നിരവധി പേർ വീടുകളിൽ ഒറ്റപ്പെട്ട് കിടക്കുന്നതായാണ് വിവരം. രക്ഷാദൗത്യത്തിനായി സൈന്യം എത്തിച്ചേരുമെന്ന് അറിയിപ്പുണ്ട്. കണ്ണൂർ കന്റോൺമെന്റിൽ നിന്ന് കരസേനയുടെ രണ്ട് സംഘങ്ങൾ വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ സുളൂരിൽ നിന്നും എത്തും. ഫയർ ആൻഡ് റസ്ക്യൂ, സിവിൽ ഡിഫൻസ്, എൻഡിആർഎഫ്, ലോക്കൽ എമർജൻസി റെസ്പോൺസ് ടീം എന്നിവരുടെ 250 അംഗങ്ങൾ വയനാട് ചൂരൽമലയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. തൃശൂർ മുതൽ വടക്കോട്ടുള്ള അഗ്നി രക്ഷാ സേനയും പ്രദേശത്തേക്ക് എത്തിയിട്ടുണ്ട്.
പ്രദേശത്തേത്ത് കൂടുതൽ ദുരന്തനിവാരണ സംഘത്തെ എത്തിക്കുമെന്ന് റവന്യൂമന്ത്രി മന്ത്ര കെ. രാജൻ. സോഷ്യൽ മീഡിയയിൽ തെറ്റായ വാർത്തകൾ നൽകരുതെന്നും ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കരുതെന്നും മന്ത്രി പറഞ്ഞു. പൊതുജനം ദുരന്ത സ്ഥലത്തേക്കുള്ള യാത്ര ഒഴിവാക്കണം. എത്ര പേർ ഒറ്റപ്പെട്ടു എന്ന് കൃത്യമായി പറയാനാവില്ല. മലയോര മേഖലകളിൽ യാത്ര ഒഴിവാക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ ദുരന്ത സ്ഥലത്ത് നിന്ന് 80 പേരെ രക്ഷപ്പെടുത്തി.
വയനാട് ഉണ്ടായ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേയ്ക്ക് പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകാം. സംസ്ഥാന പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്.
ഫോൺ : 9497900402, 0471 2721566.