ട്രംപിന് വെടിയേറ്റ സംഭവം: ഇന്ത്യയിലെ വിവിഐപികളുടെ സുരക്ഷ ശക്തമാക്കണമെന്ന് കേന്ദ്രം

ട്രംപിന് വെടിയേറ്റ സംഭവം: ഇന്ത്യയിലെ വിവിഐപികളുടെ സുരക്ഷ ശക്തമാക്കണമെന്ന് കേന്ദ്രം
Published on

മുൻ അമേരിക്കൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിന് വെടിയേറ്റ സംഭവത്തെ തുടർന്ന് ഇന്ത്യയിലെ വിവിഐപികളുടെ സുരക്ഷന വർധിപ്പിക്കാൻ നിർദേശം നൽകി കേന്ദ്രസർക്കാർ. സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും അർധസൈനിക വിഭാഗങ്ങളുടെ ഡയറക്ടർ ജനറൽമാർക്കുമാണ് കേന്ദ്ര ആഭ്യന്തര സുരക്ഷാ വിഭാഗം നിർദേശം നൽകിയത്. ഡോണൾഡ് ട്രംപ്, പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, അർജന്റീന വൈസ് പ്രസിഡന്റ് ക്രിസ്റ്റീന ഫെർണാണ്ടസ്, ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ, ഇക്വഡോർ പ്രസിഡന്റ് സ്ഥാനാർത്ഥി ഫെർണാണ്ടോ സിയോ, സ്ലോവാക് പ്രധാനമന്ത്രി റോബർട്ട് ഫിക്കോ എന്നിവർക്ക് നേരെയുള്ള വധശ്രമങ്ങളുടെ സാഹചര്യങ്ങൾ ഈ മുന്നറിയിപ്പിൽ പരാമർശിച്ചിട്ടുണ്ട്.

വിവിഐപികൾ പങ്കെടുക്കുന്ന പരിപാടികളിൽ വേദികളിൽ പ്രവേശിക്കുന്നവരുടെ എണ്ണത്തിൽ കൃത്യമായ നിയന്ത്രണം വേണമെന്നും പരിപാടികളിൽ പങ്കെടുക്കുന്നവരെ കൃത്യമായ പരിശോധന നടത്തണമെന്നും വേദികളിലേക്ക് കൊണ്ടുവരുന്ന വസ്‌തുക്കൾ കൃത്യമായി പരിശോധനയ്ക്ക് വിധേയമാക്കണമെന്നും നിർദേശത്തിൽ പറയുന്നു. റാലികൾ, റോഡ് ഷോകൾ തുടങ്ങിയ പൊതുപരിപാടികളിൽ കൂടുതൽ ജാഗ്രത അനിവാര്യമാണെന്നും മുന്നറിയിപ്പിലുണ്ട്. അപകട സാഹചര്യങ്ങളുണ്ടായാൽ ഉടനടി വിശിഷ്ട വ്യക്തികൾക്ക് അടിയന്തര സുരക്ഷയൊരുക്കാനും സുരക്ഷാ ഭീഷണികളെ പ്രതിരോധിക്കാനും കഴിയണം. ഇത്തരം ഘട്ടങ്ങളിൽ വിവിഐപികളെ അപകട സ്ഥലത്ത് നിന്ന് മാറ്റാനും അടിയന്തര ചികിത്സ ലഭ്യമാക്കാനുമുള്ള കാര്യങ്ങൾ ഉറപ്പാക്കണം. ഇതിനാവശ്യമായ റിഹേഴ്സലുകളും ഡ്രില്ലുകളും നടപ്പാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്.

ജൂലൈ രണ്ടാം വാരത്തിൽ തെരഞ്ഞെടുപ്പ്‌ പ്രചരണത്തിനിടെയായിരുന്നു മുൻ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന് വെടിയേറ്റത്. പെൻസിൽവാനിയയിലെ ബട്ട്‌ലറിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രചാരണ യോഗത്തിൽ സംസാരിക്കവെയായിരുന്നു ആക്രമണം. ട്രംപിന്റെ വലതു ചെവിക്കാണ് വെടിയേറ്റത്. ഇതോടെ നിലത്തിരുന്ന ട്രംപിനെ നിമിഷങ്ങൾക്കുള്ളിൽ സുരക്ഷാ ഉദ്യോഗസ്ഥർ കവചം തീർത്ത്‌ സുരക്ഷിത ഇടത്തേക്ക്‌ മാറ്റുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in