സിദ്ധു മൂസേവാല കൊലപാതക കേസിലെ പ്രതികള്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

സിദ്ധു മൂസേവാല കൊലപാതക കേസിലെ പ്രതികള്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
Published on

പഞ്ചാബി ഗായകന്‍ സിദ്ധു മൂസേവാലയെ കൊലപ്പെടുത്തിയ പ്രതികള്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ജാഗരൂപ് സിംഗ് രൂപ, മന്‍പ്രീത് സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്.

അമൃത്‌സറിന് സമീപം പ്രതികളും പൊലീസും തമ്മിലുണ്ടായ വെടിവെപ്പിലാണ് പ്രതികള്‍ കൊല്ലപ്പെട്ടത്. മൂന്ന് പൊലീസുകാര്‍ക്കും പരിക്കേറ്റു. ദീപക് മുണ്ടിയെന്ന മറ്റൊരു പ്രതിയെ കണ്ടെത്താനായില്ല. ഏറ്റുമുട്ടലില്‍ ഒപ്പമുണ്ടായിരുന്ന മറ്റു എട്ടുപേരും അറസ്റ്റിലായിട്ടുണ്ട്.

അമൃത്‌സറില്‍നിന്നും 20 കിലോമീറ്റര്‍ മാറി ഭക്ക്‌ന എന്ന ഗ്രാമത്തില്‍വെച്ചാണ് സംഭവം നടന്നത്. വെടിവെപ്പിന് പിന്നാലെ സംസ്ഥാന പോലീസ് മേധാവി ഗൗരവ് യാദവ് സ്ഥലത്ത് എത്തിയിരുന്നു.വെടിവെപ്പില്‍ പ്രാദേശിക ചാനലിന്റെ ക്യാമറ പെര്‍സണിന്റെ കാലിനു വെടിയേറ്റിട്ടുണ്ട്.

വെടിവെപ്പിന് പിന്നാലെ ഒരു എ.കെ 47, ഒരു പിസ്റ്റള്‍, നിരവധി വെടിയുണ്ടകള്‍ എന്നിവ കണ്ടെടുത്തതായി പഞ്ചാബ് പൊലീസ് ഗുണ്ടാ വിരുദ്ധ ടാസ്‌ക് ഫോഴ്‌സ് മേധാവി പ്രമോദ് ബാന്‍ അറിയിച്ചു.

പഞ്ചാബ്, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്നുള്ള പോലീസാണ് കേസെടുക്കുന്നത്. നേരത്തെ ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്ണോയിയും കാനഡ ആസ്ഥാനമായുള്ള ഗോള്‍ഡി ബ്രാറും ആണ് കൊലപാതകം നയിച്ചത് എന്നാണ് ആരോപണം. ഫയ്സ്ബുക്ക് പോസ്റ്റിലൂടെ ഗോള്‍ഡി ബ്രാര്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി ആരോപിക്കപ്പെടുന്നു. കഴിഞ്ഞ വര്‍ഷം അകാലി നേതാവ് വിക്കി മിദ്ദുഖേരയെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമാണ് കൊലപാതകത്തിനു കാരണം എന്നാണ് പോസ്റ്റ്.

മെയ് 29 നാണ് ഗായകനും കോണ്‍ഗ്രസ് പാര്‍ട്ടി അംഗവുമായ സിദ്ധു മൂസേവാല പഞ്ചാബിലെ മാന്‍സ ജില്ലയിലെ മൂസ ഗ്രാമത്തിന് സമീപം വെടിയേറ്റ് മരിച്ചത്. സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചതിന് തൊട്ടുപിന്നാലെയാണ് സിദ്ധു വെടിയേറ്റ് മരിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in