2019 ൽ പുത്തുമലയും കവളപ്പാറയും, ഇന്ന് മുണ്ടക്കൈയും ,ചൂരൽമലയും ; ആവർത്തിക്കുന്ന ഉരുൾ ദുരന്തങ്ങൾ

2019 ൽ പുത്തുമലയും കവളപ്പാറയും, 
ഇന്ന് മുണ്ടക്കൈയും ,ചൂരൽമലയും ; ആവർത്തിക്കുന്ന ഉരുൾ ദുരന്തങ്ങൾ
Published on

2019 ആഗസ്‌റ്റ് എട്ട്,

കനത്ത മഴയിൽ രാത്രി പുത്തുമലയ്ക്കു മുകളിൽ ദുരന്തം പെയ്തിറങ്ങി.

രാത്രി 8 മണിയോടെ മുത്തപ്പൻ മലയുടെ ഒരു ഭാഗം അടർന്ന് താഴേക്ക് മിന്നൽ വേഗത്തിൽ കുത്തിയൊലിച്ചു. ഉരുൾപൊട്ടിയൊഴുകിയ പാറക്കൂട്ടവും മരങ്ങളും ചെളിയും നിമിഷ നേരം കൊണ്ട് ഒരു ഗ്രാമത്തെ തുടച്ചു കളഞ്ഞു.

പുത്തുമല
പുത്തുമല

രക്ഷപെടാൻ സാധികാത്ത നിസഹായരായ മനുഷ്യർ. 58 വീടുകൾ പൂർണമായും 22 വീടുകൾ ഭാഗികമായും തകർന്നു. വളർത്തുമൃഗങ്ങൾ , വീടുകൾ, ആരാധനാലയങ്ങൾ എല്ലാം നിമിഷ നേരം കൊണ്ട് മണ്ണെടുത്തു.

17 പേർക്കാണ് ഉരുൾപൊട്ടലിൽ അന്ന് ജീവൻ നഷ്ട‌മായത്. 5 പേരെ ഇന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

കവളപ്പാറ
കവളപ്പാറ

അതേ ദിവസം രാത്രി, നിലമ്പൂരിന് അടുത്ത കവളപ്പാറയെന്ന ഗ്രാമം സാക്ഷിയായത് സമാനമായ മറ്റൊരു ദുരന്തത്തിന്. കവളപ്പാറയിൽ നഷ്ടമായത് 59 പേരുടെ ജീവനുകളാണ്. മൊബൈൽ ടവറുകളും വൈദ്യുതി പോസ്റ്റുകളും തകർന്നതിനാൽ കവളപ്പാറയിലെ ദുരന്ത വാർത്ത പുറത്തെത്താൻ ഏറെ വൈകി. 12 മണിക്കൂറിന് ശേഷമാണ് ദുരന്തവാർത്ത ലോകമറിഞ്ഞത്. കേരളം കണ്ടതിൽ വെച്ചേറ്റവും വലിയ രക്ഷാ പ്രവർത്തനവും തെരച്ചിലും 19 ദിവസം നീണ്ടു. കണ്ടെടുക്കാൻ കഴിഞ്ഞത് പക്ഷേ 48 മൃതദേഹാവശിഷ്ടങ്ങൾ മാത്രം. 11 പേർ ഈ മണ്ണിനടിയിൽ എവിടെയോ ഇപ്പോഴും ഉണ്ട്.

ചൂരൽമല
ചൂരൽമല

എന്നാൽ, ഇന്ന് ചൂരൽമലയും മുണ്ടക്കൈയുമാണ് ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ ദുരന്തഭൂമിയായത്. പുത്തുമല ദുരന്തം ഭൂമിയിൽ നിന്ന് രണ്ട് കിലോമീറ്റർ മാത്രം അകലെയാണ് ഇവിടം. അപകടത്തിൻ്റെ വ്യാപ്തി എത്രത്തോളമെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. മുണ്ടക്കൈ ടൗണിലും ചൂരൽമലയിലും ഉരുൾപൊട്ടലിൽ മരണം നൂറ് കടന്നു. പുലർച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് ഉരുൾ പൊട്ടിയത്. കുട്ടികളടക്കം നിരവധി ആളുകൾ മരിക്കുകയും നിരവധിപേരെ കാണാതാകുകയും ചെയ്തു. . 400 ലധികം കുടുംബങ്ങളെയാണ് ഉരുൾ പൊട്ടൽ ബാധിച്ചതെന്ന് പ്രാഥമിക നിഗമനം. വെള്ളാർമല സ്‌കൂൾ പൂർണമായും വെള്ളത്തിനടയിലായി. പ്രദേശം പൂർണ്ണമായി ഒറ്റപ്പെട്ടു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ശക്തമായ മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനവും ദുഷ്കരമാവുകയാണ്. കര - നാവിക സേനയുടെ നേതൃത്വത്തിലാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in