അയോധ്യ രാമക്ഷേത്രത്തിലുണ്ടായത് ചോര്‍ച്ചയല്ലെന്ന് ക്ഷേത്രനിര്‍മാണ സമിതി ചെയര്‍മാന്‍

അയോധ്യ രാമക്ഷേത്രത്തിലുണ്ടായത് ചോര്‍ച്ചയല്ലെന്ന് ക്ഷേത്രനിര്‍മാണ സമിതി ചെയര്‍മാന്‍
Published on

അയോധ്യ രാമക്ഷേത്രത്തിലെ പ്രധാന ശ്രീകോവില്‍ ചോര്‍ന്നൊലിച്ചത് വാര്‍ത്തയായതിനു പിന്നാലെ വിശദീകരണവുമായി ക്ഷേത്ര നിര്‍മാണ സമിതി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര. ക്ഷേത്രത്തിലുണ്ടായത് ചോര്‍ച്ചയല്ലെന്നാണ് മിശ്രയുടെ വിശദീകരണം. ഇലക്ട്രിക് വയറുകള്‍ ഇടുന്നതിനായി സ്ഥാപിച്ച പൈപ്പുകളിലൂടെ മഴവെള്ളം തുള്ളിയായി വീണതാണ് ചോര്‍ച്ചയായി തെറ്റിദ്ധരിച്ചതെന്നും മിശ്ര അവകാശപ്പെട്ടു. ക്ഷേത്രത്തിന്റെ രണ്ടാംനിലയുടെ പണി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ പണി പൂര്‍ത്തിയായാല്‍ ക്ഷേത്രത്തിനുള്ളില്‍ വെള്ളം വീഴുന്ന പ്രശ്‌നം ഒഴിവാകുമെന്നും താന്‍ ക്ഷേത്രത്തില്‍ പരിശോധന നടത്തിയെന്നും മിശ്ര പറഞ്ഞു.

ക്ഷേത്രത്തിലെ പ്രധാന പുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസാണ് ശ്രീകോവില്‍ ചോര്‍ന്നൊലിക്കുന്നതായി തിങ്കളാഴ്ച വെളിപ്പെടുത്തിയത്. ആദ്യത്തെ മണ്‍സൂണ്‍ മഴയില്‍ത്തന്നെ ക്ഷേത്രം ചോര്‍ന്നൊലിച്ചതായും അമ്പലത്തിനുള്ളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുകിപ്പോകാന്‍ വഴികളൊന്നുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശനിയാഴ്ച പെയ്ത മഴയിലാണ് രാംലല്ലയുടെ പ്രതിഷ്ഠയിരിക്കുന്ന ഭാഗത്ത് ചോര്‍ച്ചയുണ്ടായത്. ആദ്യ മഴയില്‍ തന്നെ ഇവിടെ ചോര്‍ച്ച തുടങ്ങി. ഇവിടെയെന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണം, പോരായ്മ തിരിച്ചറിയണം. മഴ ശക്തമാകുകയാണെങ്കില്‍ പ്രതിഷ്ഠയ്ക്ക് സമീപം വെള്ളക്കെട്ടുണ്ടാകുമെന്നും ആരാധന നടത്താന്‍ പോലും ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇത് വളരെ ഗൗരവമുള്ള കാര്യമാണെന്നും സത്യേന്ദ്ര ദാസ് കൂട്ടിച്ചേര്‍ത്തു.

ബിജെപിയുടെ അഭിമാന പദ്ധതിയായ അയോധ്യ ക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതിനു മുന്‍പായി കഴിഞ്ഞ ജനുവരിയില്‍ പ്രാണപ്രതിഷ്ഠ നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. ആറു മാസത്തിനുള്ളില്‍ തന്നെ ക്ഷേത്രത്തില്‍ ചോര്‍ച്ച പ്രത്യക്ഷപ്പെട്ടത് ട്രോളുകള്‍ക്കും കാരണമായിട്ടുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ മുഖം നഷ്ടപ്പെട്ടു നില്‍ക്കുമ്പോഴാണ് ക്ഷേത്രത്തിലെ ചോര്‍ച്ച വാര്‍ത്തയായത്.

Related Stories

No stories found.
logo
The Cue
www.thecue.in