കേന്ദ്ര ബജറ്റിലെ അവഗണന; സ്റ്റാലിനും കോൺഗ്രസ് മുഖ്യമന്ത്രിമാരും നീതി ആയോഗ് യോഗം ബഹിഷ്കരിക്കും

കേന്ദ്ര ബജറ്റിലെ അവഗണന; സ്റ്റാലിനും കോൺഗ്രസ് മുഖ്യമന്ത്രിമാരും നീതി ആയോഗ് യോഗം ബഹിഷ്കരിക്കും
Published on

കേന്ദ്ര ബജറ്റിലെ അവഗണനയിൽ പ്രതിഷേധിച്ച് നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ നീതി ആയോഗിന്റെ യോഗം ബഹിഷ്കരിക്കും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവരാണ് യോഗം ബഹിഷ്ക്കരിക്കുക. ജൂലൈ 27 നാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നീതി ആയോഗിന്റെ ഗവേണിങ് കൗൺസിൽ യോഗം ചേരുന്നത്.

കേന്ദ്ര ബജറ്റ് വിവേചനപരവും അപകടകരവുമാണെന്നായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രതികരണം. ഇതിനുപിന്നാലെയാണ് കോൺഗ്രസ് മുഖ്യമന്ത്രിമാർ നീതി ആയോഗ് യോഗത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അദ്ദേഹം അറിയിച്ചത്.ബജറ്റിൽ പൂർണ്ണമായും തമിഴിനാടിനെ അവഗണിച്ചെന്നായിരുന്നു എം കെ സ്റ്റാലിന്റെ പ്രതികരണം.

തമിഴ്‌നാടിന്റെ അടിസ്ഥാന ആവശ്യങ്ങൾ പരിഗണിച്ചില്ല. സർക്കാരിന്റെ നിലനിൽപ്പിന്റെ ഭാഗമായി ആന്ധ്രായിലേക്കും ബീഹാറിലേക്കും പദ്ധതികൾ നൽകിയത് പോലെ എല്ലാവർക്കും നൽകണമായിരുന്നുവെന്നും സ്റ്റാലിൻ പറഞ്ഞു.

പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ ബജറ്റില്‍ അവഗണിച്ചുവെന്നാണ് ഇന്ത്യ മുന്നണിയുടെ പ്രതികരണം. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് കസേര നിലനിര്‍ത്താന്‍ വേണ്ടി മാത്രമാണ്, ഫെഡറലിസത്തിലേക്കുള്ള കടന്നുകയറ്റമാണ് ബജറ്റെന്നും പ്രതിപക്ഷം ആരോപിക്കുന്നു. കേരളം, തമിഴ്‌നാട് ഉൾപ്പടെ പല സംസ്ഥാനങ്ങളുടെ പേരുകള്‍ പോലും ബജറ്റ് അവതരണത്തിൽ പ്രതിപാദിച്ചില്ല എന്നതില്‍ എംപിമാരും അമര്‍ഷത്തിലാണ്. ബജറ്റിലെ വിവേചനത്തിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ഉൾപ്പടെയുള്ള യുവജന സംഘടനകൾ വരും ദിവസങ്ങളില്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും.

പ്രതിപക്ഷ പ്രതിഷേധത്തോടെയാണ് പാര്‍ലമെന്‍ന്‍റ് നടപടികള്‍ക്ക് ഇന്ന് തുടക്കമായത്. ആന്ധ്ര, ബിഹാർ ബജറ്റാണ് ഇന്നലെ അവതരിപ്പിച്ചതെന്ന് മല്ലികാർജ്ജുൻ ഖർഗെ പരിഹസിച്ചു. അനുഭവസമ്പത്തുള്ള നേതാവ് തന്നെ നടപടികൾ തടസപ്പെടുത്തുന്നത് നിർഭാഗ്യകരമെന്ന് രാജ്യസഭ ചെയർമാൻ ഖാർഗെക്ക് മറുപടി നൽകി. "താങ്ങ് വില " കിട്ടിയത് ഘടകകക്ഷി നേതാക്കൾക്കെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. ഉത്തർപ്രദേശിന് പ്രഖ്യാപനങ്ങളില്ലാത്തത് മോദിക്ക് യോഗിയോടുള്ള ദേഷ്യം മൂലമാണെന്നും അഖിലേഷ് പരിഹസിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in