‘പ്രതികരിക്കാന്‍ അവര്‍ക്ക് പേടിയാണ്’; എറിഞ്ഞുകിട്ടുന്ന ആനുകൂല്യങ്ങള്‍ക്കായി കാത്തിരിക്കുന്നവരാണ് സിനിമാക്കാരെന്ന് അടൂര്‍ 

‘പ്രതികരിക്കാന്‍ അവര്‍ക്ക് പേടിയാണ്’; എറിഞ്ഞുകിട്ടുന്ന ആനുകൂല്യങ്ങള്‍ക്കായി കാത്തിരിക്കുന്നവരാണ് സിനിമാക്കാരെന്ന് അടൂര്‍ 

Published on

എറിഞ്ഞുകിട്ടുന്ന ആനുകൂല്യങ്ങള്‍ക്കായി കാത്തിരിക്കുന്നവരാണ് സിനിമാക്കാരെന്ന രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. പൗരത്വ നിയമത്തിനെതിരെ ചലച്ചിത്ര പ്രവര്‍ത്തകരില്‍ നിന്ന് കാര്യമായ പ്രതികരണം പ്രതീക്ഷിക്കേണ്ടെന്നും എന്തെങ്കിലും പറയാന്‍ അവര്‍ക്ക് പേടിയാണെന്നും അടൂര്‍ പറഞ്ഞു. പൊന്നാനിയില്‍ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരുകാരണവശാലും സിനിമാക്കാര്‍ അവരുടെ ശബ്ദം പുറത്ത് കേള്‍പ്പിക്കുകയോ പൗരത്വനിയമം ശരിയല്ലെന്ന് പറയുകയോ ചെയ്യില്ല. സിനിമ തൊഴിലാക്കിയിട്ടുള്ളവരുടെയൊന്നും ശബ്ദം ഈ വിഷയത്തില്‍ കേള്‍ക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമയടക്കം ആവിഷ്‌കാരങ്ങളെ ഭയപ്പെടുത്തി നിയന്ത്രിക്കുകയാണ് ഭരണകൂടം. അധികാരത്തിന്റെ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ മാത്രമുള്ളതായി സിനിമ മാറിയെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

രാജ്യം മുഴുവന്‍ വിദ്യാര്‍ഥികളും ചെറുപ്പക്കാരും ഭരണകൂട ഫാസിസത്തിനെതിരെ തെരുവില്‍ ഇറങ്ങുമ്പോള്‍ മലയാള സിനിമയിലെ മുതിര്‍ന്ന തലമുറ പാലിക്കുന്നത് കുറ്റകരമായ മൗനമാണെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍ വിമര്‍ശിച്ചിരുന്നു. പൗരര്‍ എന്ന നിലയില്‍ നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന്റെ സാന്നിധ്യമാണ്.

പൗരത്വ ബില്ലിന്റെ പശ്ചാത്തലത്തില്‍ ദീപിക പദുകോണ്‍ അടക്കമുള്ള യുവതലമുറയുടെ രൂക്ഷമായ പ്രതിരോധത്തെ ശ്ലാഘിച്ച് തങ്ങളുടെ തലമുറ ജനാധിപത്യത്തോടുള്ള ഉത്തരവാദിത്വം മറന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലടി സംസ്‌കൃത സര്‍വകലാശാലയുടെ ഏറ്റുമാനൂര്‍ കേന്ദ്രത്തില്‍ ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ നടന്ന അഞ്ച് ദിവസത്തെ ദേശീയ സെമിനാറില്‍ സമാപന പ്രഭാഷണം നടത്തുകയായിരുന്നു കമല്‍.

logo
The Cue
www.thecue.in