ഡല്‍ഹിയിലെ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്‍റിലെ വെള്ളക്കെട്ടില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ സ്ഥാപന ഉടമയെ അറസ്റ്റ് ചെയ്തു. റാവൂസ് കോച്ചിംഗ് സെന്‍റര്‍ ഉടമയും സെന്‍റര്‍ കോര്‍ഡിനേറ്റുമാണ് അറസ്റ്റിലായത്. ഉടമയെയും കോ ഓര്‍ഡിനേറ്ററെയും ഡല്‍ഹി കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പരിശീലന കേന്ദ്രം ഒരാഴ്ചത്തേക്ക് അടച്ചിട്ടു. സ്ഥാപനത്തിന് ലൈസെൻസ് പ്രകാരം ബേസ്‌മെന്റിൽ പാർക്കിങ്ങിന് മാത്രമേ കോർപറേഷന്റെ അനുമതിയുള്ളു, എന്നാൽ ചട്ടങ്ങൾ ലംഘിച്ചാണ് ലൈബ്രറി പ്രവർത്തിച്ചിരുന്നത് .
അപകടം നടന്ന റാവൂസ് കോച്ചിങ് സെന്ററില്‍ ഗുരുതര നിയമലംഘനമാണ് നടന്നതെന്ന് കണ്ടെത്തി. റാവൂസ് കോച്ചിങ് സെന്ററിനെതിരെ കോര്‍പ്പറേഷന്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ചതിന് ഷോ കേസ് നോട്ടീസ് നല്‍കിയിരുന്നതായും അധികൃതര്‍ പറഞ്ഞു. തൊട്ടടുത്ത മുഖര്‍ജി നഗറിലെ സിവില്‍ സര്‍വീസ് അക്കാദമിയില്‍ തീ പിടിച്ചതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലായിരുന്നു ഈ നടപടി.
അപകടത്തിന്റെ പശ്ചാത്തലത്തിൽ മാനദണ്ഡങ്ങള്‍ അവഗണിച്ചാണ് പരിശീലന കേന്ദ്രം പ്രവർത്തിച്ചിരുന്നത് എന്ന് കണ്ടെത്തിയതിനെ തുടർന്ന് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നടപടി ആരംഭിച്ചു. അന്വേഷണത്തിനായി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉന്നത സമിതി രൂപീകരിച്ചു. വിഷയം ദേശീയ ശ്രദ്ധ നേടിയതോടെ കോർപറേഷൻ വിവിധ കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന നടത്തി. ചട്ടം ലംഘിച്ചു പ്രവർത്തിക്കുന്ന 13 പരിശീലന കേന്ദ്രങ്ങൾക്കെതിരെ കോർപറേഷൻ നടപടി എടുത്തു.
ഡല്‍ഹിയിൽ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിൽ വെള്ളം കയറി മൂന്നു പേർ മുങ്ങി മരിച്ചത് നിർഭാഗ്യകരമാണെന്ന് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു. " ഓരോ പൗരന്‍റെയും സുരക്ഷ സർക്കാരുകളുടെ ഉത്തരവാദിതമാണ്. അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ച സംവിധാനത്തിന്‍റെ കൂട്ടായ പരാജയമാണ്. സുരക്ഷിതമല്ലാത്ത നിർമാണത്തിലും മോശം നഗരാസൂത്രണത്തിലും സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമില്ലായ്മയിലും സാധാരണ പൗരന്‍റെ ജീവൻ വില കൊടുക്കുകയാണ്. സുരക്ഷിതവും സുഖപ്രദവുമായ ജീവിതം ഓരോ പൗരന്‍റെയും അവകാശവും സർക്കാരുകളുടെ ഉത്തരവാദിത്തവുമാണ്. വിദ്യാർത്ഥികൾ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചത് നിർഭാഗ്യകരമാണ്,'
രാഹുൽ ഗാന്ധി പ്രതികരിച്ചു.
കനത്ത മഴയെ തുടർന്ന് കഴിഞ്ഞ ദിവസം ഡൽഹി ഓൾഡ് രാജേന്ദ്രര്‍ നഗറിലെ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിൽ രാത്രി 7 മണിയോടെയാണ് അപകടം നടന്നത്. പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റിൽ ഉണ്ടായ വെള്ളക്കെട്ടിലാണ് മൂന്നു വിദ്യാർത്ഥികൾ അകപ്പെട്ടത്. മലയാളി അടക്കം മൂന്ന് വിദ്യാർത്ഥികളാണ് അപകടത്തിൽ മരിച്ചത്.