ജനുവരിയിൽ ആഗോള നിക്ഷേപക സംഗമം സംഘടിപ്പിക്കുമെന്ന് മന്ത്രി പി.രാജീവ്

ജനുവരിയിൽ ആഗോള നിക്ഷേപക സംഗമം സംഘടിപ്പിക്കുമെന്ന് മന്ത്രി പി.രാജീവ്
Published on

ലോജിസ്റ്റിക്, ഇ എസ്.ജി, കയറ്റുമതി നയം ഉടൻ; സംസ്ഥാനത്ത് പുതുതായി എത്തിയത് അന്താരാഷ്ട്ര ബ്രാൻ്റുകൾ ഉൾപ്പെടെ 148 സ്ഥാപനങ്ങൾ, 9598 കോടി രൂപ നിക്ഷേപം

വ്യവസായ രംഗത്ത് കൂടുതൽ മൂലധന നിക്ഷേപം ആകർഷിക്കുന്നതിനായി അടുത്ത ജനുവരിയിൽ ആഗോള നിക്ഷേപക സംഗമം സംഘടിപ്പിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് നിയമസഭയിൽ പറഞ്ഞു. വ്യവസായ വകുപ്പിൻ്റെ ധനാഭ്യർത്ഥനാ ചർച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇതിന് മുൻപായി ലോജിസ്റ്റിക്, ഇ. എസ്. ജി, ഗ്രാഫീൻ, കയറ്റുമതി നയങ്ങൾക്ക് സർക്കാർ രൂപം നൽകുമെന്നും മന്ത്രി പറഞ്ഞു. 22 മേഖലകളിലായി സംരംഭകരുടെ 12 റൗണ്ട് ടേബിൾ സമ്മേളനങ്ങളും സംഘടിപ്പിക്കും. ജൂലൈ 11, 12 തീയതികളിൽ അന്താരാഷ്ട്ര ജെൻ എ. ഐ കോൺക്ലേവ് കൊച്ചിയിൽ സംഘടിപ്പിക്കും.

50 കോടി രൂപ വരെ മുതൽമുടക്കുള്ള 98 സ്ഥാപനങ്ങളും 50 കോടിക്ക് മുകളിൽ നിക്ഷേപം നടത്തിയ 35 സ്ഥാപനങ്ങളും KSIDC മുഖേന പുതുതായി കേരളത്തിലെത്തി. 9598 കോടി രൂപയുടെ നിക്ഷേപം ഇതിലൂടെ സംസ്ഥാനത്തുണ്ടായി. ഇവരുടെ പ്രതിനിധികളുമായി പ്രത്യേക കൂടിക്കാഴ്ച നടത്താൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഡി സ്പേസ്, അത്താച്ചി, ഭാരത് ബയോടെക്, ലിവേജ്, ആസ്കോ ഗ്ലോബൽ, ബിൽ ടെക്, വെൻഷ്വർ, സഫ്റാൻ, സ്വര ബേബി , നിറ്റ ജലാറ്റിൻ തുടങ്ങി പ്രമുഖ അന്താരാഷ്ട്ര കമ്പനികൾ കേരളത്തിൽ പ്രവർത്തനം തുടങ്ങി. ഹൈടെക് മാനുഫാക്ചറിംഗിലേക്ക് ലോകം മാറുകയാണ്. എ. ഐ, മെഷീൻ ലേണിംഗ്, ബിഗ് ഡാറ്റ അനലിറ്റിക്സ്, റോബോട്ടിക്സ് തുടങ്ങിയവക്ക് അനുകുലമായ മാനവശേഷി ഉള്ള സംസ്ഥാനം കേരളമാണ്. ഇവിടേക്ക് കൂടുതൽ നിക്ഷേപമെത്താൻ ഇത് വഴിയൊരുക്കും -പി. രാജീവ് പറഞ്ഞു.

കെ.എസ്.ഐ.ഡി.സി, കിൻഫ്ര എന്നിക്കായി ലാൻ്റ് അലോട്ട്മെൻ്റ് പോളിസി തയ്യാറാവുകയാണ്. 50 കോടി രൂപ വരെ മുതൽമുടക്കുന്നവർ ആദ്യം 20 ശതമാനം അടച്ചാൽ മതി. ബാക്കി തുല്യ ഇൻസ്റ്റാൾമെന്റുകളായി അടയ്ക്കാൻ അവസരം നൽകും 50 കോടി രൂപയ്ക്കും 100 കോടി രൂപയ്ക്കും ഇടയിൽ നിക്ഷേപിക്കുന്നവർക്ക് രണ്ടുവർഷത്തെ മൊറോട്ടോറിയവും നൽകും. നൂറുകോടി രൂപയ്ക്ക് മുകളിലാണ് നിക്ഷേപം എങ്കിൽ ആദ്യം 10 ശതമാനം അടച്ചാൽ മതി മോറോട്ടോറിയവും ലഭിക്കും. സംരംഭം നടത്തി നഷ്ടത്തിൽ ആയവർക്ക് എക്സിറ്റ് പോളിസിയും ആവിഷ്കരിക്കും.

ഗ്രാമ, നഗര ആസൂത്രണ ഭേദഗതി നിയമത്തിന്റെ ഭാഗമായുള്ള ചട്ട ഭേദഗതിയിൽ ലാൻഡ് പൂളിങ് കൂടി വിഭാവനം ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വ്യവസായം ആരംഭിക്കുന്നതിനായി ഉദ്ദേശിക്കുന്ന സ്ഥലത്ത് ഭൂമി പൂൾ ചെയ്യുന്നതിന് നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കും 75% പേർ അനുകൂലമാണെങ്കിൽ പൂളിംഗ് വ്യവസ്ഥയിൽ ഭൂമി ഏറ്റെടുക്കും. ഭൂമി വികസിപ്പിച്ചതിനു ശേഷം വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന ഭൂമി ഒഴികെ അവശേഷിക്കുന്ന ഭൂമി ഉടമസ്ഥർക്ക് തിരിച്ചു നൽകും. ഇത് ഭൂമിയുടെ മൂല്യം വർധിക്കുന്നതിന് സഹായകരമാകും. തദ്ദേശസ്ഥാപനങ്ങൾ, സഹകരണ സംഘങ്ങൾ തുടങ്ങിയവക്ക് കീഴിൽ വ്യാവസായിക ആവശ്യത്തിന് ഏറ്റെടുത്ത ഭൂമിയുടെ മാപ്പിംഗ് പൂർത്തിയാക്കിയതായി മന്ത്രി അറിയിച്ചു. പഞ്ചായത്തുകളുടെ കൈവശമുള്ള ഭൂമി വ്യവസായിക പാർക്കായി വികസിപ്പിക്കുന്നതിന് മൂന്നു കോടി രൂപ വരെ സർക്കാർ സഹായം നൽകും. സഹകരണ പാർക്കുകൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയും ആവിഷ്കരിച്ചു. സംസ്ഥാനത്തെ വ്യവസായ എസ്റ്റേറ്റുകളിലെ ഭൂമിയുടെ ഉടമസ്ഥാവകാശവും വ്യവസായ സ്വഭാവത്തിലെ മാറ്റവും എളുപ്പത്തിൽ ആക്കുന്നതിന് ചട്ടഭേദഗതി നടപ്പാക്കി. ഉടമസ്ഥാവകാശം മാറ്റാൻ 25000 രൂപ അടച്ചാൽ മതിയാകും. വ്യവസായ പ്രവർത്തനത്തിന്റെ സ്വഭാവത്തിൽ മാറ്റം വരുത്തുന്നതിന് പതിനായിരം രൂപ അടച്ചാൽ സാധ്യമാകും. എസ്റ്റേറ്റ് ഭൂമി പിന്തുടർച്ചാവകാശികൾക്ക് കൈമാറാനുള്ള നടപടിക്രമവും എളുപ്പമാക്കി.

സംസ്ഥാനത്തിൻ്റെ നിക്ഷേപ സൗഹൃദ റാങ്ക് 22 നിന്ന് 15 ആയി മുന്നേറി. 2015 ൽ 22.8 പോയിൻ്റ് പരിഷ്കാരങ്ങൾ മാത്രമാണ് വരുത്തിയെങ്കിൽ ഇപ്പോഴത് 91.04. ഉയർന്നു. 15 ഏക്കർ ഏക്കറിൽ കൂടുതൽ വ്യവസായ പാർക്ക് വികസിപ്പിക്കുന്നതിന് മന്ത്രി തല സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. 27 സ്വകാര്യ വ്യവസായ പാർക്കുകൾക്ക് ഇതിനകം അനുമതി നൽകി. 25 ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ ഈ വർഷം ആരംഭിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

കയർ സഹകരണ സംഘങ്ങൾക്ക് മാനേജീരിയൽ സബ്സിഡി തുടരും. 50 കയർ സംഘങ്ങളെ ലാഭകരമാക്കാൻ പ്രവർത്തന മൂലധനമായി 10 ലക്ഷം രൂപ നൽകും. എ എസ് എം ഡിഫൈബർ യൂണിറ്റുകൾക്ക് വൈദ്യുതി ചാർജിന്റെ 50 ശതമാനം സബ്സിഡി നൽകും. ഗുജറാത്തിൽ ഒരു തൊഴിൽ അവസരം സൃഷ്ടിക്കുന്നതിന് മൂന്നരക്കോടി രൂപ കേന്ദ്രസർക്കാർ ഇൻസെന്റീവ് നൽകിയപ്പോൾ കേരളത്തിന് അർഹതപ്പെട്ട വിഹിതം പോലും നൽകുന്നില്ലെന്നും മന്ത്രി മറുപടി പ്രസംഗത്തിൽ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in