ഐതിഹാസിക വിജയത്തിന് 25 വയസ്സ്; ഇന്ന് കാർഗിൽ വിജയ് ദിവസ്

ഐതിഹാസിക വിജയത്തിന് 25  വയസ്സ്; ഇന്ന് കാർഗിൽ വിജയ് ദിവസ്
Published on

ഇന്ന് കാർഗിൽ വിജയ് ദിവസ്. കാർഗിലിൽ നുഴഞ്ഞുകയറിയ പാക് സൈന്യത്തെ തുരത്തി ഇന്ത്യൻ സൈന്യം ചരിത്രവിജയം നേടിയിട്ട് 25 വർഷം. യുദ്ധവിജയത്തിൻ്റെ ഇരുപത്തിയഞ്ചാം വാർഷിക ദിനമായ ഇന്ന് രജത് ജയന്തി ദിവസമായി ആചരിക്കുകയാണ്.

1999 മെയ് മൂന്ന്. മലനിരകളാൽ ചുറ്റപ്പെട്ട തന്ത്രപ്രധാനമായ കാർഗിൽ പ്രദേശത്ത് ഭീകരരുടെ സഹായത്തോടെ പാക് സൈന്യം അതിർത്തിയിൽ നുഴഞ്ഞു കയറി. കാർഗിലിലെ ആട്ടിയൻമാരാണ് സൈന്യത്തെ വിവരം അറിയിച്ചത്. മെയ് അഞ്ചിന് വിവരം അന്വേഷിക്കാൻ പോയ അഞ്ച് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു. മെയ് പത്തിന് കാർഗിലിലും ദ്രാസിലും കക്സറിലും നുഴഞ്ഞുകയറ്റക്കാർ ഉണ്ടെന്ന സ്ഥിരീകരണമെത്തി.

മെയ് 26ന് ഇന്ത്യ ശക്തമായ വ്യോമാക്രമണം നടത്തി. മെയ് 27ന് ഇന്ത്യയുടെ മിഗ് 21പാകിസ്താൻ സൈന്യം വെടിവച്ചുവീഴ്ത്തി. മിഗ് 27 പാക് സൈന്യം പിടിച്ചെടുത്തു. ജൂൺ 9 ന് ഇന്ത്യൻ സൈന്യം പോസ്റ്റുകളും ജൂൺ 13 ന് ടൊളോലിംഗും ഇന്ത്യ തിരിച്ചു പിടിച്ചു. ജൂലൈ മൂന്നിനു പുലർച്ചെ 5.15നാണ് ഹിൽ പിടിക്കാനുള്ള പോരാട്ടത്തിന്റെ അവസാനഘട്ടം ആരംഭിച്ചത്. സേനയുടെ ഷെല്ലാക്രമണത്തിന്റെ മറവിൽ കാലാൾപ്പട മലമുകളിലേക്കു നീങ്ങി. പന്ത്രണ്ട് മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിൽ ജൂലൈ നാലിനു പുലർച്ചെ 4 മണിയോടെ ഇന്ത്യൻ സൈന്യം ടൈഗർ ഹിൽ തിരിച്ചു പിടിച്ചു.

ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ വിജയ് രണ്ടരമാസം നീണ്ടു നിന്നു. പിടിച്ചെടുത്ത പ്രദേശങ്ങളെല്ലാം തിരിച്ചു പിടിച്ച് രാജ്യം വിജയം കൈവരിച്ചത് ജൂലൈ 26ന് ഔദ്യോഗികപ്രഖ്യാപനം എത്തി. ഓപ്പറേഷൻ വിജയ് വിജയം കണ്ടു. രണ്ട് മാസത്തിലേറെ നീണ്ടുനിന്ന ഏറ്റുമുടിലൂടെയാണ് ഇന്ത്യൻ സൈന്യം കാർഗിലിൽ ഐതിഹാസിക വിജയം നേടിയത്. വെല്ലുവിളികളെ അതിജീവിച്ച് രാജ്യം വിജയം കൈവരിച്ചത് ജീവൻ പണയം വച്ച് യുദ്ധമുഖത്തിറങ്ങി ധീരജവാൻമാരുടെ അതിസാഹസികമായ പോരാട്ടത്തിലൂടെയാണ്.ഇന്ത്യാ ഗേറ്റിലെ അമർ ജവാൻ ജ്യോതിയിലെ കാർഗിൽ സെക്ടറിൽ കാർഗിൽ യുദ്ധത്തിന്റെ സ്മരണാർത്ഥം ഈ ദിവസം ചടങ്ങുകൾ സംഘടിപ്പിച്ച് വരുന്നു.

ഇന്ത്യൻ രേഖകൾ പ്രകാരം ഇന്ത്യൻ സായുധ സേനയിലെ 527 സൈനികർക്ക് ഈ യുദ്ധത്തിൽ ജീവൻ നഷ്ടമായി. പാകിസ്താൻ ഭാഗത്ത് 357 - 453 ആയിരുന്നു മരണസംഖ്യ. ക്യാപ്റ്റൻ സൗരഭ് കാലിയ പാകിസ്താൻ സൈന്യത്തിൻ്റെ യുദ്ധത്തടവുകാരനായി തടവിലാക്കപ്പെടുകയും ക്രൂര പീഡനങ്ങൾക്കൊടുവിൽ മരിക്കുകയുമായിരുന്നു. 1999 മെയ് രണ്ടാഴ്ച പട്രോളിങ് നടത്തുകയായിരുന്ന ക്യാപ്റ്റൻ സൗരഭ് 5 സൈനികർക്കൊപ്പം പാക് സൈന്യത്തിൻ്റെ പിടിയിലാകുകയായിരുന്നു. എല്ലാവരും പീഡിപ്പിക്കപ്പെടുകയും തടവിലായിരിക്കെ കൊല്ലപ്പെടുകയും ചെയ്തു.

ഇന്ത്യയിൽ ടെലിവിഷൻ സംപ്രേഷണം സജീമായ സമയത്തായിരുന്നു കാർഗിൽ യുദ്ധം നടക്കുന്നത്. യുദ്ധത്തിന്റെ നിരവധി ദൃശ്യങ്ങൾ ചാനലുകൾ സംപ്രേക്ഷണം ചെയ്തു. യുദ്ധത്തിൻ്റെ തത്സമയ വിവരങ്ങളും ദൃശ്യങ്ങളും കവർ ചെയ്യാനായി റിപ്പോർട്ടർമാർ കാർഗിലിൽ എത്തിയിരുന്നു. എന്നാൽ മാധ്യമങ്ങളുടെ ഈ സാന്നിധ്യം ഇന്ത്യൻ സൈന്യത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തത് എന്ന വിലയിരുത്തലാണ് പിന്നീട് വന്നത്.മാധ്യമ വാർത്തകളിലൂടെ ടൈഗർ ഹിൽ ആക്രമണ വിവരങ്ങളടക്കം പാക്കിസ്ഥാൻ സൈന്യത്തിന് ലഭിക്കാൻ കാരണമായി.

Related Stories

No stories found.
logo
The Cue
www.thecue.in